മഹാവിഷ്ണു, ലക്ഷ്മീ സമേതനായി ഭക്തകവി പൂന്താനത്തിനരികെ വന്നു. ഭഗവാന് പറഞ്ഞു: പൂന്താനം, ഭാഗവത പാരായണം അസ്സലായിരിക്കുന്നു.
എന്റെ കഥകളും ലീലകളും സദസ്യര്‍ക്ക് പറഞ്ഞുകൊടുക്കുമ്പോള്‍ ഞങ്ങള്‍ രണ്ടുപേരും പൂന്താനത്തിനരികെത്തന്നെ ഉണ്ടായിരുന്നു. ഇന്ന് സദ്യ വിളമ്പിയതും ഞങ്ങളായിരുന്നു.
ശ്രീകൃഷ്ണന്റെ പ്രിയപ്പെട്ട ഭക്തനായിരുന്നു പൂന്താനം. സന്താനങ്ങള്‍ ഇല്ലാത്ത ദുഃഖം അദ്ദേഹം അനുഭവിച്ചിരുന്നു. കഴിഞ്ഞ ജന്മങ്ങളിലെ പാപ ഫലങ്ങളാണ് പുത്ര ദുഃഖത്തിന് കാരണമെന്ന് ഭഗവാന് തന്നെ ഒരു സന്ദര്‍ഭത്തില്‍ പൂന്താനത്തിനോട് പറയുന്നുണ്ട്.
അനുഭവിക്കാനുള്ള കര്‍മ്മഫലങ്ങള്‍ അനുഭവിച്ചശേഷം പുത്രകളത്രാദികള്‍ ഭഗവാന്റെ അനുഗ്രഹത്താല്‍ പൂന്താനത്തിനുണ്ടായി. അങ്ങനെ അദ്ദേഹം വംശം നിലനിര്‍ത്തി. അതിനുശേഷമാണ് അദ്ദേഹം ഭഗവദ് പാദങ്ങളില്‍ സായൂജ്യമടഞ്ഞത്.
പൂന്താനത്തിന്റെ അന്തര്‍ജ്ജനം ഇരട്ടക്കുട്ടികളെ പ്രസവിച്ചു. കഴിഞ്ഞ ജന്മത്തെ കടബാധ്യത തീര്‍ക്കാന്‍ ജന്മമെടുത്ത ആ ശിശുക്കള്‍ ജന്മലക്ഷ്യം നിറവേറ്റി പത്തുവയസ്സ് തികയുന്നതിന് മുമ്പ് കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു.
ദുഃഖിതരായ പൂന്താനവും അന്തര്‍ജ്ജനവും ശ്രീകൃഷ്ണഭജനവുമായി കാലം കഴിച്ചുകൂട്ടി. കുറേക്കാലം കഴിഞ്ഞ് അന്തര്‍ജ്ജനം വീണ്ടും ഗര്‍ഭിണിയാവുകയും ശുഭമുഹൂര്‍ത്തത്തില്‍ സുന്ദരനായ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു.
പക്ഷേ, ഒരു വയസ്സ് ആകുന്നതിന് മുമ്പ് ഭഗവാന് ആ കുഞ്ഞിനെ തിരിച്ചു വിളിച്ചു. പൂന്താനത്തിന്റെ ദുഃഖം താങ്ങാവുന്നതിലും അപ്പുറമായിരുന്നു.
പൂജാമുറിയില്‍ സദാസമയവും പൂന്താനം കഴിച്ചുകൂട്ടി. അന്തര്‍ജ്ജനം പുത്രദുഃഖത്താല്‍ വിവശയായി. ദുഃഖിതനായിരിക്കുന്ന പൂന്താനത്തിന് മുമ്പില്‍ ഒരു ദിവസം ഭഗവാന് പ്രത്യക്ഷപ്പെട്ട് പറഞ്ഞു.
”കര്‍മ്മയോഗമാണ്; അനുഭവിച്ച് തീര്‍ക്കണം.” തൊഴുകൈകളോടെ പൂന്താനം ചോദിച്ചു: ”എന്തേ, എനിക്കു മാത്രം ഒരു ഉണ്ണിയെ തന്നില്ല ഭഗവാനേ?”. ഭഗവാന് പൂന്താനത്തെ ആശ്വസിപ്പിച്ചു.
”പൂന്താനം, ഞാന്‍ സദാസമയവും അങ്ങയോടൊപ്പം ഉണ്ടല്ലോ. എന്നെ മകനായി കണ്ടുകൊള്ളുക.” ഭഗവാന്റെ ഈ വിധമുള്ള വാക്കുകള്‍ കേട്ടപ്പോള്‍ പൂന്താനം ഭക്തികൊണ്ടും, വാത്സല്യംകൊണ്ടും ആഹഌദവാനായി.
പുത്രദുഃഖം മറന്ന് പൂന്താനം വീണ്ടും കീര്‍ത്തനങ്ങള്‍ രചിച്ചുതുടങ്ങി. ”ജ്ഞാനപ്പാന”യുടെ രചന തുടങ്ങിയത് ഈ സന്ദര്‍ഭത്തിലായിരുന്നു. പിന്നീട് സന്താനഗോപാലം അദ്ദേഹം രചിച്ചു. ഇങ്ങനെ വളരെയധികം കീര്‍ത്തനങ്ങള്‍ എഴുതി ഭക്തിയുടെ ലഹരിയില്‍ മതിമറന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: