ജീവല്‍ശക്തി,ഇച്ഛാശക്തി,മനഃശക്തി ഇവയേക്കാള്‍ എത്രയൊ ഉപരിയാണ് സര്വ്വലൗകികമതാനുയായിയുടെ ആത്മീയ ശക്തി.കാരണം ആ ശക്തി ദൈവദത്തമാകുന്നു.
മാര്ക്കണ്ഡന് കോളേജില്‍ പഠിച്ചിരുന്ന കാലത്ത് മാതാജിയുടെ കൃപാകടാക്ഷം ലഭിച്ച സംഭവങ്ങള്‍ വേറെയും അനേകം ഉണ്ടായിട്ടുണ്ട്.
രണ്ടാം കൊല്ലപ്പരീക്ഷക്കാലത്ത് ഒരു ദിവസം പതിവിലധികം ധ്യാനനിരതനായിരുന്നതിനാല്‍ ബോംബേയിലെ പരീക്ഷാഹാളില്‍ സമയത്തിനെത്താന്‍ മാര്ക്കണ്ഡന് കഴിഞ്ഞില്ല.ധ്യാനത്തില്‍ നിന്നുണര്ന്നപ്പോഴെക്കും സമയം കഴിഞ്ഞുപോയിരുന്നു.എങ്കിലും മുഖം കഴുകി ഉടുപ്പെടുത്തിട്ട് ഒരു ട്രാംവണ്ടിയില്‍ കയറി.അശ്രദ്ധയോടെ വെച്ചിരുന്ന ടീസ്ക്വയര് (എഞ്ചിനീയറിങ്ങിനു വരക്കാനും മറ്റുമുളള ഒരു ഉപകരണം)താഴെ വീണുപോയി.ഒരു സേട്ടു അതെടുത്ത് കുതിരവണ്ടിയില്‍ പുറകെ ചെല്ലുകയും ട്രാം നിന്നപ്പോള്‍ ആ സേട്ടു അത് അദ്ദേഹത്തിന് കൊടുക്കുകയുംചെയ്തു.
‘മാതാജി,എനിക്കൊരു പുത്രനെ തന്നാലും’ എന്ന് സേട്ടു അപേക്ഷിച്ചു.
‘മാതാജി കൃപാവര്‍ഷം ചൊരിയട്ടെ’ എന്ന് അദ്ദേഹം മറുപടി പറയുകയും ചെയ്തു.നാല്പതു മിനിട്ടു വൈകിയാണ് പരീക്ഷാ ഹാളില്‍ എത്തിയത്.എന്നാല്‍ മാര്ക്കണ്ഡന് എത്തിയതിനു ശേഷമേ ചോദ്യക്കടലാസ്സുമായി പരീക്ഷകന് എത്തിയുള്ളു.അച്ചടിയന്ത്രത്തിനു എന്തോ തകരാറ് പറ്റിയിരുന്നുവത്രെ.
അടുത്ത സംഭവം, അവസാന വര്‍ഷ വിദ്യാര്‍ത്ഥികളെ ഭൂഗര്ഭഗവേഷണത്തിന് കൊണ്ടുപോയ പ്രത്യേക തീവണ്ടിയുടെ കഥയാണ്.ആഗ്രയിലെത്തിയ വിദ്യാര്‍ത്ഥികള്‍ ഒരു മണിക്കൂറിനകം വരുമെന്നു വിചാരിച്ചിരുന്ന പ്രത്യേക തീവണ്ടി കാത്തിരിക്കുകയായിരുന്നു. ആഗ്രക്ക് സമീപമാണ് മധുര എന്നു മനസ്സിലാക്കിയപ്പോള്‍ മാര്ക്കണ്ഡന് ശ്രീകൃഷ്ണനെ ദര്‍ശിക്കാന്‍ ആഗ്രഹമുണ്ടായി.മധുരയ്ക്കുളള വണ്ടി പോയിക്കഴിഞ്ഞിരുന്നു.എങ്കിലും രണ്ടു ചങ്ങാതിമാരോടു കൂടി സ്റ്റേഷനിലേക്ക് പോയി.റെയില്‍വേയിലെ ഉദ്ദ്യോഗസ്ഥര്‍ അവരെ പരിഹസിച്ചു.അതൊന്നും വകവയ്ക്കാതെ അവര്‍ അടുത്ത സ്റ്റേഷനിലേക്കോടി.അവിടെ നിന്നും വണ്ടി പോയിക്കഴിഞ്ഞിരുന്നു.സ്റ്റേഷനില്‍ ഉണ്ടായിരുന്നവര്‍ അവര്‍ക്ക് വട്ടാണെന്നു പറഞ്ഞു.
ഒരു ചങ്ങാതി മടങ്ങിപ്പോയി.ശേഷിച്ച ഒരാളും മാര്ക്കണ്ഡനും മൂന്നാമത്തെ സ്റ്റേഷനിലേക്ക് പാഞ്ഞു.അവിടെ എഞ്ചിനു കേടു പറ്റി വണ്ടിനിശ്ചലമായി നില്ക്കുന്നുണ്ടായിരുന്നു.ടിക്കറ്റ് വാങ്ങുന്നത് വിഡ്ഢിത്തമാണെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞത് കൂട്ടാക്കാതെ അവര്‍ ടിക്കേറ്റ് വാങ്ങി വണ്ടിയില്‍ കയറിയതും എഞ്ചിന്റെ കേടുതീര്‍ന്നു.
പക്ഷെ കൃഷ്ണ ദര്‍ശനം ലഭിച്ചതു കൊണ്ടൊന്നും അവരുടെ ഉത്കണ്ഠ മാറിയില്ല.അവര്‍ ആഗ്രയില്‍ തിരിച്ചെത്തുന്നതിനു മുമ്പായി പ്രത്യേക വണ്ടി എത്തിച്ചേര്‍ന്നാല്‍ ഒളിച്ചോടിപ്പോയതിനു ശിക്ഷിക്കപ്പെടുമെന്നു മാത്രമല്ല,ആഗ്രയില്‍ നിന്നു ബോംബെക്കു ടിക്കറ്റു വാങ്ങാന്‍ പണവുമുണ്ടാകുമായിരുന്നില്ല.പക്ഷെ പിറ്റേന്ന് രാത്രി ഒമ്പതു മണി വരെ പ്രത്യേക വണ്ടി വന്നില്ല.ആഗ്രയില്‍ അവര്‍ തിരിച്ചെത്തിയ ഉടനെ വണ്ടിയും വന്നു.വിദ്യാര്‍ത്ഥി സംഘത്തെ നിയന്ത്രിച്ചിരുന്ന അദ്ധ്യാപകന് മാര്‍ക്കണ്ഡനോട് കയര്‍ത്തു.മറ്റെല്ലാ വിദ്യാര്‍ത്ഥികളും അവരെ അനുകൂലിച്ചതു കൊണ്ട് ബുദ്ധിമുട്ടൊന്നുമുണ്ടായില്ല.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: