ന്യൂദല്‍ഹി: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളം-സര്‍വീസസ് മത്സരം സമനിലയില്‍. മൂന്നു റണ്‍ ഒന്നാമിന്നിങ്സ് ലീഡിന്റെ പിന്‍ബലത്തില്‍ കേരളത്തിന് മൂന്നു പോയിന്റ് ലഭിച്ചു.
ആവേശകരമായിരുന്നു അവസാന ദിനം. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 281 എന്ന നിലയില്‍ തുടങ്ങിയ സര്‍വീസസിന് മൂന്നു റണ്‍ അകലെ ആദ്യ ഇന്നിങ്സിലെ പോരാട്ടം അവസാനിപ്പിക്കേണ്ടിവന്നു.
നാല് വിക്കറ്റ് വീതമെടുത്ത കെ.എസ്. മോനിഷും, രോഹന് പ്രേമുമാണ് മുന്‍തൂക്കം നേടുന്നതില്‍നിന്ന് അവരെ തടഞ്ഞത്. രണ്ടാമിന്നിങ്സില്‍ വേഗത്തില്‍ റണ്‍ സ്കോര്‍ ചെയ്യാനാണ് കേരളം ശ്രമിച്ചത.് ഓപ്പണര്‍ അക്ഷയ് കോടോത്തിന്റെ (72) അര്‍ധശതകം കാര്യങ്ങള്‍ എളുപ്പമാക്കി. വി.എ. ജഗദീഷ് (43), സച്ചിന് ബേബി (34), രോഹന് പ്രേം (18 നോട്ടൗട്ട്) എന്നിവരും പിന്തുണ നല്കി. സച്ചിന് ബേബി പുറത്തായതോടെ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 176 എന്ന നിലയില്‍ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്ത് 180 റണ്‍സിന്റെ വിജയ ലക്ഷ്യം മുന്നോട്ടുവച്ചു കേരളം.
തുടര്‍ന്ന് ബാറ്റിങ് തുടങ്ങിയ സര്‍വീസസിനെ സച്ചിന് ബേബി പരീക്ഷിച്ചു. മൂന്നു വിക്കറ്റെടുത്ത സച്ചിനും ഒരു വിക്കറ്റെടുത്ത മോനിഷും ചേര്‍ന്ന് ആതിഥേയരെ നാല് വിക്കറ്റ് നഷ്ടത്തില്‍ 43 എന്ന നിലയിലെത്തിച്ചു. ഇതോടെ സമയം അവസാനിച്ചു, സമനിലയുമെത്തി. നാലെണ്ണം കളിച്ചതില്‍ മൂന്ന് എവേ മത്സരങ്ങളിലും ഒന്നാമിന്നിങ്സ് ലീഡോടെ സമനില നേടി കേരളം. എന്നാല്‍, ആദ്യ ഹോം മത്സരത്തില്‍ ഝാര്‍ഖണ്ഡിനോട് തോറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: