മണ്ഡോദരിയുടെ വാക്കുകള്‍ കേട്ട് രാവണന് പറഞ്ഞു, മക്കളേയും സഹോദരനേയും, മിത്രങ്ങളേയും, മന്ത്രിമാരേയും, സേനാപതികളേയുമെല്ലാം യുദ്ധക്കളത്തിലേക്കയച്ച് അവരെ കൊലക്കു കൊടുത്ത് ഇനി ഞാന്‍ മാത്രം വനത്തില്‍ ഒതുങ്ങി തപസ്വിയായി കഴിച്ചുകൂട്ടുക എന്നത് ചിന്തിക്കാന്‍ പോലും യോഗ്യമായ കാര്യമല്ല. അത് നീതിക്കും, ന്യായത്തിനും ചേര്‍ന്നതുമല്ല. അല്ലെങ്കിലും ഒരു കാര്യവും നമ്മള് വിചാരിക്കുന്ന രീതിയില്‍ സംഭവിക്കുകയില്ല. അതുകൊണ്ട് ഏതായാലും രാമനെ എതിര്‍ത്ത് യുദ്ധം ചെയ്ത് ഞാന്‍ വൈകുണ്ഠം പ്രാപിക്കാന്‍ ഇച്ഛിക്കുന്നു.
ഇത്രയും മണ്ഡോദരിയോട് പറഞ്ഞശേഷം രാവണന് യുദ്ധസന്നദ്ധനായി പുറപ്പെട്ടു. രാവണന്റെ പുറപ്പാടുകണ്ട് പ്രധാന സേനയും ചതുരംഗപ്പടകളും യുദ്ധത്തിനു തയ്യാറായി എത്തിച്ചേര്‍ന്നു. അവര്‍ രാവണനെ വണങ്ങി എല്ലാവരും യുദ്ധഭൂമിയിലേക്ക് നീങ്ങി. സമുദ്രം പോലെ ഇളകിവരുന്ന രാക്ഷസപ്പടയെ കണ്ട് വാനരന്മാര് ഭയന്നോടാന്‍ തുടങ്ങി. അത് കണ്ട് രാമന് അവരോടായി നിങ്ങളാരും യുദ്ധത്തിന്നിറങ്ങണമെന്നില്ല. ഇത് ഞാന്‍ ഒറ്റക്ക് കൈകാര്യം ചെയ്തുകൊള്ളാം എന്നു പറഞ്ഞുകൊണ്ട് രാമന് രാക്ഷസസേനയുടെ ഉള്ളിലേക്ക് എടുത്തുചാടിക്കൊണ്ട് വര്‍ദ്ധിച്ച കോപത്തോടെ അസ്ത്രപ്രയോഗം തുടങ്ങി.
ഈ സമയത്ത് രാമന് നിലത്തും രാവണന് രഥത്തിലുമായി നിന്ന് കടുത്ത യുദ്ധം നടത്തുന്നതുകണ്ട് ഇന്ദ്രന് സാരഥിയായ മാതലിയോട് രാമന്റെ സഹായത്തിന് ചെല്ലാന്‍ ആജ്ഞാപിച്ചു. മാതലി തേരും ദിവ്യാസ്ത്രങ്ങളുമായി വന്ന് രാമനെ വണങ്ങി. ഇന്ദ്രനിര്‍ദ്ദേശം അറിയിച്ചു. തനിക്കതിന്റെ ആവശ്യമില്ലെന്ന് പറഞ്ഞെങ്കിലും ഇന്ദ്രനിര്‍ദ്ദേശം മാനിച്ചുകൊണ്ട് രാമന് രഥത്തെ വന്ദിച്ച് അതില്‍ കയറി രാമരാവണന്മാര് പരസ്പരം വീറോടെ പൊരുതി. ഗാന്ധര്‍വാസ്ത്രത്തിന് ഗാന്ധര്‍വം, ദൈവാസ്ത്രത്തിന് ദൈവാസ്ത്രം എന്നിങ്ങനെ രാവണന് രാക്ഷസാസ്ത്രമയച്ചപ്പോള്‍ ഗരുഡാസ്ത്രം കൊണ്ട് രാമനതിനെ മടക്കി.
രാവണന് മാതലിയെ എയ്ത് മുറിവേല്പിച്ചു. രാമന് രാവണനെ എതിര്‍ക്കാന്‍ പ്രയാസപ്പെട്ടു. രാമന്റെ പുരികം ചുളിഞ്ഞു. കണ്ണുകള്‍ കോപംകൊണ്ട് ചുവന്നു. രാവണന് ഒരു ശൂലമയച്ചു. കാലനെപ്പോലും പിളര്‍ക്കാന്‍ കഴിവുള്ള ആ ശൂലത്തെ രാമന് വേഗം മാതലികൊണ്ടുവന്നിരുന്ന ഒരു വേലെടുത്തെറിഞ്ഞു. വേല്‍കൊണ്ട് ശൂലം നുറുങ്ങി. രാമന്റെ കൂരമ്പുകള്‍ രാവണന്റെ കുതിരകളെ കൊന്നു. രാവണന്റെ മാറത്തും നെറ്റിയിലും രാമബാണങ്ങള്‍ തുളച്ചുകയറി. രാവണന് തളര്‍ന്നു. അവന്റെ സാരഥി അവനെ പോര്‍ക്കളത്തില്‍ നിന്നും നീക്കിക്കൊണ്ടുപോയി രക്ഷിച്ചു. രാവണന് അവനെ ശകാരിച്ചു. യജമാനനെ രക്ഷിക്കാന്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കേണ്ടത് ഉത്തമനായ ഒരു സാരഥിയുടെ കടമയാണെന്ന് അവന് രാവണനെ ഓര്‍മ്മപ്പെടുത്തി. അവന് രാവണനെ സമാധാനപ്പെടുത്തി. രാവണന് വീണ്ടും പോരിനിറങ്ങി.
ഈ സമയത്ത് അഗസ്ത്യമഹര്‍ഷി രാമസമീപമെത്തി ‘ആദിത്യ ഹൃദയം’ മന്ത്രം ഉപദേശിച്ച് ആ മന്ത്രംകൊണ്ട് ആദിത്യനെ ഉപാസിക്കാന്‍ പറഞ്ഞു. രാമന് അതുപോലെ ചെയ്തു. സന്തുഷ്ടനായ അഗസ്ത്യന് എത്രയുംപെട്ടെന്ന് രാവണനെ നിഗ്രഹിക്കാന്‍ കഴിയട്ടെ എന്നനുഗ്രഹിച്ച് യാത്ര പറഞ്ഞു. മാതലിതേരു നടത്തി. യുദ്ധം തുടങ്ങി. ജയിക്കാതെ വിടില്ലെന്ന് രാമനും ചത്താലും വിടില്ലെന്ന് ഉറപ്പിച്ച് രാവണനും അങ്കം തുടങ്ങി. രാമന്റെ കൊടിമരം മുറിക്കാന്‍ രാവണന് ശരമയച്ചു. രാമന് അതിനെ ശരംകൊണ്ടുതന്നെ തടുത്തു. മറ്റൊരു ശരമയച്ച് രാവണന്റെ ധ്വജം രാമന് മുറിച്ചുകളഞ്ഞു. രാവണന് രാമന്റെ കുതികളെ ലക്ഷ്യമാക്കി ശരമയച്ചു. പക്ഷെ ആ കുതിരകള്‍ അതുകൊണ്ടൊന്നും കുലുങ്ങിയില്ല. രാമരാവണന്മാരുടെ ശരനികരംകൊണ്ട് വിണ്ഡലം മൂടി ശരവേഗംകൊണ്ടുണ്ടായ കാറ്റില്‍ സമുദ്രംപോലും ഇളകിമറിഞ്ഞു. ഭൂമി വിറച്ചു. കണ്ടുനില്ക്കുന്നവര് പോലും അത്ഭുതപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: