ചെങ്ങന്നൂര്‍: കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ ഇടിമിന്നലില്‍ ഇടനാട്ടിലെ ആറുവീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. രണ്ട് വീടുകളില്‍ സ്ഥാപിച്ചിരുന്ന വൈദ്യുത മീറ്ററുകള്‍ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചു.
കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നേമുക്കാലോടെയാണ് അപകടം ഉണ്ടായത്. ഇടനാട് ഹരിഹര ഭവനത്തില്‍ കരുണാകരന്‍പിള്ളയുടെ വീടിനാണ് കൂടുതലായും നാശനഷ്ടമുണ്ടായത്. മിന്നലേറ്റ് കേണ്‍ക്രീറ്റ് ഭിത്തികള്‍ തകര്‍ന്നുവീണു. മീറ്റര്‍ പൊട്ടിത്തെറിക്കുകയും, മെയിന്‍സ്വിച്ച്, ടിവി, ഫ്രിഡ്ജ്, അഞ്ച് ഫാന്‍, ടെലഫോണ്‍, ഡിഷ് ആന്റിന എന്നീ വൈദ്യുതോപകരണങ്ങള്‍ക്ക് എല്ലാം തന്നെ കേടുപാടുകള്‍ സംഭവിച്ചു.
വീടിനുള്ളിലെ വൈദ്യുതലൈനുകള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. ഏകദേശം ഒന്നരലക്ഷം രൂപയുടെയോളം നഷ്ടമുള്ളതായി വീട്ടുകാര്‍ അറിയിച്ചു. അപകടം നടക്കുമ്പോള്‍ കരുണാകരപിള്ളയും ഭാര്യ ഗിരിജാകുമാരിയും വീട്ടിലുണ്ടായിരുന്നെങ്കിലും പരുക്കേല്‍ക്കാതെ രക്ഷപെട്ടു.
ഭദ്രേശ്വരത്ത് രാജമ്മ ശങ്കറിന്റെ വീട്ടിലെ വൈദ്യുതമീറ്റര്‍ പൊട്ടിത്തെറിക്കുകയും, ടെലഫോണ്‍ കേബിളുകളും, വൈദ്യുത ലൈനുകളും കത്തിനശിച്ചിട്ടുണ്ട്. സമീപത്തുള്ള നാലുവീടുകളിലെ വൈദ്യതലൈനുകള് കത്തിനശിക്കുകയും, ഉപകരണങ്ങള്‍ക്ക് കേടുപാടുകളും സംഭവിച്ചു. ഇടിമിന്നലില്‍ തെരുവുവിളക്കുകള്‍ പൊട്ടിത്തെറിക്കുകയും, റോഡിനും കേടുപാടുകള്‍ സംഭവിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: