ആലപ്പുഴ: പിടിച്ചു നില്ക്കാന് സിപിഎം ഭീകരവാദിയുമായി പരസ്യ സഖ്യത്തിന്. ഭീകര പ്രവര്‍ത്തനത്തിന് ബംഗളൂരു സ്ഫോടനക്കേസില്‍ വിചാരണത്തടവുകാരനായി ജയിലില്‍ കിടക്കുന്ന അബ്ദുള്‍ നാസര്‍ മദനിയുമായി രാഷ്ട്രീയ കൂട്ടുകെട്ടു തുടരുമെന്ന് പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി പ്രസ്താവിച്ചു. മുസ്ലിം ലീഗുമായുള്ള അടവുനയത്തിനു പിന്നാലെയാണ് ഈ പ്രഖ്യാപനം. എസ്എന്‍ഡിപി അകന്നപ്പോള്‍ നഷ്ടമാകുന്ന സിപിഎം വോട്ട് മദനിയുടെ പിഡിപിയുമായി ചേര്‍ന്ന് കൊല്ലം, ആലപ്പുഴ ജില്ലകളില്‍ സംഭരിയ്ക്കാനാണ് സിപിഎം ശ്രമം.
മുന്‍കാലങ്ങളില്‍ മദനിയുമായി പാര്‍ട്ടി കൂട്ടുകൂടിയെന്ന് അച്യുതാനന്ദന് പറഞ്ഞത് ശരിയല്ലെന്നു വിശദീകരിച്ച എം. എ. ബേബി മദനിയുമായി ധാരണമാത്രമാണ് ഉണ്ടായിരുന്നതെന്നു പറഞ്ഞു. രണ്ടു മദനിയുണ്ട്, മതതീവ്രനിലപാടുകളുമായി പ്രതികരിച്ചിരുന്ന മദനിയാണ് ആദ്യത്തേത്. എന്നാല്‍, കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചശേഷം മദനി നിലപാടു മാറ്റി. ഇപ്പോള്‍ ഉറച്ച മതേതരനിലപാടാണ് മദനിക്കുള്ളത്, ബേബി വിശദീകരിച്ചു. പണ്ടു തെറ്റുചെയ്തുവെന്ന പേരില്‍ എല്ലാക്കാലത്തും ഒരാളെ വേട്ടയാടേണ്ടതില്ല. മദനിയുമായി സിപിഎം ഇനിയും ഉറച്ച സൗഹൃദം തുടരുമെന്നും ബേബി വ്യക്തമാക്കി.
മുസ്ലിം ലീഗിന് വര്‍ഗീയത കുറവാണ്. ലീഗിന്റെ നിലപാടുകള്‍ തീവ്രമല്ല. എന്നാല്‍ തീര്‍ത്തും മതേതരപാര്‍ട്ടിയാണ് ലീഗെന്ന് പറയാനും കഴിയില്ലെന്ന് ബേബി പറഞ്ഞു. ന്യൂനപക്ഷ വര്‍ഗീയ സംഘടനകളുമായി ചില ഘട്ടങ്ങളില്‍ സിപിഎമ്മിന് യോജിച്ച് പ്രവര്‍ത്തിക്കേണ്ടി വന്നിട്ടുണ്ട്. 1965ലെ സിപിഎം ലീഗ് കൂട്ടുകെട്ട് ഇതിന്റെ ഭാഗമാണെന്നും ബേബി പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ സിപിഎം പിബി അംഗം പിണറായി വിജയനും മുസ്ലിംലീഗിന് മതേതര സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു. മുസ്ലിം ലീഗുമായുള്ള കൂട്ടുകെട്ടിനെ എതിര്‍ക്കുന്ന സിപിഐ പക്ഷേ ഐഎന്‍എല്‍ എന്ന മുസ്ലിം പാര്‍ട്ടിയെ പിന്തുണയ്ക്കുന്നുണ്ട്. ഐഎന്‍എല്‍ മതേതരമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പ്രഖ്യാപിച്ചിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ ലീഗിന് മതേതര സര്‍ട്ടിഫിക്കറ്റ് നല്കാന് മത്സരിക്കുകയാണ്. എസ്എന്‍ഡിപിയേയും ഹിന്ദുസംഘടനകളെയും വര്‍ഗീയവാദികളെന്ന് മുദ്രകുത്തി ആക്ഷേപിക്കുകയും മുസ്ലിംലീഗിനെയും പിഡിപിയേയും ഐഎന്‍എല്ലിനെയും പുരോഗമന വാദികളെന്ന പട്ടം ചാര്‍ത്തി നല്‍കുകയുമാണ് സിപിഎം. തെരഞ്ഞെടുപ്പില്‍ ഏതുവിധേനയും മുസ്ലിം സംഘടിത വോട്ട് നേടിയെടുക്കുകയാണ് സിപിഎം ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: