ശ്രീനഗര്‍: അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. സാംബാ സെക്ടറിലെ രാജ്യാന്തര അതിര്‍ത്തിയിലാണ് ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ ഇന്ന് രാവിലെ എട്ട് മണി വരെ പാകിസ്ഥാന് അതിര്‍ത്തി രക്ഷാ സേന തുടര്‍ച്ചയായി വെടിവെപ്പ് നടത്തിയത്.
പ്രകോപനമില്ലാതെ പാക്കിസ്ഥാന് ആക്രമണം നടത്തിയതിനെത്തുടര്‍ന്ന് ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചു. ഇതുവരെ ഒമ്പതു ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കു നേരെയാണ് പാക്കിസ്ഥാന് വെടിയുതിര്‍ത്തത്.
വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിനുശേഷമാണ് പാക്കിസ്ഥാന് റേഞ്ചേഴ്സ് വെടിവയ്പു തുടങ്ങിയത്. ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. സാംബ മേഖലയില്‍ നിര്‍മാണ ജോലിയില്‍ ഏര്പ്പെട്ടിരുന്നവരിലൊരാളാണ് മരിച്ചത്.
രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വെടിവെപ്പിന്റെ മറവില്‍ ഭീകരര്‍ രാജ്യത്തേക്ക് നുഴഞ്ഞുകയറാനുള്ള സാധ്യത കണക്കിലെടുത്ത് സൈന്യം സുരക്ഷ ശക്തമാക്കി.
സെപ്റ്റംബര്‍ ആദ്യവാരം ഇന്ത്യ-പാക് സൈന്യങ്ങളുടെ പ്രാദേശിക തലവന്മാര് നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ക്ക് അയവ് വന്നിരുന്നു. ഇതിനിടെയാണ് അതിര്‍ത്തിയില്‍ വീണ്ടും ഏകപക്ഷീയമായി പാകിസ്താന് വെടിവെപ്പ് നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: