അനിവാര്യമായ മാറ്റത്തിന് അനുനിമിഷം വിധേയമായിക്കൊണ്ടിരിക്കുന്ന സമൂഹത്തില്‍ അപചയം സംഭവിക്കുന്നത് സ്വാഭാവികമാണ്. അപചയം വലിയൊരു ദുരന്തമായി പരിണമിച്ചു എന്നുവരാം. ഇവിടെയാണ് മാറ്റമില്ലാത്തതും സനാതനവുമായ മൂല്യങ്ങളുടെ പ്രസക്തി. (പ്രപഞ്ചോല്പ്പത്തിയോടൊപ്പംതന്നെ മൂല്യങ്ങളും സ്ഥാപിതമായിട്ടുണ്ടെന്നോര്ക്കുക. പ്രകൃത്യാ ഉള്ള ഇരുട്ടിനെ പ്രതിരോധിക്കാന്‍ ഊര്‍ജവും പ്രകാശവും പ്രസരിപ്പിക്കുന്ന സൂര്യനെന്ന പ്രതിഭാസമുണ്ടായതുതന്നെ ഉദാഹരണം. ഇരുട്ടും അതുവഴിയുള്ള തിരിച്ചറിവില്ലായ്മയും ഒരു യാഥാര്‍ത്ഥ്യമാണ്. അതിനെ നേരിടാനുള്ള കരുത്ത് പ്രദാനം ചെയ്യുന്ന മൂല്യങ്ങളുടെ പ്രകടിതരൂപമാണ് ഊര്‍ജവും വെളിച്ചവും പകരുന്ന സൂര്യന്).
തിന്മകളില്നിന്ന് സമാജത്തെ മോചിപ്പിക്കാനും നന്മനിറഞ്ഞ നേര്‍വഴിയിലേക്ക് നയിക്കാനും മൂല്യങ്ങളുടെ പുനരാവിഷ്കാരം ഉചിതമായ അവസരങ്ങളില്‍ നടന്നേ മതിയാവൂ.അവതാരകഥകളുടെ ആഖ്യാനങ്ങളിലൂടെ പൂര്‍വസൂരികള്‍ നല്കുന്ന സന്ദേശമിതാണ്. ഇതിഹാസപരമ്പരകളിലും ഭാരതത്തിന്റെ ചരിത്രഗതിയിലും ഈ സന്ദേശം അടയാളപ്പെടുത്തിയ ഒട്ടനവധി സന്ദര്‍ഭങ്ങള്‍ കാണാം. വിജയദശമി ആഘോഷവും അതിന് ഉപോല്‍ബലകമായ ആദര്‍ശവും അത്തരത്തിലുള്ളതാണ്.
സദ്ഭാവനയും ആത്മവിശ്വാസവും വളര്‍ത്താനായാണ് ഉത്സവങ്ങള്‍ കൊണ്ടാടുന്നത്. ബാഹ്യവൈവിധ്യങ്ങള് മറന്നും ആന്തരിക ഏകതയെ പരിപോഷിപ്പിച്ചും സംഘടിതാവസ്ഥ കൈവരിച്ച് മുന്നോട്ടുപോകാനുള്ള മനോഭാവവും ഉത്സവങ്ങൡലൂടെ സൃഷ്ടിക്കപ്പെടുന്നു. തെറ്റും ശരിയും വിവേചിച്ചറിഞ്ഞും ഭൂതകാലത്ത് സംഭവിച്ചുപോയ പിഴവുകളെ തിരുത്തിയും വര്‍ത്തമാനകാല വെല്ലുവിളികളെ അതിജീവിച്ചും ശോഭനമായ ഭാവി പടുത്തുയര്‍ത്താനുള്ള നിശ്ചയം ദൃഢമാക്കിയും നിലനില്‍പ്പ് ഭദ്രമാക്കാനായിരിക്കണം ആഘോഷവേള ഉപയോഗിക്കേണ്ടത്. ഉത്സവങ്ങളെ സംബന്ധിച്ചുള്ള ഭാരതീയ കാഴ്ചപ്പാട് അതാണ്.
ധര്‍മവും അധര്‍മവും തമ്മിലുള്ള സംവാദവും അധര്‍മത്തിന്റെ സംഹാരവും ധര്‍മത്തിന്റെ പുനരുത്ഥാനവും സാധിക്കുന്നതിലൂടെയാണ് സമൂഹപുരോഗതി പ്രാപ്തമാകുന്നത്. അവിടെ വര്‍ഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമല്ല സംഭവിക്കുന്നത്. ധര്‍മസമരമാണ് അരങ്ങേറുന്നത്. ഈ സമരത്തിന്റെ ഉല്പന്നമായിത്തീരുന്നത് നന്മയുടെ പുനഃസൃഷ്ടിയും നന്മയെ ഉന്മൂലനം ചെയ്യുന്ന എന്തിനെയും ആസൂരികത എന്ന ഒറ്റപ്പദത്താല് ഭാരതം നിര്‍വചിച്ചു. തിന്മയെ അകറ്റുന്നതെന്തോ അത് ദൈവികതയും ആസുരികതക്കുമേല് ദൈവികത നേടുന്ന വിജയം ഭാരതീയര്‍ക്ക് ആഘോഷവുമായി.
ഒന്‍പത് നാളത്തെ ധര്മസമരത്തിനൊടുവില് പത്താംനാള്‍ നേടിയ വിജയം ഭാരതത്തിന്റെ ദേശീയോത്സവമയിത്തീര്ന്നതും ആഘോഷവേളയായി മാറിയതും അങ്ങനെയാണ്. രാഷ്ട്രീയസ്വയംസേവക സംഘം എന്ന മഹാപ്രസ്ഥാനം പിറവികൊണ്ടത് ഈ നാളിലാണ് എന്നത് അര്‍ത്ഥപൂര്‍ണമായി വ്യാഖ്യാനിക്കപ്പെടേണ്ടതാണ്. സംഘത്തിന്റെ ‘അവതാര ദൗത്യം’ വിജയദശമിയുടെ സന്ദേശവുമായി താദാത്മ്യം പ്രാപിക്കുന്നത് തികച്ചും സ്വാഭാവികമാകുന്നു.
സാമൂഹ്യതിന്മകള് രാക്ഷസാകാരം പൂണ്ട് മതിമറന്നാടുമ്പോള്‍ സംഘത്തിന്റെ പ്രസക്തി ഏറുന്നു.
നിര്‍വഹിക്കേണ്ട ഉത്തരവാദിത്തവും ഭാരിച്ചതാണ്. മഹിഷാസുര മര്‍ദ്ദനം നടത്തി സജ്ജനസംരക്ഷണം ഉറപ്പുവരുത്തിയ ശ്രീധര്‍മ്മശാസ്താവ് പ്രതിഷ്ഠിക്കപ്പെട്ടതിനു തൊട്ടടുത്ത് ‘പോത്തുത്സവം’ (ബീഫ് ഫെസ്റ്റ്) സംഘടിപ്പിച്ചവര്‍ ഉയര്‍ത്തുന്ന വെല്ലുവിളി ചെറുതല്ല. തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതിന്റെ പേരില്‍ സംഭവിച്ച അരുതായ്മകള്‍ക്കെതിരെ പ്രതിഷേധിക്കുന്നു എന്ന വ്യാജേന സംഘടിപ്പിച്ച ആഭാസകരമായ കൂട്ടായ്മ ഒരു വിദ്യാകേന്ദ്രത്തിലാണ് രൂപപ്പെട്ടത് എന്നത് വെല്ലുവിളിയുടെ ഗൗരവം വര്‍ധിപ്പിക്കുന്നു. (വിദ്യാലയം ക്ഷേത്രമാക്കരുത് എന്ന തിട്ടൂരം ഭയന്നാണ് സരസ്വതീക്ഷേത്രം എന്ന സാമാന്യപ്രയോഗം മനഃപൂര്‍വം ഒഴിവാക്കി വിദ്യാകേന്ദ്രം എന്ന് കലാലയത്തെ വിശേഷിപ്പിച്ചതെന്ന് പുരോഗമനത്തിന്റെ കുത്തകക്കാരെ വിനയപൂര്‍വം ബോധ്യപ്പെടുത്തട്ടെ. ഇനി ‘വിദ്യ’ എന്ന വാക്കില്‍ ചിലപ്പോള്‍ സംഘപരിവാര്‍ പരിവേഷം ദൃശ്യമാകുന്നു എങ്കില്‍ പഠനാലയം എന്നാക്കാനും വിരോധമില്ല!)
പ്രബുദ്ധരാകാനും സ്വതന്ത്രരാകാനും ഉപയുക്തമാകുന്ന തരത്തില്‍ അറിവ് പകരേണ്ട ഒരധ്യാപിക ഇതിനെല്ലാം കൂട്ടുനില്‍ക്കുകയും പ്രോത്സാഹനം ചൊരിയുകയും ചെയ്തു എന്നുകൂടി വരുമ്പോള്‍ ആധി വര്‍ധിക്കുകയാണ്. തൃശൂര്‍ കേരളവര്‍മ കോളേജില്നിന്നുയര്ന്ന വിവാദം ഒരു വെല്ലുവിളിയായിത്തന്നെ മാറിയിട്ടുണ്ട്. നെഞ്ചുറപ്പോടെ അത് സ്വീകരിക്കാനും അതിജീവിക്കാനും സമൂഹത്തെ സജ്ജമാക്കേണ്ടത് അനിവാര്യമായിത്തീരുന്നു.
മാടമ്പിത്തരങ്ങളെ പ്രതിരോധിക്കാനുള്ള ആത്മബലം ആത്മീയതയിലൂടെ രൂപപ്പെടുത്തിയ മഹാമനീഷി ആധുനിക മാടമ്പിമാരുടെ കുരിശിലേറ്റപ്പെട്ട അസഹ്യമായ കെട്ടുകാഴ്ചക്ക് കേരളം സാക്ഷിയായി. പൂതനമാരും കംസന്മാരും ശ്രീകൃഷ്ണവേഷം കെട്ടിയ കാപട്യത്തിനും കാഴ്ചക്കാരായി കേരളീയര്‍ക്ക് നിന്നുകൊടുക്കേണ്ടിവന്നു. വിഘ്നവിനാശകന്റെ പവിത്രസ്മരണ ഉണര്‍ന്ന് കര്‍മോത്സുകത കൈവരിക്കേണ്ട മുഹൂര്‍ത്തത്തില്‍ സാമൂഹ്യപുരോഗതിക്ക് വിഘ്നങ്ങള്‍ മാത്രമുണ്ടാക്കിയ പ്രതിബിംബങ്ങള്‍ എഴുന്നള്ളിക്കപ്പെട്ടു എന്നതും ഒരു വിചിത്രവിശേഷമാണ്. ബൊളീവിയന്‍ കാടുകളില്‍ പ്രാകൃതത്തിന്റെ പതാകവാഹകനായി വിഹരിച്ച മനുഷ്യന്റെ ഛായാചിത്രം ഗണപതി വിഗ്രഹത്തോടൊപ്പം ആനയിക്കപ്പെടുന്നത് അമ്പരപ്പിക്കുകയും ആശങ്കപ്പെടുത്തുകയും ചെയ്യുന്ന കാഴ്ചയാണ്. ഗണപതിഹോമം പോലുള്ള ചടങ്ങുകള്‍ അറുപിന്തിരിപ്പനാണെന്നും സഖാക്കള്‍ അതില്‍നിന്ന് വിട്ടുനില്‍ക്കണമെന്നും ആഘോഷപൂര്‍വം ആഹ്വാനംചെയ്ത പാര്‍ട്ടിയുടെ നേതാക്കള്‍ അവരുടെ സ്വന്തം തട്ടകത്തില്‍ ഗണപതിപൂജ നടത്തുന്നത് വഞ്ചനയാണെന്നു പറഞ്ഞ് തള്ളിക്കളഞ്ഞാല്‍ മാത്രം പോരാ. അതിലുള്ള ദുഷ്ടലാക്ക് തിരിച്ചറിയുകയും വേണം.
കേരളത്തില്‍ നവോത്ഥാനത്തിന്റെ ദിവ്യപ്രകാശം പരത്തിയ ആചാര്യനാണ് തുഞ്ചത്ത് രാമാനുജന് എഴുത്തച്ഛന്. മലയാളിക്ക് ഭാഷാപിതാവ് കൂടിയാണ് ആ മഹാപുരുഷന്. എന്നാല്‍ ജന്മസ്ഥാനമായ തുഞ്ചന്‍പറമ്പില്‍ അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കാന്‍ അനുവാദമില്ല. വിഗ്രഹാരാധന നിഷിദ്ധമായ മതവിശ്വാസത്തിന്റെ പിന്‍ബലത്തില്‍ പ്രവര്‍ത്തിക്കുന്ന മുസ്ലിംലീഗ് എന്ന സാമുദായിക രാഷ്ട്രീയകക്ഷി ഭരണം നിയന്ത്രിക്കുന്ന തിരൂര്‍ മുനിസിപ്പാലിറ്റിയിലായിപ്പോയി തുഞ്ചന്‍ പറമ്പ് എന്നതാണ് ഈ ദൗര്‍ഭാഗ്യത്തിന് കാരണം. ആചാര്യന് സംഭവിച്ചതിതാണെങ്കില് വിശ്വസാഹിത്യകാരന് ഒ.വി. വിജയന്റെ പ്രതിമക്ക് സംഭവിച്ചത് മറ്റൊന്നാണ്. സ്ഥാപിക്കപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസംതന്നെ ലീഗുകാര്‍ അത് അടിച്ചുതകര്‍ത്തു. കേരളത്തിലെ ഏറ്റവും മഹത്വമാര്‍ന്ന മതേതരകക്ഷിയാണ് മുസ്ലിംലീഗ് എന്ന മുഖസ്തുതി മുറതെറ്റാതെ കേള്‍ക്കുന്നവരാണ് നാമെന്ന് മറക്കാതിരിക്കുക.
ഋഷിതുല്യനും ദാര്‍ശനികനുമായ ദേശസ്നേഹി, മുന്‍രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍കലാം സിപിഎം നേതാവായ പ്രതിപക്ഷനേതാവിന് കേവലം ‘ആകാശത്തേക്ക് വാണംവിടുന്നയാള്’ മാത്രമായിരുന്നു. എന്നാല്‍ കൊടുംഭീകരനായ യാക്കൂബ് മേമന് വാഴ്ത്തപ്പെടേണ്ടയാളും! മേമനുവേണ്ടി വിലപിക്കാന്‍ പാര്‍ട്ടി ചെലവാക്കിയ ഊര്‍ജം അളവറ്റതാണ്. മധ്യപൂര്‍വേഷ്യയില്‍ ഭീകരത വിളയിച്ച സദ്ദാം ഹുസൈന്റെ പേരില്‍ ഹര്‍ത്താല്‍ നടത്തി പരിഹാസ്യരായവര്‍ മേമനുവേണ്ടി രംഗത്തുവന്നില്ലെങ്കിലാണ് അത്ഭുതം.
പാര്‍ട്ടിയുടെ അടിസ്ഥാനാശായങ്ങളില്നിന്ന് കടുകിട വ്യതിചലിക്കാതെ, അതിന്റെ സാക്ഷാത്കാരത്തിന് സ്വന്തം വഴിതേടി എന്ന ഒറ്റക്കാരണത്താലാണ് സിപിഎം ഒഞ്ചിയത്ത് ടി.പി. ചന്ദ്രശേഖരനെ കൊന്നുകളഞ്ഞത്. അതേ പാര്‍ട്ടി വധശിക്ഷക്കെതിരെ കവിയരങ്ങ് സംഘടിപ്പിക്കുന്നത് കാണുമ്പോള്‍ ആരാണ് മൂക്കത്ത് വിരല്വച്ചുപോകാത്തത്. പ്രതിയോഗികളുടെ നിശ്വാസം പോലും പ്രകോപനമായി കണ്ട് അവര്‍ക്കെതിരെ ആക്രാമിക സമീപനം കൈക്കൊള്ളുന്ന പാര്‍ട്ടി ഫാസിസത്തിനെതിരെ ഒച്ചയിടുന്നത് ആത്മവഞ്ചനയല്ലെങ്കില് മറ്റെന്താണ്?
സത്യവും ധര്‍മവും പുലരുന്ന രാമരാജ്യത്തിനുവേണ്ടി നിലകൊണ്ട മഹാത്മജിയുടെ അനന്തരാവകാശം സ്വയമേറ്റെടുത്തവര് അനുദിനം മഹാത്മാവിനെ വധിച്ചുകൊണ്ടിരിക്കുന്ന കാഴ്ച ഹൃദയഭേദകമാണ്. രാമന്റെ പേരുച്ചരിക്കുന്നതുപോലും പാപമാണെന്നാണ് കോണ്‍ഗ്രസുകാരായ ഗാന്ധിയന്മാരുടെ നിലപാട്. ലോകാംഗീകാരം നേടി വിജയം വരിക്കുന്ന പ്രധാനമന്ത്രിയുടെ സല്‍പ്പേരിനു കളങ്കംചാര്‍ത്താന്‍ അദ്ദേഹത്തിന്റെ നിയോജകമണ്ഡലത്തില്‍ മതസ്പര്‍ധ വളര്‍ത്തി കലാപമുണ്ടാക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് എംഎല്‍എ പിടിയിലായ വാര്‍ത്ത പുറത്തുവന്നിരിക്കുന്നു. ഇനിയും ഇത്തരത്തിലുള്ള മാരീചപുരാണങ്ങള് ധാരാളം കേള്‍ക്കേണ്ടിവരും.
പുരസ്കാരങ്ങളും പദവികളും തിരിച്ചേല്പ്പിക്കുന്ന തിരക്കിലാണിപ്പോള്‍ രാജ്യത്തെ സാഹിത്യനായകന്മാര്. കശ്മീര്‍ താഴ്വാരങ്ങളില് ഭീകരര്‍ക്ക് മുന്നില്‍ പിടഞ്ഞുമരിച്ച സാധുക്കള്‍ക്കുവേണ്ടി ഈ സാഹിത്യകാരന്മാരുടെ തൂലിക ചലിച്ചതായി നാം കണ്ടിട്ടില്ല. മോദി പ്രധാനമന്ത്രിയാകുന്ന രാജ്യത്ത് ഞാന്‍ താമസിക്കില്ലെന്ന് പ്രഖ്യാപിച്ച മഹാനുഭാവന് നമ്മോടൊപ്പം തന്നെയാണ് ജീവിച്ചത്. ഉന്നതശീര്‍ഷനായ ആ മഹാനും വലിയ സാഹിത്യനായകനായിരുന്നു. അസഹിഷ്ണുതയുടെ മൂര്‍ത്തിയായി നമുക്കുമുന്നില്‍ ഈ മനുഷ്യനും നെഞ്ചുവിരിച്ചു. ഇതൊന്നും ‘പുരോഗമന’ വ്യാഖ്യാനമനുസരിച്ച് ഫാസിസമല്ല! പിറന്ന നാടിനെക്കുറിച്ച് സംസാരിക്കുന്നതും സ്വധര്‍മത്തില്‍ അഭിമാനിക്കുന്നതും നീതികേടിനെതിരെ പ്രതികരിക്കുന്നതുമാണ് വര്‍ത്തമാനകാല ഫാസിസം. ആത്മവഞ്ചന എന്ന ഒറ്റപ്രയോഗം മതി ഈ മനോഭാവത്തെ വ്യാഖ്യാനിക്കാന്‍.
ഇതെല്ലാമാണ് ആനുകാലിക പശ്ചാത്തലത്തിലുള്ള ആസുരികത. അതിനെ പ്രതിരോധിക്കേണ്ടതുണ്ട്. ദൈവികതയെ പുണരേണ്ടതുണ്ട്. ആ നിയോഗം സൃഷ്ടിയില്‍തന്നെ ഏല്‍പ്പിക്കപ്പെട്ട പ്രസ്ഥാനമാണ് രാഷ്ട്രീയസ്വയംസേവക സംഘം. ഒഴിച്ചുകൂടാനാവാത്ത ഒരു വിപ്ലവം ഇവിടെ സംഭവിക്കേണ്ടിയിരിക്കുന്നു. മൂല്യങ്ങളും സംസ്കാരവും സംരക്ഷിച്ചുകൊണ്ടുള്ള ആ വിപ്ലവത്തിന് വര്ഗസംഘട്ടനമല്ല വേണ്ടത്, ധര്‍മസമരമാണ്. അത് സംഭവിക്കുകതന്നെ ചെയ്യും. സി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: