ന്യൂദല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് ഇന്ദിരാ ഗാന്ധിയുടെ അടുത്ത അനുയായിയും മുതിര്‍ന്ന പാര്‍ട്ടി നേതാവുമായ എം.എല്‍. ഫൊത്തേദാര്‍. രാഹുല്‍ ദുര്‍ബലനും പിടിവാശിക്കാരനുമാണെന്ന് ഫൊത്തേദാര്‍ തുറന്നടിക്കുന്നു. പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയുടെയും രാഹുലിന്റെയും നേതൃത്വത്തെ കോണ്‍ഗ്രസിനുള്ളില്‍നിന്ന് വെല്ലുവിളിക്കേണ്ട സമയമായെന്നും അടുത്ത് പ്രസിദ്ധീകരിക്കുന്ന ദ ചിനാര്‍ ലീവ്സില്‍ എന്ന പുസ്തകത്തില്‍ ഫൊത്തേദാര്‍ പറയുന്നു.
അച്ഛനായ രാജീവ് ഗാന്ധിയെപ്പോലെ മടിച്ചു നില്ക്കുന്ന രാഷ്ട്രീയക്കാരനാണ് രാഹുല്‍. രാഷ്ട്രീയക്കാരനാവാന്‍ പാകത്തില്‍ വളര്ത്താത്തതുമൂലം രാഹുലിന് അയാളുടേതായ പരിമിതികളുണ്ട്. രാജീവിനെ ഇന്ദിരാ ഗാന്ധിയാണ് പരിപോഷിപ്പിച്ചത്. രാഹുലിന്റെ കാര്യം അങ്ങനെയല്ല, ഫൊത്തേദാര്‍ എഴുതുന്നു.
രാഹുലിന് സ്ഥാനക്കയറ്റം നല്‍കാനുള്ള സോണിയയുടെ തീരുമാനം കോണ്‍ഗ്രസിനെ കൂടുതല്‍ കുഴപ്പത്തിലാക്കി. നേതാവാകാനുള്ള ലക്ഷ്യബോധം രാഹുലില്‍ പ്രബലമല്ല. രാഹുലിന്റെ നേതൃത്വം രാജ്യത്തെ ജനതയ്ക്ക് അംഗീകരിക്കാനാവില്ല. സോണിയയുടെ നല്ല കാലം കഴിഞ്ഞു. കോണ്‍ഗ്രസിലെ പിഴവുകള്‍ക്ക് രാഹുലിനെ പഴിക്കുന്നതില്‍ കാര്യമില്ല. അത് പാര്‍ട്ടി അധ്യക്ഷയെ രക്ഷിക്കാന്‍, ഇതുവരെ നേതൃപാടവം തെളിയിക്കാത്ത ഒരാളെ കുറ്റപ്പെടുത്തുന്നതിനു തുല്യമാവും. കോണ്‍ഗ്രസിന്റെ അനിഷേധ്യ നേതാവ് ഇപ്പോഴും സോണിയയാണ്. അതിനാല്‍ പാര്‍ട്ടിയെ രക്ഷിക്കാനുള്ള കടമ അവര്‍ക്കുണ്ട്. ആവര്‍ത്തിക്കുമെന്ന് ചരിത്രം സ്വയം ഭീഷണിമുഴക്കുന്നു. പാര്ട്ടിയ്ക്കുള്ളില്നിന്ന് ഇവര്‍ക്കെതിരേ എപ്പോള്‍ സോണിയയും രാഹുലും എപ്പോള്‍ ചോദ്യം ചെയ്യപ്പെടുമെന്നേ കണ്ടറിയേണ്ടൂ. ഞാന്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്നു. കാരണം സോണിയ ഇന്ദിരയല്ല; രാഹുല്‍ സഞ്ജയും, ഫത്തേദാര്‍ തുടര്‍ന്നു.
രാഹുലിന് ആരും ഒന്നു പഠിപ്പിച്ചുകൊടുത്തില്ല. രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിന് തൊട്ടു മുന്‍പത്തെ വര്‍ഷങ്ങളില്‍ രാജീവ് ഗാന്ധിക്ക് ലഭിച്ച പ്രവര്‍ത്തന പരിചയം രാഹുലിന് ലഭ്യമായില്ല. സോണിയയാകട്ടെ സ്വന്തം കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതു തന്നെ മറ്റു പലരോടും ചോദിച്ചായിരുന്നു. സോണിയയ്ക്ക് കൂട്ടുകെട്ടുകളെ ഉപേക്ഷിക്കാന്‍ സാധിച്ചില്ല. ഒപ്പം മകനെ വലിയ നേതാവ് ആക്കുകയും വേണം. ഈ രണ്ടു കാര്യങ്ങളുമുണ്ടാക്കിയ ആശയക്കുഴപ്പത്തിലാണവര്‍. കോണ്‍ഗ്രസിന്റെ തകര്‍ച്ചയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ സോണിയ മടിച്ചുനില്‍ക്കുകയാണെന്നും ഫൊത്തേദാര്‍ കുറ്റപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: