”ഇത് കോര്‍പ്പറേറ്റുകളെ സഹായിക്കാനും സംരക്ഷിക്കാനുമുള്ള സര്‍ക്കാര്‍.” കേന്ദ്രത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലേറി മാസമൊന്നു തികയുംമുമ്പ് കേട്ട ആക്ഷേപമാണിത്.”എന്‍ഡിഎയെ വിജയിപ്പിച്ചത് കുത്തക മുതലാളിമാര്‍. അവര്‍ക്ക് മാത്രമേ നരേന്ദ്രമോദി സര്‍ക്കാരിനെക്കൊണ്ട് നേട്ടമുണ്ടാകൂ” എന്നായിരുന്നു മോദിവിരുദ്ധരുടെ പ്രചാരണം. എന്നാല്‍ ഒന്നരവര്‍ഷം തികയാന്‍ പോകുന്ന കാലയളവിനുള്ളില്‍ ഒരു കോര്‍പ്പറേറ്റ് സ്ഥാപനത്തിനുപോലും വഴിവിട്ട് ഒരു സഹായവും സര്‍ക്കാര്‍ ചെയ്തിട്ടില്ല. എന്നുമാത്രമല്ല വളഞ്ഞ മാര്‍ഗ്ഗത്തിലൂടെ ആനുകൂല്യങ്ങള്‍ നേടുകയും നിയമപരമായി സര്‍ക്കാരിന് മുതല്‍ക്കൂട്ടാകേണ്ട ആദായനികുതിയടക്കം വരുത്തിയ കുടിശ്ശികകള്‍ പിഴയോടുകൂടി തിരിച്ചുപിടിക്കാനും കഴിഞ്ഞിട്ടുണ്ട്. എന്നാലും മോദി കുത്തകകള്‍ക്കുവേണ്ടി എന്ന പല്ലവി പാടിക്കൊണ്ടിരിക്കും. പക്ഷെ യാഥാര്‍ത്ഥ്യമെന്താണ്?
വിവിധ മേഖലയിലെ തൊഴിലാളികള്‍ക്കു വേണ്ടി വന്‍ ആനുകൂല്യങ്ങളും തൊഴിലുറപ്പും സംരക്ഷണവും നല്കാന് സര്‍ക്കാര്‍ ജാഗ്രതയോടെ പ്രവര്‍ത്തിച്ചതാണ് കാണാന്‍ കഴിയുക. ഏറ്റവും ഒടുവിലത്തേതാണ് നിര്‍മ്മാണത്തൊഴിലാളികള്‍ക്കും പ്രോവിഡന്റ് ഫണ്ട് ഏര്‍പ്പെടുത്താനുള്ള തീരുമാനം. സംഘടിതമേഖലയിലുള്ളവരും വൈറ്റ് കോളര്‍ വിഭാഗവും നേടിയിട്ടുള്ള ആനുകൂല്യങ്ങളെ നോക്കി നെടുവീര്പ്പിട്ടുപോന്ന ഏതാണ്ട് രണ്ട് കോടിയോളം തൊഴിലാളികളുടെ ചിരകാലാഭിലാഷമാണ് നടപ്പാകാന്‍ പോകുന്നത്. നിര്‍മ്മാണ തൊഴിലാളികള്‍, ഓട്ടോഡ്രൈവര്‍മാര്‍, അങ്കണവാടി, ആശാവര്‍ക്കര്‍മാര്‍ എന്നിവരെ ഇഎസ്ഐ പരിധിയില്‍പ്പെടുത്തിക്കൊണ്ടുള്ള തീരുമാനം ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് സര്‍ക്കാര്‍ എടുത്തത്. അതിന് അനുബന്ധമായാണ് പിഎഫ് ബാധകമാക്കാനുള്ള തീരുമാനം.
ഇപിഎഫിന് കീഴിലുള്ള എല്ലാ തൊഴിലാളികള്‍ക്കും യൂണിവേഴ്സല്‍ അക്കൗണ്ട് നമ്പര്‍ (യുഎഎന്‍ നമ്പര്‍), തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ ലഭ്യമാക്കും.
റോഡ്, പാലം, കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെല്ലാം ഏറെ പ്രയോജനപ്പെടുത്തുന്നതാണിത്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ വകുപ്പുകള്‍, പൊതു മേഖലാ സ്ഥാപനങ്ങള്‍ എന്നിവയിലെ മുഴുവന്‍ തൊഴിലാളികള്‍ക്കും യുഎഎന്‍ നമ്പര്‍ ലഭ്യമാക്കും. കരാറുകാര്‍, ഉപകരാറുകാര്‍ എന്നിവരുടെ കീഴിലുള്ള തൊഴിലാളികളെയും ഇതില്‍ പങ്കാളികളാക്കാന്‍ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. തൊഴിലാളികള്‍ ഇടയ്ക്കിടെ ജോലിസ്ഥലം മാറിയാലും വിവിധ കരാറുകാരുടെ കീഴില്‍ പണിയെടുത്താലും യുഎഎന്‍ നമ്പരുള്ളതിനാല്‍ അനുകൂല്യം നഷ്ടപ്പെടുന്നില്ല. തൊഴിലാളികള്‍ക്കും തൊഴിലുടമയ്ക്കും അംശദായം നല്കാന് ഈ നമ്പറുവഴി സാധിക്കുംവിധമാണ് സംവിധാനം ചെയ്തിരിക്കുന്നത്.
തൊഴില്‍ സാധ്യതകള്‍ വര്‍ദ്ധിക്കുകയും തൊഴിലാളികള്‍ക്കെല്ലാം സുരക്ഷിതത്വം ഉറപ്പുവരുത്തുകയും ചെയ്യുന്ന നടപടികള്‍ പരക്കെ സ്വാഗതം ചെയ്യപ്പെടുമെന്നുറപ്പാണ്. രാജ്യത്ത് എട്ടുമേഖലയില്‍ തൊഴില്‍ രംഗത്ത് വന്‍ വര്‍ദ്ധനവുണ്ടായത് കാണാതിരുന്നുകൂടാ. 5.21 ലക്ഷം തൊഴില്‍ അവസരങ്ങളാണ് നരേന്ദ്രമോദി സര്‍ക്കാര്‍ ഭരണത്തില്‍ ഈ സാമ്പത്തിക വര്‍ഷം അധികമായി ഉണ്ടായത്. ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ചുവരെ മാത്രം 64,000 പേര്‍ക്ക് തൊഴില്‍ അവസരം കൂടുതല്‍ കിട്ടി. ഐടിബിപി, ഓട്ടോമൊബൈല്‍, ജംസ് ആന്‍ഡ് ജൂവല്ലറി, ടെക്സ്റ്റൈല്‍ തുടങ്ങിയ മേഖലകളിലാണ് തൊഴില്‍ വര്‍ദ്ധന ഉണ്ടായതെന്നു കണക്കുകള്‍ പറയുന്നു. സാമ്പത്തികമാന്ദ്യം ആഗോളതലത്തില്‍ വമ്പിച്ച തോതില്‍ തൊഴിലിടിച്ചില്‍ ഉണ്ടാക്കുമ്പോള്‍ ഭാരതത്തില്‍ നിന്നുള്ള ഈ വാര്‍ത്ത ലോകത്തെ അത്ഭുതപ്പെടുത്തുകയാണ്. തൊഴിലിലെ മാറ്റം സംബന്ധിച്ച് ലേബര്‍ ബ്യൂറോകളുടെ 25-ാമത് വര്‍ഷപാദ റിപ്പോര്‍ട്ടിലാണ് ഈ കണക്കുകള്‍. യുപിഎ ഭരണത്തില്‍ ആദ്യപാദത്തില്‍ തൊഴില്‍ അവസരം 36,000 ആയിരുന്നു. അതാണ് ഈ വര്‍ഷം 64,000 ആയത്.
സ്ഥിരംതൊഴില്‍ മേഖലയില്‍ 15,000 അവസരവും കരാര്‍ മേഖലയില്‍ 49,000 അവസരവുമാണ് മാര്‍ച്ച് 2015 ല്‍ കഴിഞ്ഞ അവസാനപാദ ഘട്ടത്തില്‍ തൊഴില്‍ രംഗത്ത് വര്‍ദ്ധിച്ചത്. കയറ്റുമതി യൂണിറ്റുകളില്‍ 73,000 തൊഴില്‍ അവസരങ്ങള്‍ കൂടിയപ്പോള്‍ കയറ്റുമതിയില്ലാത്ത മേഖലയില്‍ 9,000 അവസരങ്ങള്‍ 2015 ജനുവരി മാര്‍ച്ച് മാസത്തില്‍ കുറഞ്ഞുവെന്നും കണക്കുകള്‍ വിശദീകരിക്കുന്നു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളുടെ വികസനത്തിനായി ഈ വര്‍ഷം 380 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ ചെലവഴിക്കുന്നുണ്ട്. 980 എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളാണുള്ളത്. ഇതില്‍ 100 എക്സ്ചേഞ്ചുകളാണ് ആദ്യഘട്ടത്തില്‍ ആധുനികവല്‍ക്കരിക്കുന്നത്. ഇതിനായി 380 കോടിയാണ് വകയിരുത്തിയിരിക്കുന്നത്.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ ദേശീയ കരിയര്‍ കൗണ്‍സിലിംഗ് കേന്ദ്രങ്ങളാക്കി മാറ്റണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. നാലുകോടി ജനങ്ങളാണ് വിവിധ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആധുനീകരിക്കുന്ന എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ തൊഴിലുകളുടെ വിവരങ്ങള്‍ ഉള്ളതും തൊഴില്‍ ദായകവുമായിരിക്കും. സര്‍ക്കാരിന്റെ കീഴിലുള്ള മുഴുവന്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളും ആധുനികവല്‍ക്കരിക്കുന്നതിന്റെ ഭാഗമായിരുന്നു ഇത്. നാഷണല്‍ കരിയര്‍ സര്‍വ്വീസ് പദ്ധതിവഴി സ്കില്‍ ഡവലപ്മെന്റ് കോഴ്സുകളും അപ്രന്റീഷിപ്പും ഇന്റേണ്‍ഷിപ്പും മറ്റും തൊഴിലന്വേഷകര്‍ക്ക് നല്കാന് വിഭാവനം ചെയ്തിട്ടുള്ളതാണ്. നരേന്ദ്രമോദി സര്‍ക്കാര്‍ അത്ഭുതാവഹമായ നടപടികളുമായി മുന്നോട്ടുപോകുമ്പോള്‍ അതിനെ മറച്ചുപിടിക്കാന്‍ നട്ടാല്‍ മുളയ്ക്കാത്ത നുണ പ്രചാരണങ്ങള്‍ അഴിച്ചുവിടുകയാണ്. എന്നാല്‍ ഈ പ്രചാരവേലകളെല്ലാം ആനുകൂല്യങ്ങള്‍ നേടുന്ന പാവപ്പെട്ട ജനവിഭാഗം തള്ളിക്കളയുകതന്നെ ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: