നിങ്ങള്‍ക്ക് നിരവധി കടമകളും ചുമതലകളും സാമൂഹ്യധര്മങ്ങളുമുണ്ട്. അതുകൊണ്ട് അമ്മ നിങ്ങള്‍ക്ക് ആരാധനയുടെയും ജ്ഞാനത്തിന്റെയും കര്‍മത്തിന്റെയും സമന്വയ മാര്‍ഗമാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.
ഈശ്വരഭക്തി നാമജപം, അര്‍ച്ചന എന്നിവയാണു ആരാധനാമാര്‍ഗം. സത്യവസ്തുവെ അധികരിച്ചുള്ള വിചാരം അനുസന്ധാനം ധ്യാനം ഇവയാണ് ജ്ഞാനമാര്‍ഗം. സ്വധര്‍മ മേഖലയിലുള്ള കര്‍ത്തവ്യാനുഷ്ഠാനമാണ് കര്‍മമാര്‍ഗം. ഈ സമന്വയസമ്പ്രദായം മുഖേന നിങ്ങള്‍ ആദ്ധ്യാത്മികശക്തിയുടെയും ആത്മാധിപത്യത്തിന്റെയും ആത്മാനുഭൂതിയുടേയും പാരമ്യത്തിലെത്തിച്ചേരും. നിങ്ങളുടെ കര്‍ത്തവ്യങ്ങള്‍ പ്രേമത്തോടും ഹൃദയപൂര്‍ണമായ ശ്രദ്ധയോടുംകൂടി ആചരിക്കുക. ഫലസിദ്ധിയില്‍ ആസക്തി പാടില്ല. ഫലത്തില്‍ ആകാംക്ഷ ജനിച്ചാല്‍ കര്‍ത്തവ്യാനുഷ്ഠാനം ആത്മാര്ത്ഥമാകയില്ല.
കര്മഫലത്തിലുള്ള ഇച്ഛ മനസ്സില്‍ പ്രത്യാഘാതമുണ്ടാക്കും. സമചിത്തത നശിക്കും. അതുകൊണ്ട് ഈശ്വരാര്‍പ്പണ ബുദ്ധിയോടെ കര്‍മങ്ങള്‍ ആചരിക്കുക. സ്വന്തമായ ആനുകൂല്യമോ പ്രതിഫലമോ പ്രതീക്ഷിക്കരുത്.
ചിലര്‍ പറയാറുണ്ട് തങ്ങള്‍ ശക്തിയോ പദവിയോ നായകത്വമോ പേരോ പ്രശസ്തിയോ അഭിനന്ദമോ ഒന്നും കാംക്ഷിക്കുന്നില്ലെന്ന്. എന്നാല്‍ കുട്ടികളേ, നിങ്ങളുടെ തന്നെ ആശകളുടെ സൂക്ഷ്മമായ സ്വഭാവം നിങ്ങള്‍ അറിയുന്നില്ല. ഈ ആശങ്കകളും വികാരങ്ങളും ചിത്തത്തില്‍ അപ്രകാശിത രൂപത്തില്‍ വര്‍ത്തിക്കുന്നുണ്ട്. ബഹിര്‍സ്ഫുരണത്തിന് അവ അവസരം കാത്തുകഴിയുകയാണ്. ആരെങ്കിലും നിങ്ങളെ സ്തുതിക്കുമ്പോള്‍ സന്തുഷ്ടരാവുകയും കര്‍മങ്ങള്‍ ചെയ്യാന്‍ ഉന്മേഷം വര്‍ധിക്കുകയും ചെയ്യുന്നു. പക്ഷേ വിമര്‍ശനവും കുറ്റാരോപണവും വരുമ്പോള്‍ നിങ്ങള്‍ നിരാശപ്പെടുന്നു. ഇതാണ് നിങ്ങളുടെ മനസ്സില്‍ അടിഞ്ഞുകൂടുന്ന ആശകളുടെ സ്വഭാവം. അതിനാല്‍ നിങ്ങള്‍ക്ക് യാതൊരു അഭിലാഷവും ഇല്ലെന്നു പറയരുത്.
ശ്രീരമാദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: