മുംബൈ: ട്വന്റി20 പരമ്പര കൈവിട്ടതിന്റെ കണക്ക് എം.എസ്. ധോണിയും സംഘവും ഇന്ന് തീര്‍ക്കുമോ? അതോ ഏകദിനവും കൈക്കലാക്കി ഇന്ത്യന്‍ മണ്ണിലെ ആദ്യ ഏകദിന പരമ്പര ജയവുമായി എ.ബി. ഡിവില്ലേഴ്സും സംഘവും മടങ്ങുമോ? ഇന്ത്യ-ദക്ഷിണാഫ്രിക്ക അഞ്ചു മത്സര ഏകദിന പരമ്പരയിലെ അവസാന അങ്കത്തിന് പ്രൗഢമായ വാംഖ്ഡെ സ്റ്റേഡിയം വേദിയാകുമ്പോള്‍ ക്രിക്കറ്റ് ലോകത്തുയരുന്ന ചോദ്യം ഇതു മാത്രം. ആദ്യ നാലു മത്സരങ്ങള്‍ ഒന്നിടവിട്ട് പങ്കിട്ടെടുത്ത ടീമുകളില്‍ ആരെയാകും ഭാഗ്യം കടാക്ഷിക്കുക. കളിച്ച രീതി നോക്കിയാല്‍ ഇരു സംഘത്തിലുമുണ്ട് ആകുലതകളും പ്രതീക്ഷകളും. ടെസ്റ്റ് പരമ്പരയില്‍ ആത്മവിശ്വാസത്തോടെയിറങ്ങാന് ഇന്നത്തെ ഫലം ടീമുകളെ തുണയ്ക്കും.
എം.എസ്. ധോണിയെന്ന നായകന്റെ ഭാവി കൂടി ചോദ്യം ചെയ്യപ്പെടുന്ന മത്സരത്തില്‍ ഇന്ത്യയ്ക്ക് നേരിയ മുന്‍തൂക്കം. അതും ചെന്നൈ സമ്മാനിച്ചത്. ബാറ്റിങ് നിരയില്‍ ശിഖര്‍ ധവാന് മാത്രമെ ആശങ്കപ്പെടുത്തുന്നുള്ളു. അര്‍ധശതകവുമായി സുരേഷ് റെയ്ന കൂടി ഫോമില്‍ തിരിച്ചെത്തിയതോടെ ബാറ്റിങ് ആശങ്കകള്‍ അകന്നു. അജിങ്ക്യയ്ക്കും റെയ്നയ്ക്കുമൊപ്പം വിരാട് നടത്തിയ പോരാട്ടമാണ് ഇന്ത്യയെ തുണച്ചത്.
ബൗളങ്ങില്‍ അശ്വിന്റെ അഭാവം തിരിച്ചടി. എന്നാല്‍, പകരമെത്തിയ ഹര്ഭജന് സിങ് അനുഭവസമ്പത്തും പ്രതിഭയും കൊണ്ട് ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്മാരെ വെല്ലുവിളിക്കുന്നു. ഹര്ഭജന്, അക്ഷര്‍ പട്ടേല്‍, അമിത് മിശ്ര എന്നിവര്‍ മധ്യ ഓവറുകളില്‍ നടത്തിയ തകര്‍പ്പന്‍ പ്രകടനം ചെന്നൈയിലും പരമ്പരയിലും ഇന്ത്യയെ നിലനിര്‍ത്തിയത്. പേസര്മാരില്നിന്ന് ശരാശരി പ്രകടനം. മോഹിത് സാഹചര്യത്തിനനുസരിച്ച് പന്തെറിഞ്ഞു. ഭുവനേശ്വര്‍ വിക്കറ്റെടുത്തെങ്കിലും റണ്‍ വഴങ്ങി. ഇന്ന് പുതുമുഖ മീഡിയം പേസര്‍ ശ്രീനാഥ് അരവിന്ദിനെ പരിഗണിക്കുമോയെന്നേ അറിയാനുള്ളു. വേഗതയ്ക്കൊപ്പം വേഗം കുറഞ്ഞ പന്തെറിഞ്ഞു ബാറ്റ്സ്മാനെ പരീക്ഷിക്കാനും അരവിന്ദിന് കെല്‍പ്പുണ്ട്.
മറുവശത്ത് ജെ.പി. ഡുമിനിയുടെ അഭാവം നികത്താനാകാത്ത നിരാശയില്‍ ദക്ഷിണാഫ്രിക്ക. മധ്യനിരയില്‍ ബാറ്റ് ചെയ്യാനും സ്പിന്നിലൂടെ എതിര് നിരയില്‍ വിള്ളല്‍ വീഴ്ത്താനും ഡുമിനിക്കുള്ള കഴിവ് അപാരം. കാലിനു പരുക്കേറ്റ മോണി മോര്‍ക്കലിന്റെ അഭാവം നാലാം മത്സരത്തില്‍ സന്ദര്‍ശകരെ ഏറെ ബാധിച്ചു. മധ്യ ഓവറുകളില്‍ റണ്ണൊഴുക്ക് തടഞ്ഞ് വിക്കറ്റെടുക്കാനും, ബാറ്റ് ചെയ്യുമ്പോള്‍ റണ്‍ നിരക്ക് ഉയര്‍ത്താനും മോര്ക്കലിനാകുന്നു. എന്നാല്‍, അന്നു പകരമെത്തിയ ക്രിസ് മോറിസ് രണ്ടിലും നിരാശപ്പെടുത്തി. ടീമിലെ പ്രമുഖ സ്പിന്നര്‍ ഇമ്രാന് താഹിറിന് മികവ് പുലര്‍ത്താനാകുന്നില്ല. അതേസമയം, കഴിഞ്ഞ കളിയില്‍ ഇടം ലഭിച്ച ഓഫ് സ്പിന്നര്‍ ആരോണ്‍ ഫംഗിസോ മികച്ച രീതിയില്‍ പന്തെറിഞ്ഞു. ഇവരില്‍ ഒരാളെ പുറത്തിരുത്തി ഡുമിനിയുടെ പകരക്കാരനായെത്തിയ ഡീന്‍ എല്‍ഗാറെ കളിപ്പിക്കാനും സാധ്യത. ബൗളിങ്ങില്‍ ഇവരോളം മികവില്ല എല്ഗാറിനെന്നത് പോരായ്മ.
ചെന്നൈയില്‍ ഇന്ത്യന്‍ സ്പിന്നര്‍മാരെ മികച്ച രീതിയില്‍ നേരിട്ട എ.ബി. ഡിവില്ലേഴ്സ് മുംബൈയില്‍ മറ്റുള്ളവരില്‍നിന്നു പ്രതീക്ഷിക്കുന്നതും ഇത്തരമൊരു പ്രകടനം. താന്‍ സ്വീകരിച്ച സമീപനം മറ്റു ബാറ്റ്സ്മാന്മാര് പിന്തുടരുമെന്നും പിന്തുടരണമെന്നും വില്ലി ആഗ്രഹിക്കുന്നു. ഇന്ത്യന്‍ വിക്കറ്റില്‍ സ്പിന്നര്‍മാരെ നേരിടുന്നതില്‍ ഏറെ മികവു പുലര്‍ത്തുന്ന ഹാഷിം അംലയുടെ മോശം ഫോം സന്ദര്‍ശകരുടെ വലിയ വേവലാതി. നാല് കളികളില്‍ 66 റണ്‍സെടുക്കാനെ അംലയ്ക്കായുള്ളു. മികച്ചത് 37 റണ്‍സ്. ആക്രമണ ബാറ്റിങ്ങിന് പേരുകേട്ട ഡേവിഡ് മില്ലറുടെ പ്രകടനവും ആശങ്ക സമ്മാനിക്കുന്നു. ഫോം വീണ്ടെടുക്കാന്‍ ചെന്നൈയില്‍ മില്ലറെ ഓപ്പണറാക്കിയതും ഫലം ചെയ്തില്ല. നാല് കളികളില്‍ 52 റണ്‍സ് മില്ലറുടെ സമ്പാദ്യം. ഉയര്‍ന്ന സ്കോര്‍ 33. ടെസ്റ്റ് പരമ്പരയ്ക്കു മുന്‍പ് അംല ഫോം കണ്ടെത്തുമെന്നു തന്നെ ടീമിന്റെ പ്രതീക്ഷ.
സ്റ്റേഡിയം നിറഞ്ഞൊഴുകുന്ന കാണികളുടെ പിന്തുണ ഇന്ത്യയുടെ ആവേശവും പ്രതീക്ഷയും. ദക്ഷിണാഫ്രിക്കയ്ക്കെതിരെ വാംഖ്ഡെയില്‍ തോറ്റിട്ടില്ലെന്ന ചരിത്രവും ആത്മവിശ്വാസം നല്കുന്നു. ഇവിടെ കളിച്ചപ്പോള്‍ 1996ല്‍ രണ്ടിലും 2005ല്‍ ഒരു മത്സരത്തിലും ജയം ഇന്ത്യയ്ക്കൊപ്പം. ഇന്നു ജയിച്ചാല്‍ ഇന്ത്യന്‍ മണ്ണിലെ ആദ്യ പരമ്പര ജയം ദക്ഷിണാഫ്രിക്കയെ തേടിയെത്തുക. 1991-92, 1999-2000, 2009-10 വര്‍ഷങ്ങളില്‍ പരമ്പര നഷ്ടപ്പെട്ടപ്പോള്‍, 2005-06ല്‍ സമനില.
ടീം ഇവരില്‍ നിന്ന്: ഇന്ത്യ – എം.എസ്. ധോണി (നായകന്), രോഹിത് ശര്‍മ, ശിഖര്‍ ധവാന്, അജിങ്ക്യ രഹാനെ, വിരാട് കോഹ്ലി, സുരേഷ് റെയ്ന, അക്ഷര്‍ പട്ടേല്‍, ഹര്ഭജന് സിങ്, അമിത് മിശ്ര, മോഹിത് ശര്‍മ, ഭുവനേശ്വര്‍ കുമാര്‍, എസ്. അരവിന്ദ്, സ്റ്റുവര്‍ട്ട് ബിന്നി, അമ്പാട്ടി റായുഡു, ഗുര്‍കീരത് സിങ് മന്.
ദക്ഷിണാഫ്രിക്ക – എ.ബി. ഡിവില്ലേഴ്സ് (നായകന്), ഹാഷിം അംല, ക്വിന്റണ്‍ ഡി കോക്ക്, ഹാഫെ ഡ്യു പ്ലെസിസ്, ഡേവിഡ് മില്ലര്‍, ഫര്ഹാന് ബെഹര്‍ദെയ്ന്‍, ക്രിസ് മോറിസ്, ഖായ സോണ്ടോ, ആരോണ്‍ ഫംഗിസോ, ഇമ്രാന് താഹിര്‍, ഡെയ്ല്‍ സ്റ്റെയ്ന്, മോണി മോര്‍ക്കല്‍, കൈല്‍ അബോട്ട്, കാഗിസോ റബഡ, ഡീന്‍ എല്‍ഗാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: