കൊച്ചി: കോന്നി പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചു. മരണം നടന്നു നാളിതുവരെ ആയിട്ടും കേരള പോലീസിന് യാതൊന്നും കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണിത്. നേരത്തെ പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം തൃപ്തികരമല്ലെന്ന് ആരോപിച്ച് ബന്ധുക്കള്‍ കോന്നി പോലീസ്റ്റേഷന് മുന്നില്‍ നിരാഹാരം അനുഷ്ടിച്ചിരുന്നു.
പെണ്‍കുട്ടികള്‍ മരിച്ച ശേഷം മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ വീട്ടുകാരെ സന്ദര്‍ശിച്ചിരുന്നെങ്കിലും പിന്നീട് ഇവരുമായി ബന്ധപ്പെട്ടിട്ടില്ല. അന്നത്തെ നിരാഹാരസമരത്തില്‍ നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്.
കോന്നി ഗവ.എച്ച്എസ്എസ്സിലെ വിദ്യാര്‍ഥിനികളായ ആതിര, രാജി, ആര്യ എന്നിവരെ കാണാതായത് ജൂലൈ ആദ്യവാരമാണ്. മൂന്ന് ദിവസത്തിനു ശേഷം രണ്ടു പേരുടെ മൃതദേഹം റെയില്‍വേ ട്രാക്കിലും ഒരാളെ പരിക്കുകളോടെ കണ്ടെത്തുകയും ചെയ്തിരുന്നു. ഗുരുതരമായി പരിക്കേറ്റ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ആര്യയും പിന്നീട് മരണപ്പെട്ടു.
പെണ്‍കുട്ടികളുടെ മരണകാരണം കണ്ടെത്താന്‍ ഇതുവരെ അന്വേഷണ സംഘത്തിനു കഴിഞ്ഞിരുന്നില്ല. പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥി നേതാവടക്കം ചിലരെ ചോദ്യം ചെയ്തിരുന്നുവെങ്കിലും കാര്യമായ തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. പെണ്‍കുട്ടികളുടെ മരണകാരണം വീഴ്ചയിലെ ക്ഷതം മൂലമാണെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: