ന്യൂദല്‍ഹി: രഞ്ജി ട്രോഫി ക്രിക്കറ്റ് ഗ്രൂപ്പ് മത്സരത്തിനിടെ ദല്‍ഹി നായകന് ഗൗതം ഗംഭീറും ബംഗാള്‍ നായകന് മനോജ് തിവാരിയും തമ്മില്‍ കൈയാങ്കളി. ഇവരെ പിടിച്ചു മാറ്റാനെത്തിയ അംപയര്‍ കെ. ശ്രീകാന്തിനെ ഗംഭീര്‍ പിടിച്ചുതള്ളി. ബംഗാള്‍ രണ്ടാമിന്നിങ്സില്‍ ബാറ്റ് ചെയ്യുമ്പോഴാണ് സംഭവം.
എട്ടാമത്തെ ഓവറിലെ ആദ്യ പന്തില്‍ ഓപ്പണര്‍ പാര്‍ത്ഥസാരഥി ഭട്ടാചാര്യ മനന്‍ ശര്‍മയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് പിടി നല്കി മടങ്ങി. ഇതോടെ നാലാമനായി ബാറ്റിങ് എന്‍ഡിലെത്തിയത് മനോജ് തിവാരി. തൊപ്പിയുമണിഞ്ഞെത്തിയ തിവാരി, മനന്‍ പന്ത് ചെയ്യാന്‍ റണ്ണപ്പ് തുടങ്ങിയ ബൗളറോട് എറിയരുതെന്ന് ആവശ്യപ്പെട്ട് ഹെല്‍മെറ്റിനായി ഡ്രസിങ് റൂമിലേക്ക് ആംഗ്യം കാണിച്ചു. ബാറ്റ്സ്മാന് അടുത്തേക്ക് എത്തിയ മനന്‍ അനാവശ്യമായി സമയം കളയുന്നുവെന്ന് ചൂണ്ടിക്കാട്ടി തര്‍ക്കിച്ചു. ഇതോടെ കുതിച്ചെത്തിയ ഗംഭീര്‍, തിവാരിയുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. വൈകീട്ട് കാണാം, നിങ്ങളെ തല്ലുമെന്നു ഗംഭീര്‍ പറഞ്ഞെന്നാണ് ആരോപണം. വൈകീട്ടത്തേക്കാക്കേണ്ടതില്ല, ഇപ്പോള്‍ തന്നെ പുറത്തുപോയി തീര്‍ക്കാമെന്ന് തിവാരി മറുപടിയും നല്കിയത്രേ.
വിട്ടു കൊടുക്കാന്‍ തയാറാകാതെ ഇരുവരും ആക്രോശിച്ചു. ഇതിനിടെ തിവാരിയെ ഗംഭീര്‍ തള്ളി. അപ്പോഴാണ് പിടിച്ചുമാറ്റാനെത്തിയ അംപയറെയും ഗംഭീര്‍ തള്ളിമാറ്റിയത്. എന്തിനിതില്‍ ഇടപെടുന്നുവെന്ന് ചോദിച്ച് അംപയറോടുള്ള പെരുമാറ്റം.
പിന്നീട് കളി പുനരാരംഭിച്ചു. സംഭവത്തില്‍ ഇരു നായകരില്‍നിന്നും അംപയര്‍മാരില്‍ നിന്നും, സംഭവ സമയത്ത് അരികെയുണ്ടായിരുന്ന കളിക്കാരില്‍നിന്നും വാല്‍മിക് ബുച്ച് തെളിവെടുത്തു. കര്‍ശന നടപടിയുണ്ടാകുമെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ നല്കുന്ന സൂചന. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിന്റെ താരമായിരുന്ന മനോജ് തിവാരിയെ പിന്നീട് കൊല്‍ക്കത്ത ഒഴിവാക്കി. ഗംഭീര്‍ നായകനായ ശേഷമായിരുന്നു നടപടി. ഇത് ഇരു താരങ്ങള്ക്കമിടയില് അസ്വാരസ്യം വളര്‍ത്തി. ഇന്നലത്തെ സംഭവങ്ങള്‍ക്കു പിന്നില്‍ ഇതുമെന്നും വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: