കാസര്‍ഗോഡ്: കാസര്‍കോട് കുഡ്ലു സര്‍വീസ് സഹകരണ ബാങ്ക് കൊള്ളയടിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി.
കൊച്ചി പള്ളുരുത്തി സ്വദേശി ജോമോനെന്ന ഫെലിക്സാണ് പിടിയിലായത്. മറ്റൊരു പ്രതിയെ പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തിരുന്നു.
കഴിഞ്ഞ ദിവസം പിടിയിലായ ചൗക്കി സ്വദേശി മുജീബിന്റെ കൂട്ടാളിയാണ് ഫെലിക്സ്. ഇരുവരും വീരാജ്പേട്ടയില്‍ ഒളിവില്‍ കഴിയുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാത്തില്‍ നടത്തിയ പരിശോധനയില്‍, മുജീബിനെ കാസര്‍കോട് മുള്ളേരിയയില്‍ വച്ചും ഫെലിക്സിനെ കൊച്ചിയില്‍ വച്ചുമാണ് പിടികൂടിയത്. മോഷണ മുതല്‍ ഉപയോഗിച്ച് വാങ്ങിയ വാഹനവും പിടിച്ചെടുത്തു.
7.66 കിലോ സ്വര്‍ണവും അഞ്ച് ലക്ഷത്തിലധികം രൂപയും പ്രതികളില്‍ നിന്ന് കണ്ടെടുത്തു. ഇതോടെ ബാങ്കില്‍ നിന്ന് നഷ്ടമായ 17.6 കിലോ സ്വര്‍ണത്തില്‍ 2.56 കിലോ ഒഴികെയുള്ളതെല്ലാം വീണ്ടെടുത്തു. കണ്ടെടുക്കാനുളള സ്വര്‍ണം കോയമ്പത്തൂരിലെ പ്രമുഖ ധനകാര്യ സ്ഥാപനത്തില്‍ പണയം വച്ചതായാണ് പ്രതികളുടെ മൊഴി. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയതിന് ശേഷം ഇവ വീണ്ടെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: