കോഴിക്കോട്: കുടുംബശ്രീക്കനുവദിച്ച കേന്ദ്ര ഫണ്ട് വിനിയോഗിക്കാതെ മാറ്റിവെച്ചതായി ഓഡിറ്റ് റിപ്പോര്‍ട്ട്. 2008 മുതല്‍ 2013 വരെയുള്ള കണക്ക് പ്രകാരം 2148 ലക്ഷം രൂപയാണ് വിനിയോഗിക്കാതെ മാറ്റിവെച്ചിരിക്കുന്നത്.
2008 മുതല്‍ 13 വരെ സ്വര്‍ണ്ണജയന്തി സഹാരി റോസ്ഗാര്‍ യോജന (എസ്ജെഎസ്ആര്‍വൈ) പദ്ധതിക്ക് 94.37 കോടി രൂപ ലഭിച്ചെങ്കിലും 77 ശതമാനം മാത്രമാണ് ചെലവഴിച്ചത്. 2011-12 വര്‍ഷ കാലയളവില്‍ കേന്ദ്ര സര്‍ക്കാരിന് കുടുംബശ്രീ നല്കിയ വിനിയോഗ രേഖയില്‍ ചെലവിനെ പെരുപ്പിച്ചു കാണിച്ചുവെന്നും ഓഡിറ്റ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
2008 മുതല്‍ 11 വരെ ലഭിച്ച തുകയുടെ ഭൂരിഭാഗവും സംസ്ഥാന മിഷന് ഓഫീസിന്റെ പദ്ധതി അക്കൗണ്ടുകളില്‍ സൂക്ഷിക്കുകയും മുഴുവന്‍ തുകയും ചെലവാക്കിയതായി കേന്ദ്ര സര്‍ക്കാരിന് കണക്ക് നല്കുകയുമാണുണ്ടായത്. സംസ്ഥാന മിഷന് ഓഫീസ്, നഗര തദ്ദേശ സ്ഥാപനങ്ങള്‍, സിഡിഎസുകള്‍ എന്നിവയില്‍ സൂക്ഷിച്ച മിച്ചം തുക ചെലവാക്കിയതായി വിനിയോഗ രേഖയില്‍ തെറ്റായി കാണിച്ചു. നഗര തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്കിയ ഫണ്ടിലെ മുഴുവന്‍ തുകയും സിഡിഎസിന് കൈമാറുകയും ചെയ്തില്ല. ലഭിച്ച ഫണ്ടിന്റെ ഒരു ഭാഗം മാത്രമാണ് വിനിയോഗിച്ചത്.
മട്ടാഞ്ചേരി നഗരസഭയില്‍ ദാരിദ്ര്യ ലഘൂകരണ പരിപാടിക്കായി 4.67 കോടി അനുവദിച്ചു. ഇതില്‍ 25 ലക്ഷം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള അടിസ്ഥാനസൗകര്യ വികസനം, 30 ലക്ഷം വിപണന സഹായം എന്നിവക്കായിരുന്നു. എന്നാല്‍ മൊത്തം തുകയും കൊച്ചി കോര്‍പ്പറേഷന്റെ സിഡിഎസില്‍ സൂക്ഷിക്കുകയാണുണ്ടായതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പദ്ധതി ഫണ്ട് വ്യാപകമായി വക മാറ്റി ചെലവഴിച്ചതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
നഗര തദ്ദേശ സ്ഥാപങ്ങളുടെ കീഴില്‍ ദാരിദ്ര്യ ലഘൂകരണ സെല്‍ രൂപീകരിക്കാതെ യൂണിറ്റുകള്‍ അടച്ചുപൂട്ടേണ്ടിവന്നു എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കമ്യൂണിറ്റി ഓര്‍ഗനൈസര്‍മാര്‍ വഴി 2013 മാര്‍ച്ച് 31 വരെ സ്ഥാപിച്ച 1504 യൂണിറ്റുകളില്‍ 918 യൂണിറ്റുകള്‍ അടച്ചുപൂട്ടിയതായി ഓഡിറ്റില്‍ കണ്ടെത്തി. സൂക്ഷ്മ വ്യവസായ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിലും ഗുരുതരമായ വീഴ്ചയാണ് ഉണ്ടായതെന്നും ഓഡിറ്റ് കണ്ടെത്തി.
നഗര തദ്ദേശ സ്ഥാപനങ്ങള്‍ കാണിച്ച അലംഭാവമാണ് സൂക്ഷ്മ വ്യവസായ കേന്ദ്രങ്ങള്‍ സ്ഥാപിക്കാതിരുന്നതിന്റെ കാരണമായി കുടുംബശ്രീ ചൂണ്ടിക്കാണിച്ചത്.
കുടുംബശ്രീ പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ തദ്ദേശ സ്വയംഭരണങ്ങള്‍ കാണിച്ച അലംഭാവമാണ് ഓഡിറ്റില്‍ ഉടനീളം ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ ഇത്തരം വികസന വിഷയങ്ങളൊന്നും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യാന്‍ ഇരുമുന്നണികളും തയ്യാറാവുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: