ഈശ്വര സാക്ഷാത്ക്കാരത്തിനുവേണ്ടി അഭിലഷിക്കുക, അതിലേക്ക് അനുസ്യൂതം പരിശ്രമിക്കുക , ലൗകിക ഭോഗങ്ങളുടെ സാഫല്യത്തിനും ഉദരപുരണത്തിനും വേണ്ടി നിങ്ങള്‍ എന്ത് മാത്രം കഷ്ടപ്പെടുന്നു ഈശ്വര ലാഭത്തിനുവേണ്ടി അത് പോലെ തീവ്രമായ അഭിലാഷത്തോട് കൂടി നിങ്ങള്‍ പ്രയത്നിച്ചാല്‍ ഈശ്വരന് സ്വയം പ്രകടമാകും. വിശ്വാസപൂര്‍വം വര്‍ത്തിക്കുക.
ധ്യാനം ഈശ്വരനിലേക്കുള്ള ആന്തരിക രാജമാര്ഗ്ഗമാണ.് നെടുനാളത്തെ പരിശീലനവും ആരോഗ്യ സമ്പന്നമായ സാന്മാര്ഗ്ഗിക ജീവിതവും കൊണ്ട് മാത്രമേ ധ്യാനാവസ്ഥ സിദ്ധിക്കുകയുള്ളു.
ധ്യാനത്തില്‍ പുരോഗമിക്കുമ്പോള്‍ ആദ്യമായി മാനസിക മണ്ഡലത്തിലും പിന്നീട് മനസ്സിന്നതീതമായ മണ്ഡലത്തിലും ദര്‍ശനങ്ങള്‍ ഉയര്ന്നെന്നുവരും. മനോമണ്ഡലത്തിലെ ദര്‍ശനങ്ങള്‍ സത്യങ്ങളല്ല. അവ അവനവന്റെ മനസ്സിന്റെ തന്നെ വിക്ഷേപങ്ങളാണ് എന്നാല്‍ അതീത മനസ്സിലെ ദര്‍ശനങ്ങള്‍ അങ്ങിനെയല്ല. അവ അപാരതയില്‍ നിന്നുള്ള സന്ദേശവും സൂചനയുമാണ്. ഈ ദര്‍ശനങ്ങള്‍ സിദ്ധിച്ചത് കൊണ്ടുമാത്രം ഒരുവന് തൃപ്തിപ്പെടരുത്. ലക്ഷ്യം ഈശ്വരനാണ്. പരമോത്കൃഷ്ടമായ ആദ്ധ്യാത്മികനിധിയെ കണ്ടെത്തുന്നതുവരെ മുന്നോട്ടു പോവുക. അതിനുള്ള നിശ്ചയ ദാര്‍ഢ്യവും വൈരാഗ്യവും നിങ്ങള്‍ക്കുണ്ടായിരിക്കണം.
നിങ്ങളില്‍ അധികം പേരും ഗൃഹസ്ഥാശ്രമികളാണ്. അതുകൊണ്ട് പ്രായോഗിക ജീവിതത്തില്‍ ഒട്ട് വളരെ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും അമ്മ നിങ്ങള്‍ക്ക് നല്കിയിരിക്കുന്നു. സംന്യാസിമാര്‍ക്കും ഏകാന്തതപസ്വികള്ക്കും നല്കുന്ന ശിക്ഷണം ഇതില്‍ നിന്ന് ഭിന്നമാണ് അവരോട് ഊന്നിപറയുന്നത് വൈരാഗ്യത്തെപ്പറ്റിയായിരിക്കും. പ്രാചഞ്ചിക സുഖങ്ങളോടുള്ള ഉദാസീനമായ വെറുപ്പല്ലാ വൈരാഗ്യം. നശ്വരവസ്തുക്കളില്‍ നിന്നു നിശ്ശേഷമായി പിന്തിരിയുന്ന സ്ഥിതിയാണത്. അത് ആളിക്കത്തുന്ന അഗ്നിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: