ഫട്ടോര്‍ദ: കളം നിറഞ്ഞു കളിച്ചതുകൊണ്ട് കാര്യമില്ല, ജയിക്കാന്‍ ഗോളടിക്കണമെന്ന പാഠം ബ്ലാസ്റ്റേഴ്സ് മറന്നു. ഫലം മഹാനവമി ദിനത്തില്‍ എഫ്സി ഗോവയോട് ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍വി. ലീഗില്‍ തുടരെ മൂന്നാം തോല്‍വിയോട് പ്രതീക്ഷകളില്‍ കരിനിഴല്‍. മറ്റു ടീമുകള്‍ തോറ്റ് തോറ്റ് ജയത്തിലേക്ക് മടങ്ങുമ്പോള്‍, ബ്ലാസ്റ്റേഴ്സ് മികച്ച രീതിയില്‍ തുടങ്ങിയ ശേഷം തിരിച്ചടികളിലൂടെ സഞ്ചാരം.
കഴിഞ്ഞ മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി പ്രതിരോധ-മധ്യ-മുന്നേറ്റ നിരകള്‍ ഒറ്റക്കെട്ടായി പൊരുതിയിട്ടും പരാജയം ഏറ്റുവാങ്ങി ബ്ലാസ്റ്റേഴ്സ്. ഒരു ഗോളിന് മുന്നില്‍നിന്ന ശേഷമാണ് ബ്ലാസ്റ്റേഴ്സ് കീഴടങ്ങിയത്. മുഹമ്മദ് റാഫിയിലൂടെ മുന്നിലെത്തിയ കൊമ്പന്മാരെ ബ്രസീല്‍ താരങ്ങള്‍ ലിയനാര്‍ഡോ മൗറയും ഗ്രിഗറി അര്‍നോളിനും നേടിയ ഗോളുകളില്‍ ഗോവ കീഴ്പ്പെടുത്തി. വിജയത്തോടെ ഗോവ പത്തു പോയന്റുമായി പോയന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തെത്തി.
നാലു പോയന്റുള്ള ബ്ലാസ്റ്റേഴ്സ് ആറാം സ്ഥാനത്ത് തുടരുന്നു.
കഴിഞ്ഞ കളികളില്‍ മധ്യനിരയിലെ പാകപ്പിഴകള്‍ ബ്ലാസ്റ്റേഴ്സിനെ ചതിച്ചുവെങ്കില് ഗോവയ്ക്കെതിരെ മധ്യനിര അരങ്ങുതകര്‍ത്തു. ജാവോ കൊയിമ്പ്രയും മെഹ്താബ് ഹുസൈനും കാവിന് ലോബോയും മിന്നും പ്രകടനം പുറത്തെടുത്തു. എന്നാല്‍, കിട്ടിയ സുവര്‍ണ്ണാവസരം പോലും ലക്ഷ്യം തെറ്റി പാഞ്ഞു. സീക്കോയുടെ പരിശീലന മികവുമായെത്തിയ ഗോവയെ പന്തടക്കത്തിലും ഷോട്ടുകളുതിര്‍ക്കുന്നതിലും അമ്പരപ്പിക്കാന്‍ സച്ചിന്റെ സംഘത്തിനായി.
ദല്‍ഹി ഡൈനാമോസിനെതിരെ ഇറങ്ങിയ ടീമില്‍ അഞ്ചു മാറ്റങ്ങളുമായാണ് ബ്ലാസ്റ്റേഴ്സ് ഗോവന്‍ സഫാരിക്കിറങ്ങിയത്. ദല്‍ഹിക്കെതിരെ കളിച്ച ടീമില്‍നിന്ന് മാര്‍ക്വീതാരം കാര്‍ലോസ് മര്‍ച്ചേന, വിക്ടര്‍ ഹെരേര, വിനീത്, മനന്ദീപ് സിങ്ങ്, ക്രിസ് ഡഗ്നല്‍ എന്നിവരെ ഒഴിവാക്കിയപ്പോള്‍ മുഹമ്മദ് റാഫി, സാഞ്ചസ് വാട്ട്, ജാവോ കൊയിമ്പ്ര, മെഹ്താബ് ഹുസൈന്, ബ്രൂണോ പെറോണ്‍ എന്നിവര്‍ ആദ്യ ഇലവനിലിറങ്ങി. ഡഗ്നല്‍-മനന്ദീപ് സഖ്യത്തിന് പകരം റാഫി-സാഞ്ചസ് വാട്ട് സഖ്യം വന്നതോടെ തുടക്കത്തിലേ ബ്ലാസ്റ്റേഴ്സ് ആക്രമണങ്ങള്‍ക്ക് മൂര്‍ച്ചകൂടി. മധ്യനിരയില്‍നിന്ന് കാവിന് ലോബോയും ഇവര്‍ക്കൊപ്പം കയറക്കളിക്കാന് തുടങ്ങിയതോടെ തുടക്കം മുതല്‍ ഗോവന്‍ ബോക്സിലായിരുന്നു സംഘര്‍ഷം. എന്നാല്‍, സാഞ്ചസ് വാട്ടിന്റെ വേഗത്തെ മെരുക്കാന്‍ ഫ്രഞ്ച്താരം ഗ്രിഗറി അര്‍നോളിനും ബ്രസീലിയന്‍ താരം ലൂസിയാനോയും ഇടംവലം നിന്നതോടെ ഷോട്ടുകള്‍ക്ക് കൃത്യതയില്ലാതെ പോയി.
മറുവശത്ത് കാണികളുടെ അകമഴിഞ്ഞ പിന്തുണയുണ്ടായിട്ടും ഫോമിലേക്കുയരാന്‍ കഴിയാതിരുന്ന ഗോവന്‍ എഫ്സിക്ക് ഭാവനപൂര്‍ണമായ ഒരുനീക്കംപോലും നടത്താനായില്ല. അവരുടെ മുന്നേറ്റനിര റെയ്നാള്‍ഡോ-ഡാരില്‍ ഡഫി സഖ്യത്തിന് ഒരവസരവും നല്‍കാതെ ക്യാപ്റ്റന്‍ റാമേജും മാര്‍ക്കസ് വില്യംസും സന്ദേശ് ജിംഗാനും ഉറച്ചുനിന്നതോടെ മുന്നേറ്റങ്ങള്‍ പലതും ബോക്സിന് വെളിയില്‍തന്നെ അവസാനിച്ചു.
കളിയുടെ തുടക്കം മുതല്‍ ബ്ലാസ്റ്റേഴ്സിന്റെ ഇരച്ചുകയറ്റം. പലപ്പോഴും ഗോവന്‍ പ്രതിരോധം ആടിയുലഞ്ഞു. വിങ്ങുകളിലൂടെയുള്ള മുന്നേറ്റത്തിന് സന്ദേശ് ജിംഗാനും രാഹുല്‍ ബെക്കെയും ചുക്കാന്‍ പിടിച്ചു. കാവിന് ലോബോയും ജാവോ കോയിമ്പ്രയും മെഹ്താബ് ഹുസൈനും അവസരത്തിനൊത്ത് ഉയരുകയും ചെയ്തതോടെ മുന്നേറ്റനിരയില്‍ റാഫിക്കും സാഞ്ചസ് വാട്ടിനും നിര്‍ലോഭം പന്ത് ലഭിച്ചു. ഇതോടെ സൂപ്പര്‍താരം ലൂസിയോയുടെ അഭാവത്തില്‍ ഗോവന്‍ പ്രതിരോധം കാത്ത ലൂസിയാനോക്കും ഗ്രിഗറി അര്‍നോലിനും നാരായണ്ദാസിനും നിക്കോളു കൊളാക്കോക്കും പിടിപ്പതു പണിയായിരുന്നു.
തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 24-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് മുന്നില്‍. രാഹുല്‍ ബെക്കെ ബോക്സിലേക്ക് നല്കിയ തകര്‍പ്പന്‍ ക്രോസ് മലയാളി താരം മുഹമ്മദ് റാഫി ബുള്ളറ്റ് ഹെഡ്ഡറിലൂടെ ഗോവന്‍ വലയിലാക്കി. തുടര്‍ന്ന് ഗോള്‍ മടക്കാനുള്ള ഗോവയുടെ ശ്രമം. തുടര്‍ച്ചയായി മൂന്ന് തവണ അവര്‍ ബ്ലാസ്റ്റേഴ്സ് ബോക്സില്‍ പന്തെത്തിച്ചെങ്കിലും പ്രതിരോധനിര താരം സന്ദേശ് ജിംഗാനും ബ്രൂണോ പെറോണും ചേര്‍ന്ന് രക്ഷപ്പെടുത്തി. 41-ാം മിനിറ്റില്‍ ലോബോ എടുത്ത ഫ്രീകിക്ക് ഗോവന്‍ ഗോളി കാട്ടിമണി ബാറിന് മുകളിലൂടെ കുത്തിയകറ്റി. തുടര്‍ന്ന് കിട്ടിയ കോര്‍ണര്‍ മുതലാക്കാന്‍ കഴിഞ്ഞില്ല.
ഇഞ്ചുറി സമയത്തില്‍ ഗോവ സമനില പിടിച്ചു. അനുകൂലമായി ലഭിച്ച കോര്‍ണര്‍ കിക്ക് എടുത്തത് നാരായണ്‍ ദാസ്. ദാസിന്റെ കിക്ക് ബ്ലാസ്റ്റേഴ്സ് ഗോളി ബൈവാട്ടര്‍ കുത്തയകറ്റിയെങ്കിലും പന്ത് കിട്ടിയത് ലിയനാര്‍ഡോ മൗറക്ക്. ബോക്സിന്റെ വക്കില്‍ നിന്ന് മൗറ പായിച്ച വലംകാലന്‍ ഷോട്ട് ബൈവാട്ടറിനെ പരാജയപ്പെടുത്തി വലയില്‍ കയറിയതോടെ ആദ്യ പകുതി 1-1ന് സമനിലയില്‍.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ മുന്‍തൂക്കം ഗോവയ്ക്ക്. എന്നാല്‍, അധികം കഴിയും മുന്‍പ് മൈതാനം പിടിച്ചടക്കിയ ബ്ലാസ്റ്റേഴ്സ് ഗോവന്‍ പ്രതിരോധത്തെ നിരന്തരം പരീക്ഷിച്ചുകൊണ്ടിരുന്നു. 57-ാം മിനിറ്റില്‍ കാവിന് ലോബോക്ക് പകരം ശങ്കര്‍ സംപിംഗ് രാജിനെയും അധികം കഴിയും മുന്‍പ് കോയിമ്പ്രക്ക് പകരം ജോസു കുരായിസിനെയും ബ്ലാസ്റ്റേഴ്സ് കളത്തിലിറക്കി.
ഗോവ ഡാരില്‍ ഡഫിക്കു പകരം മന്ദര്‍ ദേശായിയെയും ബിക്രംജിതിന് പകരം റോമിയോ ഫെര്‍ണാണ്ടസിനെയും കളത്തിലിറക്കി. 58-ാം മിനിറ്റില്‍ റാഫി വീണ്ടും ഗോള്‍ നേടിയെന്ന് തോന്നിച്ചെങ്കിലും ഫലമുണ്ടായില്ല. വലതുവിങ്ങിലൂടെ കയറി ശങ്കര്‍ നല്കിയ ക്രോസ് റാഫി പോസ്റ്റിന് പുറംതിരിഞ്ഞുനിന്നാണ് സ്വീകരിച്ചതെങ്കിലും വീണ്ടും തിരിഞ്ഞ് ഷോട്ടുതിര്‍ക്കാനുള്ള സമയമുണ്ടായിരുന്നു. പന്ത് കൃത്യമായി നിയന്ത്രണത്തിലെടുത്ത് റാഫി തൊടുത്ത ഷോട്ട് പക്ഷേ ബാറിന് മുകളിലൂടെ പറന്നു. പിന്നീട് ജോസു എടുത്ത ഫ്രീകിക്കിന് ശങ്കര്‍ തലവെച്ചെങ്കിലും ഗോവന്‍ ഗോളി കാട്ടിമണി കുത്തിയകറ്റി ത്രോയ്ക്ക് വഴങ്ങി. 75-ാം മിനിറ്റില്‍ പരിക്കേറ്റ മുഹമ്മദ് റാഫിയെ തിരിച്ചുവിളിച്ച് വിനീതിനെ കളത്തിലിറക്കി.
അവസാന മിനിറ്റുകളില്‍ വിജയം മാത്രം ലക്ഷ്യമിട്ട് ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ എല്ലാവരും ഗോവന്‍ ഏരിയയിലേക്ക് കയറിക്കളിച്ചത് തിരിച്ചടിയായി. ഒരു പ്രത്യാക്രമണത്തിനൊടുവില്‍ ലഭിച്ച കോര്‍ണര്‍ കിക്കില്‍ നിന്ന് ബ്ലാസ്റ്റേഴ്സ് വലയില്‍ രണ്ടാമതും പന്തെത്തി. മന്ദര്‍ ദേശായി എടുത്ത കിക്കാണ് ഗോവന്‍ പ്രതിരോധനിരയിലെ കരുത്തന് ഗ്രിഗറി അര്നോലിന് ബ്രൂണോ പെറോണിന്റെ തലയ്ക്ക് മുകളിലൂടെ ഉയര്‍ന്നുചാടി ഹെഡ്ഡറിലൂടെ വലയിലെത്തിച്ചത്.
ഒരു ഗോളിന് പിന്നിലായതോടെ ബ്ലാസ്റ്റേഴ്സ് നിര ഗോവന്‍ ബോക്സിലേക്ക് ഇരമ്പിയാര്‍ത്തെങ്കിലും സമനില ഗോള്‍ വിട്ടുനിന്നു. വിനീതും സാഞ്ചസ് വാട്ടും കുരായിസും ജിംഗനും ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഗോവന്‍ ബോക്സില്‍ തമ്പടിച്ച് ഷോട്ടുകള്‍ പായിച്ചെങ്കിലും പോസ്റ്റിന് മുന്നില്‍ കാട്ടിമണി ഉജ്ജ്വല സേവുകള്‍ നടത്തിയതോടെ അര്‍ഹതപ്പെട്ട സമനിലയും നഷ്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: