ന്യൂദല്‍ഹി: ബീഹാറില്‍ പ്രചാരണ കൊടുങ്കാറ്റുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് മുതല്‍ അടുത്ത ആറു ദിവസത്തേക്ക് പ്രധാനമന്ത്രിയുടെ 17 റാലികള്‍ക്കാണ് ബീഹാറില്‍ വേദിയൊരുങ്ങുന്നത്. മോദിയുടെ റാലികള്‍ വന്‍ വിജയമാക്കാനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി ബീഹാര്‍ ബിജെപി നേതൃത്വം അറിയിച്ചു.
അവസാന മൂന്നു ഘട്ടങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ പ്രചാരണ രംഗത്ത് ജെഡിയു-ആര്‍ജെഡി സഖ്യത്തെ പിന്നിലാക്കി ബിജെപി സഖ്യം മുന്നോട്ട് പോകുകയാണ്. ഒക്ടോബര്‍ 28, നവംബര്‍ ഒന്ന്, അഞ്ച് തീയതികളിലാണ് ഇനി വോട്ടെടുപ്പ്.ബിജെപിയുടെ ശക്തികേന്ദ്രങ്ങളായ ഭോജ്പൂര്, പാട്ന, സരണ്‍ എന്നിവിടങ്ങളിലാണ് 28ന് വോട്ടെടുപ്പ്. ഗോപാല്‍ഗഞ്ച്, ചമ്പാരന്‍ മേഖലകളില്‍ നവംബര്‍ 1നും വോട്ടെടുപ്പ് നടക്കും. 28ന് 50 സീറ്റുകളിലേക്കും 1ന് 55 സീറ്റുകളിലേക്കും 5ന് 57 സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുക.
എല്ലാ ഘട്ടങ്ങളിലും 7-8 റാലികള്‍ വിതം സംഘടിപ്പിക്കാന്‍ പ്രധാനമന്ത്രി അനുമതി നല്‍കിയിട്ടുണ്ട്. വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കുന്നതിന് മുമ്പുള്ള രണ്ടു ദിവസങ്ങള്‍ വീതമാണ് ബീഹാറിനായി നല്‍കിയിട്ടുള്ളത്. ആദ്യ രണ്ടു ഫേസുകളിലായി ഒമ്പതു റാലികളില്‍ പ്രധാനമന്ത്രി ഇതിനകം പങ്കെടുത്തിട്ടുണ്ട്. നിലവിലെ നിശ്ചയപ്രകാരം 26 ലധികം റാലികളില്‍ ബീഹാറില്‍ പ്രധാനമന്ത്രി പങ്കെടുക്കും. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പായി ബീഹാറില്‍ നാല് റാലികളിലും മോദി പങ്കെടുത്തിരുന്നു. മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ നടത്തിയ റാലികളേക്കാള്‍ കൂടുതല്‍ പരിപാടികളില്‍ ബീഹാറില്‍ മോദി പങ്കെടുക്കാനാണ് തീരുമാനം.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മികച്ച നേതൃത്വത്തിന് കീഴില്‍ ബീഹാറില്‍ ഒരു പുതിയ യുഗത്തിന് തുടക്കം കുറിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ പറഞ്ഞു. രഘുനാഥ്പൂരിലെ ഹുസൈന്ഗഞ്ചില് നടന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അമിത് ഷാ. ലാലുപ്രസാദ് യാദവിന്റെയും നിതീഷ് കുമാറിന്റെയും സഖ്യം ബീഹാറില്‍ വീണ്ടും കാട്ടുഭരണം കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. ഇരുവരും ജാതി ഭരണം നടത്താന്‍ ശ്രമിക്കുമ്പോള്‍ ബിജെപിയുടെ ശ്രമം ബീഹാറിന്റെ സമഗ്ര വികസനത്തിനുള്ള ഭരണമാണ്. നിതീഷ് കുമാറിന്റെ കണ്ണുകളില്‍ നിറയുന്നത് അഹങ്കാരം മാത്രമാണെന്നും അമിത് ഷാ കുറ്റപ്പെടുത്തി.
എല്ലാവര്ക്കും തൊഴില്‍ ലഭ്യമാകുന്ന, നിയമം വ്യവസ്ഥാപിതമായ, കൃഷിക്കാര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ലഭ്യമാക്കുന്ന സര്‍ക്കാരാണ് ബീഹാറിനാവശ്യം. ബിജെപി എല്ലായ്പ്പോഴും വികസനത്തിന് വേണ്ടി മാത്രമാണ് നിലനില്‍ക്കുന്നത്. ബീഹാറിന്റെ നവനിര്മ്മാണമെന്ന ലക്ഷ്യവുമായി ബിജെപി മുന്നോട്ടു പോകുമെന്നും അമിത് ഷാ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: