തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് വി.എം. സുധീരനെതിരെ കെ.മുരളീധരന് രംഗത്ത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ ഉമ്മന്‍ചാണ്ടി തന്നെ നയിക്കുമെന്ന വി.എം. സുധീരന്റെ പ്രസ്താവന തള്ളിയ മുരളീധരന് യുഡിഎഫിനെ ആരു നയിക്കുമെന്ന് തെരഞ്ഞെടുപ്പിന് ശേഷം എംഎല്‍എമാര്‍ തീരുമാനിക്കുമെന്ന് തുറന്നടിച്ചു. ഇതിനെക്കുറിച്ചുള്ള ചര്‍ച്ചക്ക് ഇപ്പോള്‍ പ്രസക്തിയില്ലെന്നും മുരളീധരന് പറഞ്ഞു.
സുധീരന്റെ പ്രസ്താവനയ്ക്കെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം ഉയര്‍ന്നെങ്കിലും തദ്ദേശ തെഞ്ഞെടുപ്പിനെ ബാധിക്കുമെന്നുള്ളതിനാല്‍ പരസ്യ പ്രതികരണം വേണ്ടെന്ന ധാരണയിലെത്തുകയായിരുന്നു. സുധീരന്റെ പ്രസ്താവനയ്ക്കെതിരെ ആദ്യമായാണ് പരസ്യ പ്രതികരണം ഉണ്ടാകുന്നത്. നേതാവിനെ സംബന്ധിച്ച ചര്‍ച്ചകള്‍ ഇപ്പോള്‍ ആവശ്യമില്ല. കേരളത്തില്‍ ഇതുവരെ പിന്തുടര്ന്നു വരുന്ന നടപടിക്രമം നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം എംഎല്‍എമാര്‍ ചേര്‍ന്ന് നേതാവിനെ തെരഞ്ഞെടുക്കുകയോ അല്ലങ്കില്‍ ഹൈക്കമാന്‍ഡ് തീരുമാനിക്കുകയോ ആണ്.
ചില സന്ദര്‍ഭങ്ങളില്‍ നേതാവിനെ നേരത്തെ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ തീരുമാനം വരേണ്ടത് ഹൈക്കമാന്‍ഡില്‍ നിന്നാണെന്നും മുരളീധരന് പറഞ്ഞു.
സുധീരന്റെ പ്രസ്താവനക്കെതിരെ എ, ഐ ഗ്രൂപ്പുകള്‍ രംഗത്തു വന്നു. പരസ്യപ്രസ്താവന നടത്തിയാല്‍ തെരഞ്ഞെടുപ്പിനെ ബാധിച്ചേക്കുമെന്നതിനാല്‍ ഇരു കൂട്ടരും മൗനം പാലിക്കുകയാണ്. എന്നാല്‍ സുധീരനോടുള്ള വിയോജിപ്പ് മുതിര്‍ന്ന നേതാക്കള്‍ പ്രകടിപ്പിച്ചുകഴിഞ്ഞു. സുധീരന്റെ പ്രസ്താവനയോട് തല്കാലം പ്രതികരിക്കാനില്ലെന്നും വിഷയം പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ലെന്നുമാണ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. എന്നാല്‍ മുരളീധരന്റെ പ്രതികരണം ഐ ഗ്രൂപ്പിന്റെ തീരുമാനപ്രകാരമാണെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: