കൊച്ചി: കോര്‍പ്പറേഷനില്‍ ഭരണത്തുടര്‍ച്ച ഉണ്ടാകില്ലെന്ന് ഉറപ്പായ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് അഴിമതി നിറഞ്ഞ ഫയലുകള്‍ നശിപ്പിക്കാന്‍ കടത്തിക്കൊണ്ടുപോയതെന്ന് ബിജെപി ജില്ലാ മാനിഫെസ്റ്റോ കമ്മിറ്റി ചെയര്മാന് പി.ശിവശങ്കര്‍. ഇടതുപക്ഷം ഇതിന് സഹായവും ഒത്താശയും ചെയ്തെന്നും സെല്‍ കോഓഡിനേറ്റര്‍ കൂടിയായ അദ്ദേഹം ആരോപിച്ചു.
നശിപ്പിക്കാന്‍ ആക്രികടകളിലേക്ക് കടത്തിക്കൊണ്ടുപോയ ഫയലുകളില്‍ 2004 മുതല്‍ 201314 കാലയളവിലെ സുപ്രധാനരേഖകളുണ്ടെന്ന് ബിജെപി പ്രവര്‍ത്തകര്‍ കണ്ടെത്തിയിട്ടുണ്ട്. 2013-14 ലെ ഓഡിറ്റ് ഒബ്ജക്ഷനെക്കുറിച്ചുള്ള ഫയലുകള്‍, മാലിന്യനീക്കത്തിന് ഫണ്ട് ഉപയോഗിച്ചതിന്റെ രജിസ്റ്ററുകള്‍, ഷോപ്പിംഗ് കോംപ്ലക്സുകളുടെയും വലിയ ഹോട്ടലുകളുടെയും അംഗീകരിച്ച സ്ട്രക്ച്ചറല്‍ ഡിസൈനുകള്‍ എന്നിവയെല്ലാം ആക്രികടകളില്‍ നശിപ്പിക്കാന്‍ എത്തിച്ചവയില്‍ ഉള്‍പ്പെടുന്നു.
ഇതെല്ലാം സൂചിപ്പിക്കുന്നത് ഭരണതുടര്ച്ചാപ്രതീക്ഷ നഷ്ടപ്പെട്ട കോണ്‍ഗ്രസ് പുതിയ ഭരണസമിതിയെ ഭയന്ന് അഴിമതി ഫയലുകള്‍ നശിപ്പിക്കാന്‍ ഇടതുമുന്നണിയുമായി ചേര്‍ന്ന് ഗൂഢനീക്കം നടത്തി എന്നതാണ്. അടുപ്പിച്ച് ഒഴിവുദിനങ്ങള്‍ വന്നത് മുതലാക്കി അര്‍ദ്ധരാത്രി 12നാണ് ഫയലുകള്‍ ആക്രികടകളിലേക്ക് കടത്തിയത്.
പുലര്‍ച്ചെ നാല് മണിയോടെ ബിജെപി പ്രവര്‍ത്തകര്‍ അവ കണ്ടെത്തി തടയുകയും ചെയ്തു. കോര്പ്പറേഷന് സെക്രട്ടറി പറയുന്നത് ഫയലുകള്‍ കളവുപോയെന്നാണ്. എങ്കില്‍ പോലീസില്‍ പരാതി നല്‍കാതിരുന്നത് എന്തുകൊണ്ടാണെന്ന് ശിവശങ്കര്‍ ചോദിച്ചു. സംഭവത്തെക്കുറിച്ച് സമഗ്രഅന്വേഷണം വേണം. വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കാന്‍ അധികൃതര്‍ തയ്യാറാകണം. കോര്‍പ്പറേഷനിലെ ശുചീകരണ തൊഴിലാളികളെ മാത്രം ശിക്ഷിച്ച് തടിയൂരാനുള്ള നീക്കത്തെ രാഷ്ട്രീമായും നിയമപരമായും നേരിടുമെന്നും പി.ശിവശങ്കര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: