തിരുവനന്തപുരം: നാട്ടുവൈദ്യത്തിന് പരിഗണന നല്‍കണമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍. ആയുര്‍വേദം, നാട്ടുവൈദ്യം തുടങ്ങിയ ചികിത്സാ മേഖലകള്‍ക്ക് വളര്‍ച്ച ഉണ്ടായത് അടുത്തകാലത്താണെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് ക്ലബ് സാന്റാ വെല്‍നസ്സ് സെന്റര്‍ സംഘടിപ്പിച്ച സൗജന്യ ആയുര്‍വേദ നാട്ടുവൈദ്യ മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ക്ലബ് സാന്റാ വെല്‍നസ് സെന്ററിന്റെ പ്രവര്‍ത്തനോദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.
പാരമ്പര്യവൈദ്യവും പരമ്പരാഗത ഔഷധങ്ങളും ഔഷധസസ്യങ്ങളും സംരക്ഷിക്കാന്‍ ലക്ഷ്യമിട്ട് രൂപീകരിച്ചതാണ് ക്ലബ് സാന്റ. നെല്‍പ്പാടങ്ങളും നീര്‍ത്തടങ്ങളും സംരക്ഷിക്കാതെ ലോകത്ത് ഒരു ചികിത്സാശാസ്ത്രത്തിനും നിലനില്‍ക്കാനാകില്ലെന്ന് പാരമ്പര്യവൈദ്യന്മാര് ഒന്നടങ്കം പറഞ്ഞു. ഭാരതത്തിന്റെത് കാര്‍ഷിക സംസ്കാരമാണ്. നിലം തരിശായി കിടക്കാന്‍ നമ്മുടെ പൂര്‍വികര്‍ അനുവദിച്ചിരുന്നില്ല. കര്‍ഷകനെ അവഗണിച്ച് അവര്‍ മുന്നോട്ടുപോയില്ല. ഇന്ന് മനുഷ്യര്‍ കീടനാശിനികളും രാസവളങ്ങളും പ്രയോഗിച്ച് മാതാവായ ഭൂമിയെ നശിപ്പിച്ചെന്നും അവര്‍ കുറ്റപ്പെടുത്തി.
നെല്‍വയല്‍-നീര്‍ത്തടങ്ങള്‍ നികത്താനുള്ള ബില്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഔഷധസസ്യങ്ങളെ വികസനത്തിന്റെ പേരില്‍ നശിപ്പിക്കാന്‍ അനുവദിക്കരുത്. ഇത്തരത്തില്‍ പാരമ്പര്യവൈദ്യത്തെ ഭരണകൂടത്തിന്റെ സഹായത്തോടെ പുറന്തള്ളാന്‍ നീക്കം നടക്കുകയാണ്. ഇതിനെതിരെ ജാഗ്രത പാലിച്ചില്ലെങ്കില്‍ വരുംതലമുറ രോഗികള്‍ മാത്രമായിത്തീരും.
ആരോഗ്യരംഗത്ത് കേരളം വന്‍പുരോഗതി നേടിയെങ്കില്‍ പിന്നെ സംസ്ഥാനത്ത് ഇത്രയധികം രോഗികളുണ്ടാകുന്നത് എങ്ങനെയെന്ന് അധികൃതര്‍ വ്യക്തമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഔഷധസസ്യ വിജ്ഞാന സദസ്സും അരങ്ങേറി.
ക്യാമ്പിന്റെ സമാപനസമ്മേളനത്തില്‍ നാട്ടുവൈദ്യത്തില്‍ പ്രാഗത്ഭ്യം തെളിയിച്ച ചേര്‍ത്തലയിലെ മോഹനന് വൈദ്യര്, കാഞ്ഞങ്ങാട്ടെ ഔഷധസസ്യങ്ങളുടെ സംരക്ഷന്കൂടിയായ ഉസ്താദ് വൈദ്യര് എന്നറിയപ്പെടുന്ന ഹംസ മടിക്കൈ, തിരുവനന്തപുരത്തെ ആദിവാസി വൈദ്യനായ മല്ലന്‍കാണി, കോട്ടയം രാജു ജോസഫ് വൈദ്യര് എന്നിവരെ നടന് സുരേഷ് ഗോപി പൊന്നാട അണിയിച്ച് ആദരിച്ചു. പരിസ്ഥിതി പ്രവര്ത്തകന് ശോഭീന്ദ്രന് പങ്കെടുത്തു. വെബ് സൈറ്റിന്റെ ഉദ്ഘാടനം ടെക്നോപാര്‍ക്ക് മുന്‍ സിഇഒ കെ.സി. ചന്ദ്രശേഖരന് നായര്‍ നിര്‍വഹിച്ചു. മേയര്‍ ചന്ദ്രിക സൗജന്യ ഔഷധസസ്യ വിതരണം ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: