മലപ്പുറം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ വ്യാപകമായി രൂപംകൊണ്ട കോണ്‍ഗ്രസ്-മാര്‍ക്സിസ്റ്റ്-ലീഗ് സഖ്യത്തില്‍ കോണ്‍ഗ്രസ് ഒറ്റപ്പെടുന്നു. ബിജെപിയുടെ മുന്നേറ്റം തടയാന്‍ മൂന്ന് പാര്‍ട്ടികളും ചേര്‍ന്നാണ് കൂട്ടുകെട്ടുണ്ടാക്കിയത്. എന്നാല്‍ കോണ്‍ഗ്രസിനെ തഴഞ്ഞ് സിപിഎമ്മും ലീഗും നിയമസഭ തെരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള ഭാവി പരിപാടികള്‍ ആലോചിച്ചു തുടങ്ങി.
തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മലപ്പുറം ജില്ലയിലെത്തുന്ന എല്ലാ എല്‍ഡിഎഫ് നേതാക്കളും കോണ്‍ഗ്രസിനെതിരെ ആഞ്ഞടിക്കാറുണ്ടെങ്കിലും ലീഗിനെതിരെ ഒന്നും പറയുന്നില്ല. സിപിഎമ്മിലെ മുതിര്‍ന്ന നേതാക്കള്‍ ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്നുവരെ പ്രഖ്യാപിച്ചു കഴിഞ്ഞു. മലപ്പുറത്ത് കോണ്‍ഗ്രസും ലീഗും തമ്മില്‍ വലിയ ശത്രുതയിലാണ്. ലീഗിന്റെ പ്രധാന കേന്ദ്രവും മലപ്പുറം തന്നെയാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ജീവന്മരണ പോരാട്ടവുമാണ്. ലീഗിനെ കൂടെനിര്‍ത്തി വടക്കന്‍ കേരളത്തിലെങ്കിലും പിടിച്ചു നില്‍ക്കാനുള്ള ശ്രമത്തിലാണ് സിപിഎം.
കോണ്‍ഗ്രസില്‍ നിന്നും ലീഗ് അത്രയേറെ അകന്നുവെന്നത് നേതാക്കളുടെ വാക്കുകളില്‍ നിന്ന് വ്യക്തമാണ്. കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരും, മലപ്പുറത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തുന്ന ആരോപണങ്ങളും ലീഗിനെ മടുപ്പിച്ചിരിക്കുന്നു. ലീഗ് സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ മാത്രം കോണ്‍ഗ്രസുകാര്‍ പ്രവര്‍ത്തിക്കുന്ന പഞ്ചായത്തുകള്‍ പോലും മലപ്പുറത്തുണ്ട്.
കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രമായ നിലമ്പൂര്‍ നഗരസഭയിലേക്ക് ഒരു ലീഗ് പ്രതിനിധിയെ പോലും ജയിപ്പിക്കില്ലെന്നാണ് കോണ്‍ഗ്രസിന്റെ വെല്ലുവിളി. അതിനായി അവര്‍ കൂട്ടുപിടിച്ചിരിക്കുന്നത് എപി സുന്നി വിഭാഗത്തെയും. ലീഗിനെതിരെ നിരന്തരം ആരോപണങ്ങള്‍ അഴിച്ചുവിടുന്ന എപി വിഭാഗവുമായി കോണ്‍ഗ്രസ് സഹകരിക്കുന്നത് വിഭാഗീയത കൂടുതല്‍ രൂക്ഷമാക്കിയിരിക്കുകയാണ്.
ഈ അവസരം മുതലാക്കി സിപിഎമ്മുകാര്‍ ചൂണ്ട എറിയുകയും ലീഗ് അതില്‍ കൊത്തുകയും ചെയ്തു. കോണ്‍ഗ്രസ്-ലീഗ് ബന്ധം കൂടുതല്‍ വഷളായിരിക്കുന്ന പഞ്ചായത്തുകളില്‍ ലീഗിന് പിന്തുണ നല്‍കിയിരിക്കുന്നത് സിപിഎമ്മാണ്. പിന്നെ ഓരോ പ്രദേശത്തും ഇരുവരെയും കൂടുതല്‍ അകറ്റാനുള്ള കരുക്കള്‍ നീക്കുകയും ചെയ്തു.
തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പിന്ശേഷം കോണ്‍ഗ്രസും ലീഗും വേര്പിരിയുമെന്ന അവസ്ഥയാണ്. ബിജെപി കേരള രാഷ്ട്രീയത്തില്‍ വലിയ ശക്തിയായി വളരുന്നതാണ് സിപിഎമ്മിനെ കൂടുതല്‍ ഭയപ്പെടുത്തുന്നത്. അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി ശക്തമായ മുന്നേറ്റമുണ്ടാക്കുമെന്നുറപ്പായി. ലീഗും കോണ്‍ഗ്രസും ഒന്നിച്ചുനിന്നാല്‍ അവിടെ സിപിഎം ഒന്നുമല്ലാതാവുകയും ചെയ്യും. അതിന് തടയിടാന്‍ എന്തും ചെയ്യുമെന്ന് തെളിയിച്ചാണ് സിപിഎം ഇപ്പോള്‍ ജില്ലയില്‍ മുസ്ലിം ലീഗിന്റെ വാലായി മാറിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: