തിരുവനന്തപുരം: കേരളം വ്യാപകമായ ചിക്കന്‍പോക്സ് രോഗത്തിന്റെ പിടിയിലമര്‍ന്നിട്ടും പ്രതിരോധമാര്ഗങ്ങളൊരുക്കാതെ ആരോഗ്യവകുപ്പ് നിസ്സംഗതയില്‍. 2015 ല്‍ മാത്രം 15 പേരിലധികം ചിക്കന്‍പോക്സ് പിടിപെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മരിച്ചു. ഏറെയും കുട്ടികളെയാണ് ഈ രോഗം ബാധിക്കുന്നത്. എന്നാല്‍ ഫലപ്രദമായ രോഗപ്രതിരോധ നടപടികള്‍ സ്വീകരിക്കാതെ ആരോഗ്യവകുപ്പ് കൈമലര്ത്തുകയാണെന്ന ആക്ഷേപം ശക്തമാണ്. സര്‍ക്കാര്‍ ആശുപത്രികളിലോ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലോ ചിക്കന്‍പോക്സ് പകരുന്നത് തടയാനുള്ള മരുന്ന് ലഭ്യമല്ല. പുറത്തുനിന്ന് കൂടിയ വിലയ്ക്ക് മരുന്നുവാങ്ങി നല്‍കുന്നവര്‍ക്ക് ഇവിടങ്ങളില്‍ പ്രതിരോധകുത്തിവയ്പ്പ് എടുക്കുന്നെന്നു മാത്രം.
ചെള്ളുപനി, ചിക്കന്‍ഗുനിയ, കുരങ്ങുപനി, എലിപ്പനി, എച്ച് വണ്‍ എന്‍ വണ്‍, ഡെങ്കിപ്പനി തുടങ്ങി നിരവധി പകര്‍ച്ചപ്പനികളെയും നിയന്ത്രിക്കാന്‍ ആരോഗ്യവകുപ്പ് ഫലപ്രദമായ നടപടി സ്വീകരിച്ചിട്ടില്ലെന്ന പരാതിയും വ്യാപകമാണ്. ഈ വര്‍ഷം മാത്രം എച്ച് വണ്‍ എന്‍ വണ്‍ പനി ബാധിച്ച് 80 ഓളം പേര് മരിച്ചു. ഡെങ്കിപ്പനി ബാധിച്ച് 25 പേരും എലിപ്പനി ബാധിച്ച് 16 പേരും ചെള്ളുപനി മൂലം 14 പേരും കുരങ്ങുപനി മൂലം 11 പേരും മരിച്ചിട്ടുണ്ട്.
ഡെങ്കിപ്പനി എല്ലാ ജില്ലകളിലും വ്യാപകമാണ്. ചിക്കന്‍പോക്സ് സാധാരണ വേനല്‍ക്കാലത്താണ് വ്യാപിക്കുന്നതെങ്കിലും കാലാവസ്ഥാവ്യതിയാനവും ജീവിതശൈലിയില്‍ വന്ന മാറ്റവും മൂലം മഴക്കാലത്തും രോഗബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. ഒക്ടോബര്‍ മാസം 20 വരെ മാത്രം ആയിരത്തോളം പേര് ആശുപത്രികളില്‍ ചിക്കന്‍പോക്സ് ബാധിച്ച് ചികിത്സ തേടിയിട്ടുണ്ട്. ഈ വര്‍ഷം ഏതാണ്ട് 16,000 ത്തിലധികം പേരാണ് ഈ രോഗത്തിന് ചികിത്സിച്ചിട്ടുള്ളത്.
ചിക്കന്‍പോക്സിനെതിരായ പ്രതിരോധ കുത്തിവയ്പ്പിനുള്ള മരുന്ന് കേന്ദ്രസര്‍ക്കാരിന്റെ വാക്സിനേഷന് പട്ടികയില്പ്പെടാത്തതാണെന്ന കാരണമാണ് സംസ്ഥാന ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നത്. പട്ടികയിലില്ലാത്തതുകാരണം ഈ മരുന്നുവാങ്ങി സൂക്ഷിക്കുന്നില്ല. എന്നാല്‍ മെഡിക്കല്‍ സര്‍വീസ് കോര്പ്പറേഷന് വഴി മരുന്നു ലഭ്യമാക്കാമെങ്കിലും ആരോഗ്യവകുപ്പ് അതിനും നടപടി സ്വീകരിക്കുന്നില്ല. രോഗിയുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് ഈ രോഗം പടരുന്നത്. രോഗി ഉപയോഗിക്കുന്ന വസ്തുക്കള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്താല്‍ ഒരുപരിധി വരെ രോഗസാധ്യത ഒഴിവാക്കാം.
സ്വകാര്യ ആശുപത്രികളില്‍ രോഗപ്രതിരോധ കുത്തിവയ്പ്പ് അടക്കം ചികിത്സ ലഭ്യമാണെങ്കിലും മരുന്നുകള്‍ക്ക് തീവിലയാണ്. മരുന്നിന് മാത്രം 2500 രൂപവരെ വില ഈടാക്കും. കിടത്തിചികിത്സ വേണ്ടിവരികയാണെങ്കില്‍ ചെലവ് വര്‍ധിക്കും. സര്‍ക്കാര്‍ ആശുപത്രികളിലാകട്ടെ ഐസൊലേഷന്‍ വാര്‍ഡ് അടക്കമുള്ള സൗകര്യങ്ങള്‍ വളരെ പരിമിതമാണ്. ഈ സാഹചര്യത്തില്‍ പ്രതിരോധമരുന്ന് ലഭ്യമാക്കാന്‍ ആരോഗ്യവകുപ്പ് അമാന്തിക്കുന്നത് വന്‍ദുരന്തത്തെയാണ് ക്ഷണിച്ചുവരുത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: