ന്യൂദൽഹി:യുദ്ധവിമാനങ്ങള്‍ പറത്താന്‍ ഇനി ഭാരത വ്യോമസേനയില്‍ വനിതാ പൈലറ്റുകളും. വനിതാ കേഡറ്റുകള്‍ക്ക് യുദ്ധവിമാനങ്ങളിലും സേവനം നടത്താന്‍ കേന്ദ്രപ്രതിരോധ മന്ത്രാലയം ഇന്നലെ അനുമതി നല്കി. വ്യോമസേനയുടെ കോമ്പാറ്റ് ഓപ്പറേഷനുകളില്‍ വനിതാ പൈലറ്റുമാരും അണിചേരുമെന്ന് പ്രതിരോധമന്ത്രാലയം അറിയിച്ചു.
നീണ്ടനാളത്തെ കാത്തിരിപ്പിന് ശേഷമാണ് വനിതാ പൈലറ്റുമാരെ യുദ്ധവിമാനങ്ങളില്‍ വിന്യസിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് വന്ന നിര്‍ദ്ദേശമാണെങ്കിലും വിഷയത്തില്‍ തീരുമാനം വൈകുകയായിരുന്നു. കാര്‍ഗില്‍ യുദ്ധത്തിനിടെ വ്യോമസേനാ വിമാനമായ മിഗ് 27 അതിര്‍ത്തിക്കപ്പുറം തകര്‍ന്ന് വീഴുകയും പൈലറ്റ് ഗ്രൂപ്പ് ക്യാപ്റ്റന്‍ കെ.നചികേത പാക് സൈന്യത്തിന്റെ പിടിയിലകപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് വനിതാ പൈലറ്റുകളെ യുദ്ധ വിമാനങ്ങളില്‍ വിന്യസിക്കേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ പഴയ നയം പുനപരിശോധിക്കുകയായിരുന്നു.
ചരക്കു വിമാനങ്ങളിലും വ്യോമസേനാ ഹെലികോപ്റ്ററുകളിലും വനിതാ ഓഫീസര്‍മാരെ നിലവില്‍ നിയോഗിച്ചിട്ടുണ്ട്. മാറിയ സാഹചര്യത്തില്‍ യുദ്ധവിമാനങ്ങളില്‍ വനിതകളെ ഉപയോഗിക്കാമെന്ന വ്യോമസേനയുടെ നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. എയര്‍ഫോഴ്സ് അക്കാദമിയുടെ പുതിയ ബാച്ചിലേക്ക് വനിതാ പൈലറ്റുകളെ തെരഞ്ഞെടുത്തതായി ഇന്നലെ പ്രതിരോധവകുപ്പ് വക്താവ് സിതാംശുകര് അറിയിച്ചു.
എയര്‍ഫോഴ്സ് അക്കാദമിയില്‍ പരിശീലനം നടത്തുന്ന ബാച്ചില്‍ നിന്ന് തന്നെയാണ് യുദ്ധവിമാനങ്ങളിലേക്കുള്ള വനിതാ പൈലറ്റുമാരുടെ ബാച്ചിനെയും തെരഞ്ഞെടുത്തിരിക്കുന്നത്. 2016 ജൂണില്‍ പുതിയ ബാച്ച് കമ്മീഷന് ചെയ്യും. ഇതിന് ശേഷം ഒരു വര്‍ഷത്തെ നവീന പരിശീലനത്തിനും ശേഷം 2017 ജൂണോടു കൂടി മാത്രമേ യുദ്ധവിമാനങ്ങളില്‍ ഇവരെ വിന്യസിക്കൂ.
നിലവില്‍ ആയിരത്തിയഞ്ഞൂറോളം വനിതാ ഓഫീസര്‍മാരാണ് വ്യോമസേനയിലുള്ളത്. ഇതില്‍ 94 പൈലറ്റുമാരും 14 നാവിഗേഷന്‍ ഓഫീസര്‍മാരുമുണ്ട്.
ഭാരതത്തിലെ യുവതികളുടെ ആഗ്രഹപൂര്‍ത്തീകരണമാണ് തീരുമാനമെന്ന് പ്രതിരോധ മന്ത്രാലയം പ്രതികരിച്ചു. വ്യോമസേനാ ദിനത്തോടനുബന്ധിച്ച് നടത്തിയ ചടങ്ങില്‍ വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷന്‍ അരൂപ് രാഹയാണ് വനിതകളെ യുദ്ധവിമാനങ്ങളില്‍ വിന്യസിക്കാന്‍ തീരുമാനിച്ചെന്ന വിവരം ആദ്യം വ്യക്തമാക്കിയത്. ഇതിനു പിന്നാലെ ഈയാഴ്ച ആദ്യം നടന്ന മൂന്ന് സൈനിക വിഭാഗം മേധാവിമാരുടേയും യോഗത്തില്‍ സൈന്യത്തിലെ വനിതാ സാന്നിധ്യം വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനം എടുത്തിരുന്നു. കേന്ദ്രപ്രതിരോധമന്ത്രി മനോഹര്‍ പരീഖറിന്റെ വ്യക്തിപരമായ നിലപാടും വിഷയത്തില്‍ തീരുമാനം വേഗത്തിലുണ്ടാകാന്‍ കാരണമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: