മൂവാറ്റുപുഴ: ചുമരെഴുത്തില്നിന്ന് ഹൈടെക് പ്രചരണത്തിന്റെ മാസ്മരികതയിലേയ്ക്ക് മാറിയിരിക്കുകയാണ് സ്ഥാനാര്‍ത്ഥികള്‍. ചുമരെഴുത്തുകാരെയും ചുമരുകളും കിട്ടാത്തതും നവമാധ്യമങ്ങളിലേക്ക് തിരിയാന്‍ സ്ഥാനാര്‍ത്ഥികളെ പ്രേരിപ്പിക്കുന്നു. വാട്ട്സ് ആപ്പ്, ഫേസ്ബുക്ക് എന്നിവയെ പരമാവധി ഉപയോഗിക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ രംഗത്തിറങ്ങിക്കഴിഞ്ഞു. പത്രിക സമര്പ്പണത്തിനുമുന്നേ, സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചവര്‍ ഇവയില്‍ നേരത്തെ സജീവമായിരുന്നു. വൈഡ് ക്യാന്‍വാസ് ലക്ഷ്യമിട്ടാണ് സ്ഥാനാര്‍ത്ഥികള്‍ വാട്ട്സ് ആപ്പ്, ഫേസ്ബുക്കുകളെ കൂട്ടുപിടിച്ചിരിക്കുന്നത്. നവമാധ്യമങ്ങളെ പ്രചരണത്തിന് പരമാവധി ഉപയോഗിക്കാനാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ തീരുമാനിച്ചിട്ടുള്ളത്. സ്ഥാനാര്‍ഥികളെ തീരുമാനിച്ചതു മുതല്‍ ഹൈടെക് പ്രചാരണം ആരംഭിച്ച പാര്‍ട്ടികളുണ്ട്. ഇതിനായി പ്രത്യേക കമ്മറ്റികളും രൂപീകരിച്ചിട്ടുമുണ്ട്. തെരഞ്ഞെടുപ്പു കമ്മറ്റിയുടെ പേരിലും ഓരോ സ്ഥാനാര്‍ഥിക്കും പ്രത്യേക ഫേസ്ബുക്ക് പേജും വാട്സ്ആപ്പ് ഗ്രൂപ്പുകളും സജ്ജമായിക്കഴിഞ്ഞു.
വാട്ട്സ് അപ്പിലൂടെയാണ് തദ്ദേശതെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ പ്രചരണം നടക്കുന്നത്. ചെലവ്തീരെ കുറവും എല്ലാവരിലും നേരിട്ട് എത്തിക്കാവുന്നതുമായ വാട്ട്സ്ആപ്പ് പ്രചരണം വാര്‍ഡുകള്‍തോറും പൊടിപൊടിക്കുകയാണ്. പുഞ്ചിരിതൂകി വീടുകളില്‍ നേരിട്ടെത്തുന്ന സ്ഥാനാര്‍ത്ഥി അവിടെനിന്നും ശേഖരിക്കുന്ന ഫോണ്നമ്പരിലൂടെ ഫെയ്സ് ബുക്ക് ഗ്രൂപ്പുകളുണ്ടാക്കി പ്രചരണം നടത്തുന്നുണ്ട്. ഓരോവാര്‍ഡിലെയും സ്ഥാനാര്‍ത്ഥികള്‍ (വോട്ട് ഫോര്‍ ……..)സ്ഥാനാര്‍ത്ഥികളുടെ പേര് ചേര്‍ത്ത് ഗ്രൂപ്പുണ്ടാക്കിയാണ് പ്രചരണരംഗത്ത് മുന്നേറുന്നത്. സ്ഥാനാര്‍ത്ഥിയുടെ ചെറിയവിവരണം, ഫോട്ടോ, ശബ്ദ സന്ദേശങ്ങള്‍, വീഡിയോക്ലീപ്പിംഗ് എന്നിങ്ങനെ പലരീതിയിലാണ് പരിചയപ്പെടുത്തല്‍. പ്രചരണരംഗത്ത് ഫെയ്സ് ബുക്കിനേക്കാളും വാട്ടസ് ആപ്പാണ് മുന്നില്‍. ഇത്തരത്തില്‍ വോട്ട് പിടിത്തം ക്ലച്ച് പിടിച്ചതോടെ നഗരസഭകളിലും പഞ്ചായത്തുകളിലും സ്ഥാനാര്‍ത്ഥികള്‍ ഗ്രൂപ്പായി രംഗത്തെത്തിയിട്ടുണ്ട്. നാമനിര്‍ദ്ദേശ പത്രിക പൂരിപ്പിക്കുന്നതുമുതലുള്ള ചിത്രങ്ങള്‍ ഗ്രൂപ്പിലിട്ട് ജനകീയ പരിവേഷം നേടുകയാണ് സ്ഥാനാര്‍ത്ഥികള്‍. എല്ലാ പാര്‍ട്ടിക്കാരും സോഷ്യല്‍ മീഡിയയെ വാരിപ്പുണരാന്‍ തയ്യാറെടുക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: