തിരുവനന്തപുരം: ലോകത്തില്‍ ഏറ്റവുമധികം വളര്‍ന്ന് വികസിക്കുന്ന രണ്ട് വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നായി കേരളത്തിലെ തേക്കടിയെ പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന് (പാറ്റാ) തെരഞ്ഞെടുത്തു. ഫിലിപ്പൈന്‍സിലെ ആല്ബെയുമായാണ് തേക്കടി അവാര്‍ഡ് പങ്കിട്ടത്.
പ്രഥമ പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന് സിഇഒ ചലഞ്ച് 2015 ലെ രണ്ടും മൂന്നും വിഭാഗത്തില്‍പെട്ട നഗരങ്ങളിലാണ് തേക്കടി ടോപ് എമേര്‍ജിംഗ് ഡെസ്റ്റിനേഷന്‍ അവാര്‍ഡ് നേടിയത്. നഗരങ്ങളുടെ ഈ വിഭാഗത്തിനുമാത്രമേ അവാര്‍ഡ് ഉണ്ടായിരുന്നുള്ളു. പ്രദേശം, ജില്ല, പ്രവിശ്യ വിഭാഗത്തിലാണ് ആല്‍ബെ അവാര്‍ഡ് നേടിയത്. ലോകത്തിലെ മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങളെ പിന്തള്ളിയാണ് ബാങ്കോക്കില്‍ നടന്ന അവാര്‍ഡ് പ്രഖ്യാപനത്തില്‍ തേക്കടിയും ആല്‍ബെയും മുന്നിലെത്തിയത്.
വിനോദസഞ്ചാര കേന്ദ്രങ്ങളെ സുസ്ഥിര മാതൃകയില്‍ വികസിപ്പിക്കുന്നതിനും അവിടങ്ങളിലേക്ക് ലോകത്തെങ്ങുമുള്ള സഞ്ചാരികളെ എത്തിക്കുന്നതിനുമുള്ള ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പ്രചാരണം രൂപപ്പെടുത്തുന്നതിനാണ് ചലഞ്ച് ലക്ഷ്യമിടുന്നത്. പ്രമുഖ ട്രാവല്‍ വെബ്സൈറ്റായ ട്രിപ് അഡൈ്വസര്‍ ഡിജിറ്റല്‍ പ്രചാരണം ചിട്ടപ്പെടുത്തുന്നതിനാവശ്യമായ സാങ്കേതിക സഹായം നല്‍കും. ട്രിപ്പ് അഡൈ്വസറിന്റെ വിദഗ്ധസംഘം ഇതിനായി തേക്കടിയുമായി സഹകരിക്കും.
അടുത്തവര്‍ഷം സെപ്തംബര്‍ 79 വരെ ജക്കാര്‍ത്തയില്‍ നടക്കുന്ന പാറ്റ ട്രാവല്‍ മാര്‍ട്ടില്‍ കേരള ടൂറിസത്തിന് സൗജന്യ പവലിയന് ലഭിക്കുന്നതിനു പുറമേ അമേരിക്കന്‍ ദ്വീപായ ഗുവാമില്‍ അടുത്ത മേയില്‍ നടക്കുന്ന പാറ്റാ വാര്‍ഷിക ഉച്ചകോടിയില്‍ കേരളത്തിനു ക്ഷണവും ലഭിക്കും.
തേക്കടി ലോകത്തിലെ മുന്‍നിര ടൂറിസം കേന്ദ്രമാണെന്ന ഈ അംഗീകാരം ഏറെ വിലപ്പെട്ടതാണെന്നും ഇതില്‍ നമ്മുടെ സംസ്ഥാനത്തിന് ഏറെ അഭിമാനിക്കാമെന്നും മന്ത്രി എ.പി. അനില്‍ കുമാര്‍ പറഞ്ഞു.
ടൂറിസം മേഖലയുടെ വളര്‍ച്ചയ്ക്കായി പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്നതിന് ഇത് ഊര്‍ജം പകരുമെന്നും മന്ത്രി വ്യക്തമാക്കി. നിബിഡവനങ്ങളും മനോഹരമായ കുന്നുകളും സുഗന്ധദ്രവ്യകൃഷി നിറഞ്ഞ തോട്ടങ്ങളുമടങ്ങുന്ന തേക്കടിയെ ഉത്തരവാദിത്വ വിനോദസഞ്ചാരത്തിന്റെ മാതൃകയായാണ് കേരള ടൂറിസം വികസിപ്പിച്ചെടുത്തത്. ടൂറിസം വകുപ്പിനു കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസായിരുന്നു തേക്കടിയിലെ ഉത്തരവാദിത്വ വിനോദസഞ്ചാര ദൗത്യങ്ങളുടെ നോഡല്‍ ഏജന്‍സി. പെരിയാര്‍ തടാകത്തിന് സമീപം സ്ഥിതിചെയ്യുന്ന തേക്കടി ലോകത്തെ പ്രധാന വന്യജീവി സങ്കേതങ്ങളില്‍ ഒന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: