തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ നായകനെ ചൊല്ലി ഉയര്‍ന്ന തര്‍ക്കം തദ്ദേശ തെരഞ്ഞെടുപ്പിനുശേഷം കോണ്‍ഗ്രസ്സില്‍ പൊട്ടിത്തെറി ഉറപ്പാക്കും. മത്സരിക്കാന്‍ സീറ്റു കിട്ടാത്തതിന്റെ പേരില്‍ താഴേത്തട്ടില്‍ ഉണ്ടായിരിക്കുന്ന അസംതൃപ്തിക്കൊപ്പം പുതിയ വിവാദം തുറന്ന ഗ്രൂപ്പ് പോരാട്ടത്തിനാകും വഴിതെളിക്കുക.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയാകും കോണ്‍ഗ്രസ്സിനെ രക്ഷിക്കുക എന്ന കെപിസിസി അദ്ധ്യക്ഷന്‍ വി.എം. സുധീരന്റെ പ്രസ്താവനയാണ് അടക്കിവെച്ചിരുന്ന വൈര്യം പുറത്താകാന്‍ കാരണം. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പേര് പറഞ്ഞ് എ-ഐ ഗ്രൂപ്പുകള്‍ ഒറ്റക്കെട്ടായി നിന്ന് സംഘടനാ തെരഞ്ഞെടുപ്പ് അട്ടിമറിച്ചതിന്റെ കലിതീര്ക്കാനാണ് സുധീരന് ഇത്തരമൊരു പ്രസ്താവന നടത്തിയത് എന്നതാണ് ഗ്രൂപ്പ് വ്യത്യാസമില്ലാതെ കോണ്‍ഗ്രസ്സിലെ വലിയ വിഭാഗം കരുതുന്നത്. സുധീരന്റെ പ്രസ്താവന അനവസരത്തിലുള്ളതാണെന്ന് രമേശ് ചെന്നിത്തലയും കെ. മുരളീധരനും പരസ്യമായി പറഞ്ഞുകഴിഞ്ഞു. പഴയ എ ഗ്രൂപ്പുകാരനായ സുധീരന്റെ മനസ്സ് ഇപ്പോഴും ആ ഗ്രൂപ്പിനൊപ്പമാണെന്ന നിലയിലാണ് ഐഗ്രൂപ്പിന്റെ നീക്കം.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനുശേഷം ഉമ്മന്‍ചാണ്ടി മാറി രമേശ് ചെന്നിത്തലയെ അവരോധിക്കാമെന്ന സന്ദേശമായിരുന്നു നേരത്തെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നല്‍കിയിരുന്നത്. തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വി ഉമ്മന്‍ചാണ്ടിക്ക് രക്ഷയായി. അടുത്ത തെരഞ്ഞെടുപ്പുവരെ ഉമ്മന്‍ചാണ്ടിയെ സഹിക്കുക എന്ന മാനസികാവസ്ഥയിലേക്ക് ഐഗ്രൂപ്പ് എത്തുകയും ചെയ്തു. അതിനിടയില്‍ സുധീരന്റെ പ്രസ്താവന ദോഷം ചെയ്യുമെന്ന് ഐഗ്രൂപ്പ് കരുതുന്നു. പ്രസ്താവനയ്ക്കെതിരെ പരസ്യ എതിര്‍പ്പ് പ്രകടിപ്പിക്കുന്നതും അതിനാലാണ്. എ ഗ്രൂപ്പിന്റെ നിശബ്ദതയും ശ്രദ്ധേയമാണ്.
തദ്ദേശ തെരഞ്ഞെടുപ്പിനുശേഷം എതിര്‍പ്പ് ശക്തമാകും. സംഘടനാ തെരഞ്ഞെടുപ്പ് നടത്താന്‍ കഴിയാത്ത രീതിയില്‍ പ്രശ്നം ഉയര്‍ത്താനാകും ഐഗ്രൂപ്പ് ശ്രമിക്കുക സംഘടനാ തെരഞ്ഞെടുപ്പ് വേണ്ടെന്ന നിലപാടുള്ള എ ഗ്രൂപ്പ് സുധീരനെ തള്ളാനാണ് കൂടുതല്‍ സാധ്യത. പക്ഷെ ഉമ്മന്‍ചാണ്ടി നയിക്കണമെന്ന സുധീരന്റെ പ്രസ്താവനയെ എതിര്‍ക്കാനും എഗ്രൂപ്പിനു കഴിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: