ആലപ്പുഴ: തുലാ മഴയിലും തിരഞ്ഞെടുപ്പു ചൂട് ഉയരുന്നു. സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും നെട്ടോട്ടത്തില്‍. ഓരോ വോട്ടും തങ്ങള്‍ക്ക് അനുകൂലമായി ചെയ്യിക്കാനുള്ള പരിശ്രമത്തിലാണ് രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും. വോട്ടെടുപ്പിന്റെ ദിവസങ്ങള്‍ അടുത്തുവരുന്തോറും എല്ലാ മുന്നണികളും സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും അരയും തലയും മുറുക്കിയുള്ള പ്രചാരണപ്രവര്‍ത്തനങ്ങളാണു തുടങ്ങിയിട്ടുള്ളത്.
പ്രതികൂല കാലാവസ്ഥ മാത്രമാണ് ഭീഷണി ഉയര്‍ത്തുന്നത്. പല പ്രദേശങ്ങളിലും ഇടതുവലതു മുന്നണി നേതാക്കള്‍ ഒത്തുതീര്‍പ്പ് മൂഡിലായത് പ്രവര്‍ത്തകരെ ആശയകുഴപ്പത്തിലാക്കിയിട്ടുണ്ട്. ബിജെപിയേയും, എസ്എന്‍ഡിപിയേയും എങ്ങിനെയും തോല്‍പ്പിക്കുക എന്ന രഹസ്യ ധാരണയിലാണ് ഇടതുവലതു മുന്നണികള്‍. ഇതിനായി ഏത് അവിശുദ്ധ സഖ്യത്തിനും ഇരുകൂട്ടരും തയ്യാറായി കഴിഞ്ഞു. കോണ്‍ഗ്രസിലെയും സിപിഎമ്മിലെയും ഒരു വിഭാഗം നേതാക്കളാണ് അവിശുദ്ധ കൂട്ടുകെട്ടിന് കാര്‍മികത്വം വഹിക്കുന്നത്.
ബിജെപി- എസ്എന്‍ഡിപി സഖ്യം നിലവിലുള്ള തദ്ദേശ സ്ഥാപനങ്ങളിലെല്ലാം വോട്ടുകള്‍ വീതംവെക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസും സിപിഎമ്മും മുസഌംലീഗും ധാരണയായി കഴിഞ്ഞു. സിപിഎമ്മും മുസഌംലീഗുമായി സീറ്റുകള്‍ സംബന്ധിച്ചും ധാരണയുണ്ട്. ആലപ്പുഴ നഗരത്തിലടക്കം ലീഗ് മത്സരിക്കുന്ന വാര്‍ഡുകളില്‍ ദുര്‍ബല സ്ഥാനാര്‍ത്ഥികളെയാണ് സിപിഎം നിര്‍ത്തിയിരിക്കുന്നത്. മറ്റു ചിലയിടങ്ങളില്‍ സിപിഐയാണ് ലീഗുമായി നേരിട്ട് ഏറ്റുമുട്ടുന്നത്. ഇവിടങ്ങളില്‍ സിപിഎമ്മിന്റെ വോട്ടുകള്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിക്ക് ലഭിക്കാനിടയില്ലെന്ന് സിപിഐ നേതാക്കള്‍ തന്നെ രഹസ്യമായി സമ്മതിക്കുന്നു. പകരം ബിജെപി- എസ്എന്‍ഡിപി സഖ്യം മത്സരിക്കുന്ന പ്രദേശങ്ങളില്‍ ലീഗ്, സിപിഎമ്മിന് വോട്ടുകള്‍ നല്‍കും. അവിശുദ്ധ കൂട്ടുകെട്ടുകള്‍ക്കെതിരെ സിപിഎം അണികളില്‍ വ്യാപകമായി പ്രതിഷേധമുയര്‍ന്നു തുടങ്ങിയിട്ടുണ്ട്.
തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും കൂടുതലായി ജില്ലയില്‍ പര്യടനം തുടങ്ങി. നഗരസഭാ തലത്തിലും പഞ്ചായത്തിലുമൊക്കെ മൂന്നു മുന്നണികളുടെയും നേതാക്കള്‍ പ്രചരണ രംഗത്തെത്തി കഴിഞ്ഞു. പൊതുയോഗങ്ങള്‍ക്കും ഭവന സന്ദര്‍ശനത്തിനും തുല്യപ്രാധാന്യം നല്‍കിയാണു രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രചാരണം നടത്തുന്നത്. ദേശീയ ജനാധിപത്യ സഖ്യത്തിനു വേണ്ടി ബിജെപി നേതാക്കള്‍ 28 മുതല്‍ നവംബര്‍ മൂന്നുവരെ ജില്ലയില്‍ പര്യടനം നടത്തും. സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്, ദേശീയ നിര്‍വാഹക സമിതിയംഗങ്ങളായ പി.കെ. കൃഷ്ണദാസ്, ശോഭ സുരേന്ദ്രന്, അല്‍ഫോന്‍സ് കണ്ണന്താനം, സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി. രമേശ്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ.പി. ശ്രീശന്, കെ. സുരേന്ദ്രന്, സെല്‍ കോ–ഓര്‍ഡിനേറ്റര്‍ ബി. ഗോപാലകൃഷ്ണന്, സെക്രട്ടറി ബി. രാധാകൃഷ്ണ മേനോന് എന്നിവരാണു ജില്ലയില്‍ പര്യടനം നടത്തുക. പൊതുപരിപാടികള്‍ക്കു പുറമേ കുടുംബ യോഗങ്ങളിലും ഇവര്‍ പങ്കെടുക്കും.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കഴിഞ്ഞ ദിവസം ജില്ലയില്‍ പര്യടനം നടത്തി. 29നു മന്ത്രി രമേശ് ചെന്നിത്തലയും നവംബര്‍ ഒന്നിനു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ. ആന്റണിയും രണ്ടിനു കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും ജില്ലയില്‍ പര്യടനത്തിന് എത്തും. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പൊതുയോഗങ്ങളില്‍ പങ്കെടുത്തു. പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പിണറായി വിജയനും എം.എ. ബേബിയും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയനും പര്യടനം നടത്തി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന് പിള്ളയും അടുത്ത ദിവസം എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: