കണ്ണൂര്‍: അഴിമതിയുള്പ്പെടെയുളള പൊതു വിഷയങ്ങളില്‍ വി.എസ്. അച്യുതാനന്ദന്റെപരസ്പര വിരുദ്ധ നിലപാടുകള്‍ സിപിഎമ്മിനെ തിരിഞ്ഞു കുത്തുന്നു. തെരഞ്ഞെടുപ്പു ഗോദയില്‍ മൈക്രോഫിനാന്‍സ് അഴിമതിയുടെ പേരില്‍ എസ്എന്‍ഡിപി നേതാവ് വെളളാപ്പളളി നടേശനെ ഒറ്റതിരിഞ്ഞ് ആക്രമിച്ച സംഭവം ഉള്‍പ്പെടെ സിപിഎം നേതാവും പ്രതിപക്ഷ നേതാവുമായ വിഎസ് തെരഞ്ഞെടുപ്പ് വേദികളില്‍ നടത്തുന്ന ആരോപണങ്ങള്‍ക്കെതിരെയും പരസ്പര വിരുദ്ധ നിലപാടുകള്‍ക്കെതിരെയുമാണ് നിരവധി മറു ചോദ്യങ്ങള്‍ ഉയരുന്നത്. മൈക്രോഫിനാന്‍സ് പദ്ധതിയില്‍ തട്ടിപ്പുണ്ടെന്നും കേസെടുത്തന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് നാടുനീളെ പ്രസംഗിച്ചു നടക്കുന്ന അച്യുതാനന്ദന്റെ കൂടെ വേദി പങ്കിടുന്ന അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ബാലകൃഷ്ണപിളളയുടെയും പാര്‍ട്ടി നേതാക്കളുടേയും സാന്നിധ്യമാണ് ഒന്ന്.
അഴിമതിക്കെതിരെ പ്രസംഗിക്കുകയും താന്‍തന്നെ കേസ് കൊടുത്ത് അഴിമതിക്കേസില്‍പ്പെട്ട് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കിടന്ന പിള്ളയേയും പിള്ളയുടെ പാര്‍ട്ടിയേയും കൂടെകൊണ്ടു നടക്കുകയും ചെയ്യുകയാണ് വിഎസ്.
എസ്എന്‍ഡിപി ബിജെപിയോടടുക്കുന്നതിലുളള അസഹിഷ്ണുതയും തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ഈഴവ വോട്ടുബാങ്കില്‍ വിളളലുണ്ടാകുമെന്ന ഭയവുമാണ് വിഎസ്സിന്റെ പ്രസ്താവനകള്‍ക്ക് പിന്നിലെന്ന് എസ്എന്‍ഡിപി അംഗങ്ങള്‍ തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്. കൂടാതെ ഇന്നലെ വരെ പാര്‍ട്ടി വിരുദ്ധനായിരുന്ന വിഎസ് കണ്ണൂര്‍ ലോബിയില്‍പ്പെട്ട സിപിഎം നേതാക്കള്‍ക്കു പോലും അഭിമതനായതും പാര്‍ട്ടി അണികള്‍ക്കിടയില്‍ സജീവ ചര്‍ച്ചാ വിഷയമായിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ ദയനീയ പരാജയം ഉറപ്പിച്ച സിപിഎം അച്യുതാനന്ദനെ മുന്നില്‍ നിര്‍ത്തിയെങ്കിലും വിജയിക്കാമോയെന്ന തത്രപ്പാടിലാണ്. അതൊടൊപ്പം തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പരാജയപ്പെട്ടാല്‍ പരാജയത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം വിഎസിന്റെ മേല്‍ കെട്ടിവെച്ച് രക്ഷപ്പെടാനുളള നീക്കമാണ് പാര്‍ട്ടിക്കും പാര്‍ട്ടി നേതൃത്വത്തിനും ഇപ്പോഴുണ്ടായിരിക്കുന്ന വിഎസ് സ്നേഹത്തിനു പിന്നിലെന്നും സൂചനയുണ്ട്.
ടിപി ചന്ദ്രശേഖരന്റെ കൊലപാതകത്തെ ഉള്‍പ്പെടെ അപലപിച്ച വിഎസ് കണ്ണൂരില്‍ ഫസല്‍ വധക്കേസിലെ പ്രതികളായ കാരായിമാരുടെ സ്ഥാനാര്‍ത്ഥിത്വത്തിന്റെ കാര്യത്തില്‍ കാണിക്കുന്ന മൗനവും തെരഞ്ഞെടുപ്പു രംഗത്ത് പാര്‍ട്ടി അണികള്‍ക്കിടയിലും പൊതുസമൂഹത്തിലും ചര്‍ച്ചയായിട്ടുണ്ട്.
28 ന് കണ്ണൂരിലെത്തുന്ന വിഎസ് ഇതു സംബന്ധിച്ച് തന്റെ അഭിപ്രായം വ്യക്തമാക്കുമെന്ന പ്രതീക്ഷയിലാണ് കണ്ണൂരുകാര്. ഗുരുദേവനെ കുരിശില്‍ തറിച്ച് അപമാനിച്ച കണ്ണൂരിന്റെ മലയോര മേഖലയിലുള്‍പ്പെടെ ജില്ലയില്‍ എസ്എന്‍ഡിപിക്ക് വേരോട്ടമുളള സ്ഥലങ്ങളിലെല്ലാം സിപിഎമ്മിനെതിരെ വികാരം ശക്തമാണെന്ന് മനസ്സിലാക്കിയാണ് നേതൃത്വം വിഎസിനെ കണ്ണൂരിലെത്തിച്ച് പ്രസംഗിപ്പിക്കുന്നത്. എന്നാല്‍ കാര്യമായ ഫലം ഉണ്ടാകുമെന്ന് പാര്‍ട്ടിയിലെ ചില നേതാക്കള്‍ക്കുമില്ല.
ഇടമലയാര്‍ കേസിനുപുറമേ സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കിളിരൂര്‍ കേസിലും ഐസ്ക്രീം പാര്‍ലര്‍ കേസിലും ഏറ്റവും ഒടുവില്‍ സോളാര്‍, ബാര്‍ കോഴക്കേസുകളിലും അച്യുതാനന്ദന് ആദ്യം എതിര്‍ത്ത് രംഗത്തെത്തിയെങ്കിലും ഒടുവില്‍ പാര്‍ട്ടിയിലെ ഔദ്യോഗിക നേതൃത്വത്തിന് കീഴടങ്ങുകയും തുടര്‍ന്നിങ്ങോട്ട് കേസുകളുടെ കാര്യത്തില്‍ മൗനം പാലിക്കുകയുമായിരുന്നു. ഇതെല്ലാം തെരഞ്ഞെടുപ്പ് രംഗത്ത് അഴിമതിക്കെതിരെ പ്രസംഗിക്കുന്ന വിഎസിന്റെ പൊളളത്തരങ്ങളെ തുറന്നു കാട്ടുന്നതാണ്.
മൈക്രോ ഫിനാന്‍സ് അഴിമതിക്കെതിരേയുളള വിഎസിന്റെ വാദത്തിലും കഴമ്പില്ലെന്ന് ജനം തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്. കാരണം യുഡിഎഫ് ഭരണത്തിന് തൊട്ട് മുമ്പ് സംസ്ഥാനത്ത് ഭരണം നടത്തിയ വിഎസിന്റെ നേതൃത്വത്തിലുളള എല്‍ഡിഎഫ് ഭരണകൂടം ഇത്തരം അഴിമതികള്‍ നാട്ടില്‍ നടക്കുന്നുണ്ടെങ്കില്‍ എന്തുകൊണ്ട് അന്വേഷിച്ചില്ല എന്ന ചോദ്യവും തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്. വിഎസിന്റെ വാക്കും പ്രവൃത്തിയും തമ്മിലുളള അന്തരം അനുദിനം തെരഞ്ഞെടുപ്പ് രംഗത്ത് ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിവെയ്ക്കുകയാണ്. ഇത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: