കണ്ണൂര്‍: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് ഒന്നരയാഴ്ച മാത്രം ശേഷിക്കെ സിപിഎമ്മിന്റെ ശക്തികേന്ദ്രമെന്നറിയപ്പെടുന്ന കണ്ണൂര്‍ ജില്ലയില്‍ വിവാദങ്ങള്‍ സിപിഎമ്മിന് വിനയാകുന്നു. ഇത് ഗോദയിലിറങ്ങിയ എല്‍ഡിഎഫ് ഘടകകക്ഷികളെയും സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥികളെയും വെള്ളംകുടിപ്പിക്കുന്നു. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കടന്നുപോയ ശ്രീകൃഷ്ണ ജയന്തി ആഘോഷത്തോടനുബന്ധിച്ച് പാര്‍ട്ടിയുടെ പോഷക സംഘടന നടത്തിയ ഘോഷയാത്രയില്‍ നവോത്ഥാന നായകന് ശ്രീനാരായണ ഗുരുവിനെ അപമാനിച്ചതുമുതല് ഏറ്റവും ഒടുവില്‍ ക്രസ്തീയ വികാരം വ്രണപ്പെടുത്തിക്കൊണ്ട് കന്യാമറിയത്തിന്റെ തലയെടുത്ത് മാറ്റി സരിതയുടെ തലവെച്ച് ഡിവൈഎഫ്ഐ നേതാവ് നടത്തിയ ഫേസ്ബുക്ക് പോസ്റ്റ്വരെ തെരഞ്ഞെടുപ്പ് രംഗത്ത് സിപിഎമ്മിനെ തിരിഞ്ഞുകുത്തുകയാണ്.
ശ്രീനാരായണ ഗുരുവിനെ അപമാനിച്ചസംഭവം ജില്ലയിലെ എസ്എന്‍ഡിപി ശക്തി കേന്ദ്രങ്ങളായ മലയോര മേഖലകളില്‍ തെരഞ്ഞെടുപ്പ് രംഗത്ത് സജീവ ചര്‍ച്ചയായി നില്‍ക്കുകയാണ്. എസ്എന്‍ഡിപി അണികളില്‍ സിപിഎമ്മിനെതിരെ ശക്തമായ വികാരം നിലനില്‍ക്കുകയാണ്. പലയിടങ്ങളിലും പാര്ട്ടിമെമ്പര്മാര് ഉള്‍പ്പെടെയുള്ള ഈഴവ സമുദായാംഗങ്ങള്‍ തെരഞ്ഞെടുപ്പ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന സാഹചര്യമാണുള്ളത്.
നാരായണഗുരുവിനെ അപമാനിച്ച സംഭവത്തിന് പിന്നാലെ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു. തുടര്‍ന്ന് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്ണ്ണയഘട്ടത്തിന്റെ തുടക്കത്തില്‍ തന്നെ കൊലക്കേസ് പ്രതികളായ സിപിഎം നേതാക്കളെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത് വന്‍വിവാദങ്ങള്‍ക്ക് വഴിവെച്ചു. ഇത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. നിരവധി നേതാക്കളും പാര്‍ട്ടി പ്രവര്ത്തകരുമുളളനാട്ടില് കൊലക്കേസ് പ്രതികളെ സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ച തീരുമാനം ജില്ലാകമ്മറ്റി യോഗത്തില്‍ പോലും പാര്‍ട്ടിക്കകത്ത് വിഭാഗീയതക്ക് ഇടയാക്കി.
ഇതേ തുടര്‍ന്ന് കതിരൂര്‍ മനോജ് വധക്കേസില്‍ ഉള്‍പ്പെട്ട പ്രതികളെ മത്സരിപ്പിക്കാനുളള തീരുമാനത്തില്‍നിന്നും പാര്‍ട്ടി പിന്മാറുകയുണ്ടായി. തളിപ്പറമ്പില്‍ ഷുക്കൂര്‍ വധക്കേസ് പ്രതിയെ മത്സരിപ്പിക്കാനുള്ള തീരുമാനവും, അസ്ന കേസില്‍ ഉള്‍പ്പെടുകയും ബിജെപി വിട്ട് സിപിഎമ്മില്‍ ചേക്കേറുകയും ചെയ്ത എ.അശോകനെ കുത്തുപറമ്പ് ബ്ലോക്കിലേക്ക് മത്സരിപ്പിക്കാനുള്ള തീരുമാനവും മേഖലയിലെ പാര്‍ട്ടികത്ത് അഗ്നിപര്‍വ്വതമായി പുകയുകയാണ്.
ഇവയെല്ലാം തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് ബിജെപിയും കോണ്‍ഗ്രസും പ്രചരണായുധമാക്കിയതോടെ ആദ്യഘട്ട പ്രചരണത്തില്‍ തന്നെ സിപിഎം പിന്നോട്ടടിക്കുകയും പ്രതിരോധത്തിലാവുകയും ചെയ്തിരിക്കുകയാണ്. പാര്‍ട്ടി ശക്തികേന്ദ്രങ്ങളായ പന്ന്യന്നൂരിലും കതിരൂരിലും ഏഴോത്തും ചരിത്രത്തിലാദ്യമായി പാര്‍ട്ടിയെ വെല്ലുവിളിച്ചു സഖാക്കളായ ചിലര്‍ റിബലായി മത്സര രംഗത്ത് വന്നതും സിപിഎമ്മിന് കനത്ത തിരിച്ചടിയായി മാറിയിട്ടുണ്ട്. കൂടാതെ സീറ്റ് വിഭജന കാര്യത്തില്‍ ഘടക കക്ഷികള്‍ക്കിടയില്‍ ഉണ്ടായിരിക്കുന്ന അതൃപ്തിയും പാര്‍ട്ടിക്ക് വിനയായി മാറിയിരിക്കുകയാണ്.
ഏറ്റവും അവസാനമായി കഴിഞ്ഞ ദിവസം പാര്‍ട്ടി കേന്ദ്രമായ കൂത്തുപറമ്പ് പഴയനിരത്തുവെച്ച് വന്‍ ആയുധ ശേഖരം പിടികൂടിയതും പേരാവൂരില്‍ കന്യാമറിയത്തിന്റെ തലവെട്ടി സരിതയുടെ തലസ്ഥാപിച്ച ഫേസ്ബുക്ക് പോസ്റ്റും ചൂടേറിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.
കാലാകാലങ്ങളില്‍ തെരഞ്ഞെടുപ്പില്‍ സിപിഎം നടത്തിക്കൊണ്ടിരുന്ന അക്രമപരമ്പരകളെ മുന്‍കൂട്ടി കണ്ട് ബിജെപിയും കോണ്‍ഗ്രസും കേന്ദ്രസേനയെന്ന ആവശ്യവും ഉന്നയിച്ചപ്പോള്‍ അതിനെ പരിഹസിച്ചു തള്ളിയതിന്റെ തിരിച്ചടിയായിരുന്നു കൂത്തുപറമ്പിലെ ആയധശേഖരവും നായ്ക്കുരുണപൊടിയും. ഏതൊക്കെ രീതിയില്‍ സിപിഎം അക്രമം നടത്താന്‍ ഒരുങ്ങുന്നു എന്ന സൂചന ഇത് നല്കുന്നു. ഇത് മുഖ്യ തെരഞ്ഞെടുപ്പ് വിഷയമാക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജെപിയും കോണ്‍ഗ്രസും.
ഡിവൈഎഫ്ഐ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് മലയോരമേഖലയിലെ ക്രിസ്ത്യന്‍ സമൂഹത്തില്‍ സജീവ ചര്‍ച്ചയായി മാറിയിട്ടുണ്ട്. ഇത്തരത്തില്‍ പാര്‍ട്ടി നേതൃത്വത്തിന്റെയും അംഗങ്ങളുടെയും തെറ്റായ പ്രവര്‍ത്തികള്‍ ഒന്നൊന്നായി തെരഞ്ഞെടുപ്പ് രംഗത്ത് സിപിഎമ്മിന് കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. അതേ സമയം ഗ്രൂപ്പുവഴക്കും റിബല്‍ സ്ഥാനാര്‍ത്ഥികളുടെ തള്ളിക്കയറ്റവും പുറത്താക്കലും ഭരണപരാജയവും മുന്നണി ഘടക കക്ഷികളുമായുള്ള തര്‍ക്കവും, ഘടക കക്ഷികളിലെ ഗ്രൂപ്പ് പോരും യുഡിഎഫിനെയും കോണ്‍ഗ്രസ്സിനെയും ബുദ്ധിമുട്ടിലാക്കുന്നുണ്ട്.
ബിജെപിയാകട്ടെ മാസങ്ങള്‍ക്കുമുമ്പേ അടുക്കം ചിട്ടയോടും കൂടി ആരംഭിച്ച തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളുമായി ഏറെ മുന്നിലാണ്. ജില്ലയില്‍ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ചതിന്റെ മൂന്നിരട്ടി സ്ഥാനങ്ങളിലേക്ക് സ്ഥാനാര്‍ത്ഥികളെ നിര്ത്തിയെന്നതുതന്നെ വന്‍ വിജയമായിരിക്കുകയാണ്. ഇത് എതിരാളികളില്വരെ അങ്കലാപ്പ് സൃഷ്ടിച്ചിട്ടുണ്ട്. രാജ്യം ഭരിക്കുന്ന പാര്‍ട്ടി എന്നനിലയിലും കേന്ദ്രസര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളും ബിജെപിയെ കരുത്തുറ്റതാക്കുന്നു. അതോടൊപ്പംതന്നെ കേരളം മാറിമാറി ഭരിച്ച ഇരുമുന്നിണികളുടെയും കൊള്ളരുതായ്മകളില്‍ മനംമടുത്ത് ബിജെപിയിലെക്കുള്ള അടിയൊഴുക്കും ബിജെപിക്ക് മുതല്‍ക്കൂട്ടാകുന്നു. ജനങ്ങള്‍ക്കിടയില്‍ ബിജെപിക്ക് സ്വീകാര്യത ഏറെ വര്‍ദ്ധിച്ചിരിക്കുന്നതായാണ് ആദ്യഘട്ടപ്രചരണത്തില് തന്നെ മനസ്സിലാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: