മുഹമ്മ: മാരാരിക്കുളത്തെ വിവിധ പ്രദേശങ്ങളിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും ഇടിമിന്നലിലും വ്യാപക നാശനഷ്ടം. പാതിരപ്പള്ളി, മുഹമ്മ ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ മണിക്കൂറുകളോളം വൈദ്യുതി ബന്ധം താറുമാറായി. വൃക്ഷങ്ങള്‍ കടപുഴകി വീണ് ചിലയിടങ്ങളില്‍ ഗതാഗത തടസമുണ്ടായി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.
മാരാരിക്കുളം തെക്ക്, മണ്ണഞ്ചേരി, മുഹമ്മ പഞ്ചായത്തുകളിലാണ് ഇടിമിന്നലേറ്റ് വീടുകള്‍ ഭാഗീകമായി തകര്‍ന്നത്. മാരാരിക്കുളം തെക്ക് പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ വെളിയില്‍ വിശ്വനാഥന്റെ വീടിന്റെ അടുക്കളഭാഗത്തെ ഭിത്തിക്കും വീട്ടുപകരണങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.മണ്ണഞ്ചേരി പഞ്ചായത്ത് 16-ാം വാര്‍ഡില്‍ നേതാജി കുളങ്ങരവെളി അമൃതയുടെ വീട് തകര്‍ന്നു. ഭിത്തിയ്ക്കും തിണ്ണയ്ക്കും വിള്ളലുണ്ടായി. ഇലക്ട്രിക് ഉപകരണങ്ങള്‍ കത്തിനശിച്ചു. രണ്ടുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. മുഹമ്മ പഞ്ചായത്ത് 14-ാം വാര്‍ഡില്‍ തെക്കേമുറിയില്‍ പുഷ്പരാജിന്റെ വീട്ടിലെ ഇലക്ട്രിക് ഉപകരണങ്ങളും രണ്ട് തെങ്ങും അഗ്നിയ്ക്കിരയായി. പുഷ്പരാജിന്റെ ഭാര്യ ബീനയ്ക്ക് നിസാരപരിക്കേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: