വാഷിങ്ടണ്‍: 2025 ആകുമ്പോള്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ആണവായുധങ്ങള്‍ കൈവശമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനം പാക്കിസ്ഥാനായിരിക്കുമെന്ന് അമേരിക്കന്‍ വിദഗ്ധര്‍. പാകിസ്ഥാന് ഇപ്പോള്‍ തങ്ങളുടെ ആണവശേഷി വര്‍ദ്ധിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും അമേരിക്കയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യ തങ്ങളെ ആക്രമിച്ചാല്‍ നേരിടാനാണ് ആണവായുധം ശേഖരിക്കുന്നത് എന്ന് പാകിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ഈ റിപ്പോര്‍ട്ട്.
പാക്കിസ്ഥാന്റെ പക്കലിപ്പോള്‍ 110130 ആണവായുധശേഖരമുണ്ട്. 2011 ല്‍ ഇത് 90110 വരെയായിരുന്നു. 2025 എത്തുമ്പോഴേക്കും ഇത് 220 മുതല്‍ 250 വരെയായി വര്‍ധിക്കും. ആണവായുധശേഖരം ഇനിയും വര്‍ധിപ്പിക്കാനാണ് പാക്കിസ്ഥാന് ശ്രമിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ 20 വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ച ശേഷമാണ് ഈ നിഗമനത്തില്‍ യു.എസ് എത്തിയിരിക്കുന്നത്.
നിലവില്‍ ആണവ പോര്‍മുന വഹിക്കാന്‍ കഴിവുള്ള ആറ് തരം ബാലിസ്റ്റിക് മിസൈലുകള്‍ പാകിസ്ഥാനുണ്ട്. രണ്ടെണ്ണം കൂടി ഉടന്‍ ഈ പട്ടികയിലേക്ക് എത്തും. ഹ്രസ്വദൂര മിസൈലൈയ ഷഹീന് എ1 മദ്ധ്യദൂര മിസൈലായ ഷഹീന് 3 എന്നിവയാണ് അവ. മാത്രമല്ല രണ്ട് ക്രൂസ് മിസൈലുകളും പാകിസ്ഥാന് വികസിപ്പിക്കുന്നുണ്ട്. കരയില്‍ നിന്ന് വിക്ഷേപിക്കാവുന്ന ഹത്ഫ് 7ഉം ആകാശത്ത് നിന്ന് വിക്ഷേപിക്കാവുന്ന ഹത്ഫ് 8 മിസൈലുകളാണ് രൂപപ്പെടുത്തുന്നത്.
ഇന്ത്യയുമായി ഏതു സമയത്തും നടക്കാവുന്ന യുദ്ധം മുന്നില്‍ക്കണ്ടാണ് ആണവായുധങ്ങള്‍ നിര്‍മിച്ചു കൂട്ടിയതെന്ന് കഴിഞ്ഞ ദിവസം പാക്ക് വിദേശകാര്യ സെക്രട്ടറി അസീസ് ചൗധരി പറഞ്ഞിരുന്നു. ഇന്ത്യയുടെ തത്വശാസ്ത്രങ്ങള്‍ ഏതു സമയത്തും ഉണ്ടാകാനിടയുള്ള യുദ്ധത്തെ ഓര്‍മിപ്പിക്കുന്നു. അതിനെ നേരിടുന്നതിനാണ് ആണവായുധങ്ങള്‍ നിര്‍മിച്ചിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
പാക്കിസ്ഥാനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നും വഞ്ചനയും ചതിയും കാട്ടുന്ന രാജ്യമാണെന്നും യുഎസിലെ മുതിര്‍ന്ന പാര്‍ലമെന്റംഗം പറഞ്ഞതിനു പിന്നാലെയാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: