കണ്ണൂര്‍: മന് കീ ബാത് റേഡിയോ പ്രക്ഷേപണത്തില്‍ കണ്ണൂര്‍ ആകാശവാണിനിലയത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക അഭിനന്ദനം. ഞായറാഴ്ച രാവിലെ രാഷ്ട്രത്തോടായി നടത്തിയ പ്രക്ഷേപണം കണ്ണൂര്‍ നിലയത്തെ അഭിനന്ദിച്ചുകൊണ്ടാണ് തുടങ്ങിയത്. മന് കീ ബാത് പ്രക്ഷേപണത്തില്‍ പരാമര്‍ശിപ്പിക്കപ്പെട്ട വിഷയങ്ങളെ ആസ്പദമാക്കി ശ്രദ്ധ തമ്പാന് എന്ന വിദ്യാര്‍ത്ഥിനി തയ്യാറാക്കിയ പ്രതികരണ ലേഖനത്തിന് ശ്രവ്യസമ്മാനം നല്കി പ്രോത്സാഹിപ്പിച്ചതിനാണ് കണ്ണൂര്‍ ആകാശവാണിയെ പ്രധാന മന്ത്രി അഭിനന്ദിച്ചത്. കാസര്‍ഗോഡ് രാജപുരം കൊട്ടോടി ഗവ.ഹയര്‍സെക്കണ്ടറി സ്കൂളിലെ പ്ലസ്വണ് വിദ്യാര്‍ത്ഥിനിയാണ് ശ്രദ്ധ തമ്പാന്.
മന് കീ ബാത് പ്രക്ഷേപണത്തെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ചര്ച്ചചെയ്യപ്പെടുന്നതിനാണ് മികച്ച പ്രതികരണ ലേഖനത്തിന് ശ്രവ്യസമ്മാനം ഏര്‍പ്പെടുത്താന്‍ കണ്ണൂര്‍ ആകാശവാണി തീരുമാനിച്ചത്. ഇത് സംബന്ധിച്ച് കണ്ണൂര്‍ നിലയം പ്രോഗ്രാം മേഥാവി കെ.ബാലചന്ദ്രന് പ്രധാനമന്ത്രിയുടെ ാ്യഴീ്.ശി എന്ന വെബ്സൈറ്റില്‍ അയച്ച് നല്കിയ കുറിപ്പ് പ്രധാനമന്ത്രിയുടെ ശ്രദ്ധ ആകര്‍ഷിക്കുകയും ഇതിലെ വിഷയം മന് കീ ബാത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.
മന് കീ ബാത്തില്‍ ഉള്‍പ്പെടുത്തിയ വിഷയത്തെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ അയച്ചുതന്ന മികച്ച പ്രതികരണങ്ങള്‍ക്ക് അതത് ആകാശവാണി നിലയങ്ങള്‍ പ്രത്യേക പുരസ്കാരം ഏര്‍പ്പെടുത്തുന്നതുവഴി പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും വിദ്യാര്‍ത്ഥി സമൂഹത്തില്‍ ചര്‍ച്ചചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും കുറിപ്പില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
കൂടാതെ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പുതിയ ആശയങ്ങള്‍ സമര്‍പ്പിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരമാവുകയും ചെയ്യും. അതോടൊപ്പം റേഡിയേ പ്രക്ഷേപണം കൂടുതല്‍ ശ്രോതാക്കളെ ആകര്‍ഷിക്കുന്നതിനും ഈ പരിപാടികൊണ്ട് സാധിക്കുമെന്നും കുറിപ്പില്‍ സൂചിപ്പിക്കുന്നു.
2014 ഒക്ടോബര്‍ 3 മുതല്‍ മന്‍കീ ബാത് റേഡിയോ പ്രക്ഷേപണത്തിന്റെ സ്ഥിരം ശ്രോതാവാണ് ശ്രദ്ധ തമ്പാന്. പ്രധാനമന്ത്രിയുടെ എല്ലാ ആശയങ്ങള്‍ക്കും വ്യക്തമായ അഭിപ്രായം ശ്രദ്ധയുടെ ലേഖനത്തില്‍ ഉണ്ടായിരുന്നു.
പെണ്‍കുട്ടികളോടൊപ്പം സെല്‍ഫി എടുക്കുന്നതിനുള്ള പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശത്തെ നിശബ്ദ വിപ്ലവം എന്ന് സൂചിപ്പിച്ച ശ്രദ്ധ തമ്പാന് ഖാദിയുടെ ഉപയോഗം, ദേശസ്നേഹം, ശുചിത്വ ബോധം, ശാസ്ത്ര കൗതുകം എന്നിവ തന്നെയും തന്റെ സഹപാഠികളെയും ഏറെ ആകര്‍ഷിച്ചുവെന്ന് ചൂണ്ടിക്കാട്ടി. മണ്‍പാത്ര നിര്‍മ്മാണത്തെ പ്രോത്സാഹിപ്പിക്കുന്നതുവഴി പരിസ്ഥിതി സംരക്ഷിക്കുന്നതിനും പരമ്പരാഗത വ്യവസായത്തെ വളര്‍ത്തുന്നതിനും സഹായിക്കുമെന്നും ശ്രദ്ധ പറഞ്ഞു. തങ്ങളുടെ മാതാപിതാക്കളെ വൃദ്ധസദനത്തിലേക്ക് അയക്കുന്ന പുതിയ തലമുറയ്ക്ക് സ്നേഹത്തിന്റെയും സഹനത്തിന്റെയും അച്ചടക്കത്തിന്റെയും ബാലപാഠങ്ങള്‍ മന്‍കീബാത്തിലൂടെ പകര്‍ന്ന് നല്കാന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് ശ്രദ്ധ ലേഖനം അവസാനിപ്പിച്ചത്.
ഒക്ടോബര്‍ 5നാണ് കൊട്ടോടി ഗവ.ഹയര്‍സെക്കണ്ടറി സ്കൂളില്‍ നടന്ന ചടങ്ങില്‍ പ്രൊഫ.റിച്ചാര്‍ഡ് ഹേ എംപി ശ്രദ്ധ തമ്പാന് പുരസ്കാരം നല്‍കിയത്. ഈ സ്കൂളിലെ ചരിത്ര അധ്യാപകനായ സുകുമാരന്‍ പെരിയച്ചൂരാണ് ലേഖനം തയ്യാറാക്കുന്നതിനും ആകാശവാണിയുടെ ശ്രദ്ധയില്‍പ്പെടുത്താനും മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: