അര്ജ്ജുന് സമ്പത്ത് എന്ന തമിഴ്നാട്ടുകാരന് അതീവ സന്തുഷ്ടനായിരിക്കണം. കാരണം അയാളുടെ പേര് ഏറ്റവും കൂടുതല്‍ കോപ്പിയുള്ള ഇംഗ്ലീഷ് പത്രത്തിന്റെ ഒന്നാം പേജില്‍ അച്ചടിച്ചു വന്നതിന്; ‘ബീഫ് തിന്നുന്നവര്‍ പാക്കിസ്ഥാനിലേക്ക് പോകണം,’ എന്നതിനൊപ്പമാണ് അയാളുടെ പേരു വന്നത്. ഒറ്റയാള്‍ മാത്രമുള്ള സംഘടനയായ ഇന്തു മക്കള്‍ കച്ചി (ഹിന്ദു പീപ്പിള്‍സ് പാര്‍ട്ടി) എന്ന കടലാസ് സംഘടനയാണയാളുടേത്. പത്രത്തിനു നന്ദി, അയാളിന്ന് രാജ്യത്തിനകത്തും പുറത്തും അറിയപ്പെടുന്ന ഹിന്ദുമുഖമാണ്. കഴിഞ്ഞ ഒരാഴ്ച നിസ്സാരര കാര്യങ്ങള്‍ എങ്ങനെ ഭാരതത്തിന്റെ പുതിയ, കറുത്ത മുഖങ്ങളായെന്നു നോക്കുക.
ദാദ്രിയില്‍, പശുവിനെ അറുത്തുവെന്ന ധാരണയെത്തുടര്‍ന്ന് ഒരു മുസ്ലിമിനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തി. വാസ്തവമെന്താണെന്നും ചര്‍ച്ചകള്‍ എങ്ങനെ പോയെന്നും നോക്കുക. യുപി ഭരിക്കുന്നത് ‘മതേതര’ സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവും മകന് മുഖ്യമന്ത്രി അഖിലേഷ് യാദവുമാണ്. ആരും യുപി സര്‍ക്കാരിനെയോ മുലായത്തെയോ അഖിലേഷ് യാദവിനെയോ കുറ്റപ്പെടുത്തിയില്ല.
ഭാരതത്തിന്റെ ബഹുസ്വരത അപകടത്തിലാണെന്ന് സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാക്കളായ എഴുത്തുകാര്‍ മോദിയെ മോശക്കാരനാക്കുകയെന്ന ലക്ഷ്യംവെച്ച് പറഞ്ഞു. ഒരുമാസം മുമ്പ് കര്‍ണ്ണാടകത്തിന്റെ ‘മതേതര’ കോണ്‍ഗ്രസ് ഭരണത്തില്‍ യുക്തിവാദിയെന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന ഒരാള്‍, കൊല്ലപ്പെട്ടു. ആരും മുഖ്യമന്ത്രി സിദ്ധരാമയ്യയേയോ സോണിയയേയോ കുറ്റപ്പെടുത്തിയില്ല. ഹിന്ദുത്വ ശക്തികളാണു കുറ്റക്കാരെന്ന് ചില ബുദ്ധിജീവികളും മാധ്യമങ്ങളും വീണ്ടും മോദിയെ കുറ്റപ്പെടുത്തിക്കൊണ്ടു പറഞ്ഞു.
കുറച്ചുനാള്‍ മുമ്പ് മഹാരാഷ്ട്രയില്‍ ഒരു യുക്തിവാദി കൊല്ലപ്പെട്ടു, അന്നവിടെ കോണ്‍ഗ്രസ് ഭരണമായിരുന്നു. കേന്ദ്രത്തിലും കോണ്‍ഗ്രസായിരുന്നു. ആരും മഹാരാഷ്ട്ര മുഖ്യമന്ത്രിയേയോ കോണ്‍ഗ്രസ് അദ്ധ്യക്ഷയേയോ കുറ്റം പറഞ്ഞില്ല. പക്ഷേ, മുന്‍നിശ്ചയിച്ചതു പ്രകാരം ഹിന്ദുത്വ ശക്തികളെ പ്രതികളാക്കി.
ഏതാനും ദിവസം മുമ്പ്, ഒരു സമാധാന പ്രവര്‍ത്തകനായ, ഭാരത-പാക് ചര്‍ച്ചകള്‍ക്ക് ഇടനിലക്കാരനായി പുതിയതായി രംഗത്തുവന്ന, സുധീന്ദ്ര കുല്ക്കര്ണ്ണിയെ ശിവസേനക്കാര്‍ കരിയോയില്‍ ഒഴിച്ചു. മുഴുവന്‍ ‘മതേതര’ക്കാരും മോദിഭരണത്തിന് കീഴില്‍ രാജ്യത്താകെ അസഹിഷ്ുണതയെന്ന് ആക്രോശിച്ചു.
അതിനും ഏതാനും ദിവസം മുമ്പ്, അജ്ഞാതമായ ‘ഹിന്ദു സേന’യില്‍പെട്ട രണ്ടുപേര്‍, ബീഫ്പാര്‍ട്ടി നടത്തിയ കശ്മീരില്‍ നിന്നുള്ള എംഎല്‍എയെ കരിപുരട്ടി. അതേ ദിവസം തന്നെ, ശിവസേന പ്രവര്‍ത്തകര്‍ ഭാരത-പാക് ക്രിക്കറ്റ് ചര്‍ച്ചകളുടെ പേരില്‍ ബിസിസിഐ ഓഫീസില്‍ അതിക്രമം കാണിച്ചു. മാധ്യമങ്ങള്‍ അലറി വിളിച്ചു, ‘വിദ്വേഷ സേനയുടെ അതിക്രമങ്ങള്‍ ഭാരത ജനാധിപത്യത്തിന്റെ മുഖത്ത് കരിതേച്ചു.’
ഇങ്ങനെ സങ്കല്പ്പിച്ചു നോക്കുക: ബീഫ്പാര്‍ട്ടി നടത്തിയ നേതാക്കളുടെ മേല്‍ കരിമഷി ഒഴിക്കുന്നതിനു പകരം ആ അവിവേകികളായ ഹിന്ദുസേനക്കാര്‍ പന്നിയിറച്ചി മേളയാണ് നടത്തിയിരുന്നെങ്കിലോ. എങ്കില്‍ തെരുവില്‍ കലാപവും ചോരപ്പുഴയുമുണ്ടായേനെ. ബീഫ് പാര്‍ട്ടി കരിമഷിയേ ഒഴുക്കിയുള്ളു, പന്നിഫെസ്റ്റ് രക്തമൊഴുക്കിയേനെ. പക്ഷേ മതേതര ഭാരതത്തിന്റെ വ്യാകരണ പ്രകാരം ഇക്കാലത്ത് ഒരു കുപ്പി മഷിയൊഴുക്കുന്നത് വീപ്പക്കണക്കിന് ചോരയൊഴുക്കുന്നതിനേക്കാള് വലിയ അതിക്രമമാണ്.
പാക്കിസ്ഥാന് ഭീകരര്‍ വീപ്പക്കണക്കിന് ഭാരതീയരുടെ ചോര റെയില്‍വേ സ്റ്റേഷനുകളിലും റോഡുകളിലും മുംബൈയിലെ ഹോട്ടലുകളിലും ഒഴുക്കിയപ്പോള്‍ ഈ മതേതരക്കാരും മാധ്യമങ്ങളും ബുദ്ധിജീവികളും സമാധാനത്തിന് എന്ത് ആഹ്വാനം ചെയ്തുവെന്നും സൗഹാര്‍ദ്ദവും സഹിഷ്ണുതയും പ്രചരിപ്പിക്കാന്‍ മെഴുകുതിരി പ്രകടനം നടത്തിയെന്നും ഒന്ന് ഓര്‍ത്തു നോക്കുക.
ഈ മഹാന്മാര് ഇപ്പോള്‍ എന്തുചെയ്യുന്നു? സമാധാനം പ്രചരിപ്പിക്കുകയാണോ? അതോ സൗഹാര്‍ദ്ദമോ ? അവരുടെ ലക്ഷ്യം സൗഹാര്‍ദ്ദമല്ല. അവര്‍ മോദിയെ മോശക്കാരനാക്കാന്‍ ലക്ഷ്യം വെക്കുകയാണ്. അതിനവര്‍ ഏറ്റവും അസഹിഷ്ണുവായ മുഖം കണ്ടെത്തുന്നു, അത് ഒന്നാം പേജിലെത്തിക്കുന്നു. അവര്‍ കൂക്കിവിളിക്കുന്നു, ”മോദി വിശദീകരിച്ചേ പറ്റൂ,””എന്തുകൊണ്ട് താങ്കള്‍ക്ക് മിണ്ടാട്ടമില്ല,” അവര്‍ ചോദിക്കുന്നു.
കോണ്‍ഗ്രസ് ഭരണത്തില്‍ മഹാരാഷ്ട്രയിലും കര്‍ണ്ണാടകയിലും യുക്തിവാദി കൊല്ലപ്പെട്ടപ്പോള്‍ അവര്‍ മന്മോഹന് സിങ്ങിനോടൊ സോണിയാ ഗാന്ധിയോടോ ഇങ്ങനെ ചോദിച്ചോ? ദാദ്രി വിഷയത്തില്‍ അവര്‍ മുലായത്തോടു ചോദിച്ചോ? സംസ്ഥാനത്തുണ്ടാകുന്ന ക്രമസമാധാന വിഷയങ്ങള്‍ സംസ്ഥാന വിഷയമായിരിക്കെ കേന്ദ്ര സര്‍ക്കാര്‍ എങ്ങനെ അതിനൊക്കെ ഉത്തരവാദിയാകും?
മാധ്യമങ്ങളുടെ താല്പര്യത്തിനു നന്ദി. രാജ്യത്തിന്റെ പാരമ്പര്യ എതിരാളിയായ പാക്കിസ്ഥാനുമേല്‍ ക്രിക്കറ്റു വിഷയത്തിന്റെ വൈകാരികത ചേര്‍ത്ത് അവതരിപ്പിക്കുകവഴി, ഏറെ വര്‍ഷങ്ങളായി കാര്യമായ പരിഗണന കിട്ടാതെ കിടന്ന ശിവസേനയ്ക്ക് ബിജെപിക്കും മോദിക്കും മേലേ സ്ഥാനം ഉണ്ടാക്കിക്കൊടുത്തു. ആര്‍ക്കെങ്കിലും ഇക്കാലത്ത് മാധ്യമശ്രദ്ധ കിട്ടണമെങ്കില്‍ അവര്‍ ബീഫിനെതിരേ സംസാരിക്കുക, അല്ലെങ്കില്‍ ബീഫു തിന്നുന്നവര്ക്കെതിരേയോ പിന്തുണക്കുന്നവരേയോ മഷിയൊഴിക്കുക.
ഒരു തുടക്കക്കാരനായ അര്ജ്ജുന് സമ്പത്തിന് എങ്ങനെ പത്രത്തിന്റെ ഒന്നാം പേജിലിടം നേടാമെന്നറിയാമെങ്കില്, ഏറെക്കാലം പരിശീലനമുള്ള ശിവസേനക്കാരന്, മോദി മൂലം ഹിന്ദു മനസുകളില്‍ നിന്ന് അവര്‍ക്കു നഷ്ടമായ സ്ഥാനം പിടിച്ചെടുക്കാന്‍ എന്തുകൊണ്ടു സധിച്ചുകൂടാ? ലെറ്റര്‍പാഡില്‍ മാത്രം ജീവിക്കുന്ന ഹിന്ദു സേനയിലെ ചിലര്‍ക്ക് എന്തുകൊണ്ട് അതായിക്കൂടാ? മറ്റൊരു കാരണത്താലും പത്രത്തിലോ വിഡ്ഢിപ്പെട്ടിയിലോ പേരുവരില്ലെന്നറിയാവുന്നവര്ക്ക് എന്തുകൊണ്ട് അതായിക്കൂടാ?
ഇനി അവരെല്ലാം ഹിന്ദുത്വ ശക്തികളാണോ? മഷിയൊഴിക്കുകമാത്രമാണവര്ക്കു ചെയ്യാവുന്നതെന്നിരിക്കെയും അവര്‍ തലക്കെട്ടു നേടുന്നു. വാര്ത്തയില്ലാതുഴലുന്ന മാധ്യമങ്ങള്‍ക്ക് അവര്‍ വാര്‍ത്തയാകുന്നു. പാവം, പൂര്‍ണ്ണസമയ ടിവികളും 60 പേജ് പത്രങ്ങളും എങ്ങനെ പരസ്യം കഴിച്ചുള്ള സ്ഥലം നിറയ്ക്കും. 2015 ഒക്ടോബര്‍ 17-ന് ന്യൂയോര്‍ക്ക് ടൈംസില്‍ ഒരു റിപ്പോര്‍ട്ടു വന്നിരുന്നു. അതിന്റെ ഹെഡിങ് ഇതായിരുന്നു: അക്രമങ്ങളോടു സര്‍ക്കാര്‍ കാട്ടുന്ന മൗനത്തില്‍ പ്രതിഷേധിച്ച് ഭാരത എഴുത്തുകാര്‍ അവാര്‍ഡുകള്‍ തിരികെ നല്കുന്നു. ഭാരതത്തിനു പുറത്ത് രാജ്യത്തിന്റെ പ്രതിച്ഛായ നന്നാക്കാന്‍ മോദി ചെയ്ത പ്രവര്‍ത്തനങ്ങള്‍ നിഷ്ഫലമാക്കാന്‍ വേറെ എന്തുചെയ്യണം?
(നാളെ: അന്നത്തേതിന്റെ ആവര്‍ത്തനം)
പ്രതികരിക്കാൻ ഇവിടെ എഴുതുക: