ധാക്ക: ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയില്‍ ഷിയാ വിഭാഗത്തിന് നേരെയുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 80ഓളം പേര്‍ക്ക് പരുക്കേറ്റു. ശനിയാഴ്ച പുലര്‍ച്ചെ 1.30നാണ് സംഭവം.ഷിയാ മതാചാരമായ അഷൂരയ്ക്കിടെയാണ് ആക്രമണം നടന്നത്. ബംഗ്ലാദേശില്‍ ന്യൂനപക്ഷമായ ഷിയാ മുസ്ലീങ്ങള്‍ക്ക് നേരെയുണ്ടാകുന്ന ആദ്യ ആക്രമണമാണിത്.
അഷൂരയുടെ ഭാഗമായ പരിപാടി നടന്നിരുന്ന കെട്ടിടത്തിനുള്ളിലും പുറത്തുമായി 20000ത്തോളം ആളുകള്‍ തടിച്ചുകൂടിയിരുന്നു. മൂന്ന് ഗ്രനേഡുകളാണ് ആക്രമികള്‍ ഉപയോഗിച്ചത്. അതേ സമയം ആരുടേയും പരുക്ക് ഗുരുതരമല്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. പരുക്കേറ്റവരെ ധാക്ക മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ഒരു ഇറ്റാലിയന്‍ സന്നദ്ധപ്രവര്ത്തകനേയും ജാപ്പനീസ് കര്‍ഷകനേയും ബംഗ്ലാദേശില്‍ ഐസിസുമായി ബന്ധമുണ്ടെന്ന് അവകാശപ്പെടുന്നവര്‍ കൊലപ്പെടുത്തിയിരുന്നു. എന്നാല്‍ ബംഗ്ലാദേശില്‍ ഐസിസ് പ്രവര്‍ത്തിയ്ക്കുന്നില്ലെന്നും അവകാശവാദം അടിസ്ഥാനരഹിതമാണെന്നുമാണ് സര്‍ക്കാര്‍ നിലപാട്.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ നിരവധി സൂഫി മുസ്ലീങ്ങളേയും മതേതര, യുക്തിവാദി ബ്ലോഗര്‍മാരേയും ബംഗ്ലാദേശിലെ ഭീകര സംഘടനകള്‍ കൊലപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: