ഇടുക്കി: ആനകളുടെ കള്ളക്കടത്ത് തടയാന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നടപടി സ്വീകരിച്ചു. കേരളത്തിലേക്ക് ആനകളെ കൂടുതലായി എത്തിച്ചിരുന്നത് ബീഹാറിലെ സോണപ്പൂര് മാര്‍ക്കറ്റില്‍ നിന്നായിരുന്നു. ഇവിടെനിന്നും ആനകളെ കൈമാറ്റം ചെയ്യുന്നത് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം തടഞ്ഞിരിക്കുകയാണ്.
2014ല്‍ ട്രാഫിക് എന്ന മൃഗക്ഷേമ സംഘടന നടത്തിയ സര്‍വ്വെയില്‍ സോണപ്പൂരില്നിന്നും കേരളം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് ആനകളെ വ്യാജ രേഖകളുണ്ടാക്കി കടത്തുന്നതായി കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് നല്‍കിയിരുന്നു.
കഴിഞ്ഞ ജൂണില്‍ ബീഹാര്‍ സര്‍ക്കാരിനോട് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് തേടുകയും റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം ആനച്ചന്ത പൂട്ടുന്നതായി കാണിച്ച് എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന്മാര്ക്ക് ഇത് സംബന്ധിച്ച ഉത്തരവിന്റെ പകര്‍പ്പ് നല്‍കുകയും ചെയ്തു. 2003ലെ വൈല്‍ഡ് ലൈഫ് ഡിക്ലറേഷന്‍ റൂള്‍ പ്രകാരം ആനകളെ കൈമാറ്റം ചെയ്യാന്‍ പാടില്ല എന്ന് നിര്‍ദ്ദേശിച്ചിരുന്നു.
എന്നാല്‍ നിയമം കാറ്റില്‍പ്പറത്തി ബീഹാര്‍, അസ്സാം, എന്നീ സംസ്ഥാനങ്ങളില്‍ നിന്നും വ്യാജ രേഖകളുണ്ടാക്കി ആനകളെ കേരളത്തിലേക്ക് എത്തിക്കുകയായിരുന്നു. രാജ്യമാകെ ആനകളെ കൈമാറ്റം ചെയ്യാന്‍ പാടില്ല എന്ന നിയമം ഇതോടെ നടപ്പായിരിക്കുകയാണ്. പാരമ്പര്യ അവകാശികള്‍ക്ക് മാത്രമാണ് ആനകളെ പരിപാലിക്കാന്‍ നിയമ പ്രകാരം അവകാശമുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: