തലവടി: അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിലെ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. യാത്രക്കാര്‍ ഭീതിയില്‍. റോഡ് ഗതാഗതയോഗ്യമാക്കുമെന്ന അധികൃതരുടെ പ്രഖ്യാപനങ്ങള്‍ പാഴായി. എടത്വാ മുതല്‍ തകഴി വരെയുള്ള ഭാഗം മാസങ്ങളായി തകര്‍ന്ന് കിടക്കുകയാണ്. ഇതിന് പുറമേ രണ്ടാഴ്ച മുമ്പ് കുടിവെള്ള പദ്ധതിക്കായി റോഡ് വെട്ടിപ്പൊളിച്ച തലവടി ഭാഗത്തും വാഹനങ്ങള്‍ താഴുകയാണ്.
മഴ ശക്തമായതോടെ റോഡിലെ കുഴികള്‍ അടക്കാന്‍ ഉപയോഗിച്ച ഗ്രാവല്‍ ഇളക്കി ചെളിയായിരിക്കുകയാണ്. പലപ്പോഴും എതിരെ വരുന്ന വണ്ടികള്‍ക്ക് സൈഡ് കൊടുക്കുന്നതിനിടെയാണ് വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത്.കഴിഞ്ഞ ഏഴ് മാസത്തിനിടെ നിരവധി വാഹനങ്ങളാണ് പ്രദേശത്ത് അപകടത്തില്‍പ്പെട്ടത്. നെല്ല് സംഭരണം പുരോഗമിക്കുന്നതോടെ നെല്ല് കയറ്റിവരുന്ന നിരവധി ലോറികളും റോഡിലെ ചെളിയില്‍ താഴ്ന്ന് മറിയുന്നത് പതിവായി.
ഒരാഴ്ചക്കിടെ നാല് ലോറികളാണ് ഇത്തരത്തില്‍ പ്രദേശത്ത് മറിഞ്ഞത്. മഴ ഭീതിയിലും കൊയ്ത്ത് പൂര്‍ത്തിയാക്കി മില്ലുകളിലേക്ക് നെല്ല് കയറ്റി വിടുന്ന കര്‍ഷകരും ഇതോടെ ദുരിതത്തിലായിരിക്കുകയാണ്.
കഴിഞ്ഞ ദിവസം തലവടി വെള്ളക്കിണര്‍ ജങ്ഷന് സമീപം കെഎസ്ആര്‍ടിസി ബസ്സിന് സൈഡ് കൊടുക്കുന്നതിനിടയില്‍ ലോഡുമായി പോയ ടോറസ് സമീപത്തെ ഓടയിലേക്ക് താഴ്ന്നിരുന്നു.
കൃത്യമായ ടാറിങ്ങ് നടത്താത്തതിനാല്‍ റോഡിലെ ചെളിയില്‍ ബൈക്ക് തെന്നി ഇരുചക്രവാഹന യാത്രക്കാരും അപകടത്തില്‍പ്പെടുന്നുണ്ട്. ജനപ്രതിനിധികളും ജില്ലാ ഭരണക്കൂടവും വിഷയത്തില്‍ ഇടപെട്ടിടും റോഡിന്റെ ശോച്യാവസ്ഥയില്‍ മാറ്റമുണ്ടായില്ല. ഈ സാഹചര്യത്തില്‍ വീണ്ടും പ്രക്ഷോഭത്തിനൊരുങ്ങുകയാണ് പ്രദേശവാസികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: