നാഗ്പൂര്‍: നരേന്ദ്ര മോദി ഭരണകൂടത്തിന്റെ കീഴില്‍ രാജ്യത്തിന്റെ യശസ്സ് ഉയര്‍ന്നെന്നും അന്തര്‍ദേശീയ തലത്തില്‍ ഒരു പുതിയ ഭാരതത്തെ മുന്നില്വയ്ക്കാനായെന്നും സര് സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. നാഗ്പൂരില്‍ വിജയദശമി ദിനാഘോഷത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതീക്ഷാനിര്‍ഭരമായ കാര്യങ്ങളാണ് ഭാരതത്തില്‍ ദര്‍ശിക്കുന്നതെന്നും ഭാഗവത് ചൂണ്ടിക്കാട്ടി.
മോദി അധികാരമേറ്റെടുത്തശേഷം ഭാരതത്തിന്റെ അഭിമാനം പതിന്മടങ്ങ് വര്‍ധിച്ചു. അയല്‍ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ഒട്ടനവധി ക്രിയാത്മക നടപടികള്‍ കേന്ദ്രം കൈക്കൊണ്ടു. അവയെല്ലാം വിജയകരമായിരുന്നു. പുതിയൊരു ഭാരതത്തെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞു, രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് നിലനിന്ന നിരാശയുടെ അന്തരീക്ഷം ഇപ്പോള്‍ അപ്രത്യക്ഷമായി, സര്‍സംഘചാലക് പറഞ്ഞു.
ആത്മാഭിമാനവും ആത്മവിശ്വാസവുമുള്ള ഭാരതത്തെ ലോകം അനുഭവിച്ചറിഞ്ഞു. ഏവര്‍ക്കും നന്മയെന്ന പരമ്പരാഗത കാഴ്ചപ്പാടിലൂന്നി അന്താരാഷ്ട്ര വിഷയങ്ങളില്‍ സധൈര്യം നയം വ്യക്തമാക്കാന്‍ സാധിച്ചു. ദുരിതങ്ങളില്പ്പെട്ട രാജ്യങ്ങള്‍ക്ക് സഹായഹസ്തമേകി. ഭാരതത്തിന്റെ പുതിയ മുഖത്തെ ലോകം വളരെ പ്രതീക്ഷയോടെ നോക്കിക്കാണുന്നു. ഭഗവദ് ഗീതയും യോഗയും തഥാഗതുമെല്ലാം മുമ്പില്ലാത്ത വിധം ആഗോള തലത്തില്‍ അംഗീകരിക്കപ്പെട്ടു, അദ്ദേഹം തുടര്‍ന്നു.
വികസ്വര രാഷ്ട്രങ്ങള്‍ ഭാരതത്തിന്റെ നേതൃത്വത്തെ ഉറ്റുനോക്കുന്നു. ലോകശക്തികള്‍ എന്നു പറയപ്പെടുന്നവരുടെ പിടിയില്‍ നിന്ന് ഭാരതം തങ്ങളെ രക്ഷിക്കുമെന്നവര്‍ വിശ്വസിക്കുന്നു. ലോകത്തെ കുടുംബമായിട്ടാണ് നാം എന്നും വീക്ഷിച്ചത്. ദേശീയ, അന്താരാഷ്ട്ര താത്പര്യങ്ങള്‍ തമ്മിലെ സംതുലനം നിലനിര്‍ത്തുന്ന ശൈലിയും അവലംബിച്ചുപോന്നു. രാഷ്ട്രത്തിന്റെ കരുത്തും ഊര്‍ജ്ജസ്വലതയും അതടിവരയിടുന്നു.
രാജ്യത്തിന്റെ തേജോമയ ചിത്രം ലോക മനസിലും പൗരഹൃദയങ്ങളിലും പതിപ്പിക്കേണ്ടത് അനിവാര്യം. അതിലേക്കായി സമൂഹത്തിന്റെ സമസ്തതലങ്ങളിലും പുതിയ ചിന്തയും യത്നങ്ങളും അലയടിക്കണം. ദേശീയതയുടെ കാതലായ സത്യത്തെ അടിസ്ഥാനമാക്കിക്കൊണ്ട് ആധുനിക കാലത്തെ നയരീതികള്‍ സ്വാംശീകരിക്കുന്നതാവണം നമ്മുടെ സമൂഹം, സര്‍സംഘചാലക് ഉദ്ഘോഷിച്ചു.
മുദ്രാ ബാങ്ക്, ജന്‍ ധന് യോജന, സ്വച്ഛ് ഭാരത്, സബ്സിഡി സ്വയം ഉപേക്ഷിക്കല്‍ തുടങ്ങിയവ മോദി സര്‍ക്കാര്‍ കൊണ്ടുവന്ന ഉപകാരപ്രദമായ പദ്ധതികളില്‍ ചിലതാണ്. അതിനൊപ്പം വികസനപദ്ധതികളുടെ ലക്ഷ്യ പ്രാപ്തിയെക്കുറിച്ച് മനസിലാക്കാന്‍ താഴേത്തട്ടില്‍ നിന്നുള്ള വിശ്വസനീയ രേഖകള്‍ ക്രോഡീകരിക്കേണ്ടതുണ്ട്. വികസനത്തിനു കൂട്ടായ പ്രവര്‍ത്തനം അത്യാവശ്യം. എല്ലാ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തിയുള്ള നയരൂപീകരണം മാത്രം പോര. നയമെങ്ങനെ നടപ്പാക്കുമെന്നു ധാരണവേണം. അതിന്റെ അനന്തരഫലങ്ങളെക്കുറിച്ച് വിലയിരുത്തലുമുണ്ടാവണം. പിന്നാക്ക വിഭാഗങ്ങളുടെ പുരോഗതിയാകണം നയരൂപീകരണങ്ങളുടെ അടിസ്ഥാനം.
വികസനത്തെക്കുറിച്ച് പറയുമ്പോള്‍ ജനസംഖ്യയും പ്രധാനം. ജനസംഖ്യ നിയന്ത്രിക്കണം. ഇക്കാര്യത്തില്‍ രാജ്യമെങ്ങും ഒരേ നയം പിന്തുടരണം- സര്‍സംഘ ചാലക് ഓര്‍മ്മിപ്പിച്ചു. രാജ്യത്തിന് പുറത്തെ ശക്തികളുടെയും ആശയങ്ങളുടെയുമൊക്കെ പ്രേരണയാല്‍ ചില വ്യക്തികള്‍ ഭീകരതയുടെ പാതയിലേക്ക് പോകുന്നു. അത്തരത്തിലെ പ്രശ്നങ്ങള്‍ ദൂരീകരിക്കാന്‍ സുശക്തവും സുവ്യക്തവുമായ നടപടികള്‍ കൈക്കൊള്ളണം. ധാര്‍മ്മിക വിദ്യാഭ്യാസം പഠനത്തിന്റെ ഭാഗമാക്കണം. അങ്ങനെയെങ്കില്‍ ഭാരതത്തിന്റെ ധാര്‍മ്മിക-മൂല്യങ്ങള്‍ക്ക് കോട്ടംതട്ടാതെ കാക്കാനും സംസ്കാരത്തിന് നേരെ ഉയരുന്ന ഏതു വെല്ലുവിളികളെയും നിര്‍വീര്യമാക്കാനും സാധിക്കുമെന്നും മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: