എരുമേലി: കോളേജുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തിയിരുന്ന യുവാവിനെ പോലീസ് നാടകീയമായി പിടികൂടി.
ആലംപരപ്പ് കോളനി നിവാസി കൊണ്ടുപറമ്പില്‍ അഖില്‍ വിജയന് (25) ആണ് എരുമേലി പോലീസ് പിടികൂടിയത്. കൊരട്ടിയില്‍ പോലീസിന്റെ സ്ഥിരം പെട്രോളിംഗിനിടെ കഞ്ചാവ് വലിച്ചുകൊണ്ടിരുന്ന ആളെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് കഴിഞ്ഞ മൂന്നു വര്‍ഷമായി കോളേജുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തുന്ന വിവരം ലഭിക്കുന്നത്.
കഞ്ചാവ് ആവശ്യക്കാരനെന്ന് പറഞ്ഞ് പ്രതിയെ ഫോണില്‍ വിളിച്ച് വരുത്തി അഖിലിന്റെ കയ്യില്‍ നിന്നും കഞ്ചാവ് വാങ്ങിയതിനുശേഷം കയ്യോടെ പോലീസ് പിടികൂടുകയായിരുന്നു. ആലംപരപ്പ് കോളനി കേന്ദ്രീകരിച്ച് കഞ്ചാവ് അടക്കമുള്ള മദ്യ-മാഫിയ സംഘങ്ങളുടെ നേതാവുകൂടിയായ അഖിലും സംഘവും വിവിധ കോളേജുകളില്‍ കഞ്ചാവ് നേരിട്ടെത്തിക്കുകയാണ് പതിവെന്നും പോലീസ് പറഞ്ഞു.
കഞ്ചാവ് ലഹരിയില്‍ ബൈക്ക് ഓടിച്ചതിനെ ചോദ്യം ചെയ്ത നാട്ടുകാരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ മുമ്പ് കേസ് നല്‍കിയെങ്കിലും പോലീസ് നടപടിയെടുത്തിരുന്നില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.
കൊരട്ടിപാലം കേന്ദ്രീകരിച്ച് നടക്കുന്ന കോളേജ് വിദ്യാര്‍ത്ഥികലുടെ കൂട്ടായ്മക്കെതിരെ നാട്ടുകാരും പരാതിയുമായി രംഗത്തെത്തിയിരുന്നു.
എരുമേലി എസ്.ഐ. കെ.ആര്. സതീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കഞ്ചാവ് കച്ചവടക്കാരനെ പിടികൂടിയത്. പ്രതിയെ കോടതി റിമാന്റു ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: