കൊച്ചി: മുംബൈ കത്തോലിക്കാ പള്ളിയിലെ ദിവ്യാത്ഭുതത്തിലെ തട്ടിപ്പ് പുറത്തുകൊണ്ട് വന്നതിന് തന്നെ വധിക്കാന്‍ സഭാനേതൃത്വം പദ്ധതിയിട്ടിരുന്നതായി ഇന്ത്യന്‍ യുക്തിവാദി സംഘം പ്രസിഡണ്ടും എഴുത്തുകാരനുമായ സനല്‍ ഇടമറുക്. തന്നെ കൊലപ്പെടുത്താന്‍ പരസ്യമായി ആഹ്വാനം നടന്നപ്പോഴും മതനിന്ദയാരോപിച്ച് കേസില്‍ പ്രതിയാക്കി വേട്ടയാടപ്പെട്ടപ്പോഴും സാംസ്കാരിക നായകര്‍ മൗനം പാലിച്ചുവെന്നും സനല്‍ ഇടമറുക് പറഞ്ഞു. കത്തോലിക്കാ സഭയുടെ ഭീഷണിയെ തുടര്‍ന്ന് മൂന്നര വര്‍ഷത്തോളമായി ഫിന്‍ലന്റില്‍ അഭയം തേടിയ സനല്‍ ഇ-മെയിലിലൂടെ ജന്മഭൂമിയോട് പ്രതികരിക്കുകയായിരുന്നു.
വാര്‍ത്ത: സനല്‍ ഇടമറുകിനെ ക്രൈസ്തവ സഭ നാടുകടത്തിയിട്ട് മൂന്നര വര്‍ഷം
വത്തിക്കാന്റെ അറിവോടെയാണ് തനിക്കെതിരായ നീക്കം നടന്നത്. ആ സമയത്ത് വത്തിക്കാനില്‍ സിനഡിന് പോയിരുന്ന ആര്‍ച്ച് ബിഷപ്പിന്റെ നിര്‍ദ്ദേശ പ്രകാരമാണ് കേസുകള്‍ നല്‍കിയതെന്ന് ഒരാള്‍ ചാനലില്‍ വ്യക്തമാക്കിയിരുന്നു. തന്നെ കൊലപ്പെടുത്താന്‍ കത്തോലിക്കാ സംഘടനകളുടെ ഇന്റര്‍നെറ്റ് ഗ്രൂപ്പുകളില്‍ പരസ്യമായ ചര്‍ച്ച നടന്നു. ഒരു രാത്രിയെങ്കിലും ജയിലിലടക്കാന്‍ കഴിഞ്ഞാല്‍ കൊലപ്പെടുത്തുന്ന സഹതടവുകാരന് എത്ര തുക വേണമെങ്കിലും നല്‍കാമെന്ന ആഹ്വാനവും ഉണ്ടായി. തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്താന്‍ നീക്കം നടക്കുന്നുണ്ടെന്ന് ഉത്തരവാദിത്തപ്പെട്ട കേന്ദ്രങ്ങളാണ് തന്നെ അറിയിച്ചത്. കോടതിയിലെത്തിയാല്‍ ആക്രമിക്കാനോ കൊലപ്പെടുത്താനോ സാധ്യതയുണ്ടെന്ന്മുന്നറിയിപ്പുണ്ടായിരുന്നു.
2012 ജൂണ്‍ മാസത്തില്‍ യൂറോപ്പിലേക്കു പോയ തനിക്ക് മടങ്ങിവരാനാവാത്ത സാഹചര്യമുണ്ടായി. മുന്‍കൂര്‍ ജാമ്യവും നിഷേധിക്കപ്പെട്ടു.
സഭാനേതൃത്വത്തിന്റെ ഫാസിസ്റ്റ് നടപടി ദേശീയ, അന്തര്‍ദ്ദേശീയ മാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ടെങ്കിലും ജന്മനാടായ കേരളത്തിലെ സാംസ്കാരിക നായകന്മാരില് നിന്ന് കാര്യമായ പ്രതികരണമൊന്നും ഉണ്ടായില്ല. സാഹിത്യകാരനായ ആനന്ദ് എഴുത്തുകാരുടെ ഒരു സംയുക്ത പ്രസ്താവന തയാറാക്കാന്‍ ശ്രമിച്ചിരുന്നു. ന്യൂനപക്ഷമാണെങ്കിലും കത്തോലിക്കാസഭ കേരള സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനം അമ്പരപ്പിക്കുന്നതാണ്.
ആശങ്ക ചൂണ്ടിക്കാട്ടി അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനും മഹാരാഷ്ട്രാ മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ കെ. ശങ്കരനാരായണനും കത്തയച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ബിഷപ്പുമാര്‍ക്കെതിരെ നിലപാടെടുക്കാന്‍ ബുദ്ധിമുട്ടാണെന്നും അവര്‍ക്ക്‘മാഡത്തോടുള്ള അടുപ്പമാണ് പലരെയും പിന്തിരിപ്പിക്കുന്നതെന്നും ഒരു കേന്ദ്രമന്ത്രി രഹസ്യമായി തന്നോട് പറഞ്ഞു. കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയാണ് ആ മാഡം. സ്വാതന്ത്ര്യവും സുരക്ഷയും ഉറപ്പാക്കാന്‍ ഗവണ്മെന്റ് തയ്യാറായാല്‍ ഇന്ത്യയിലേക്ക് മടങ്ങി വരണമെന്നാണ് തന്റെ ആഗ്രഹമെന്നും സനല്‍ ഇടമറുക് വ്യക്തമാക്കി.
മുംബൈയിലെ അവര്‍ ലേഡി ഓഫ് വേളാങ്കണ്ണി പള്ളിയില്‍ യേശുവിന്റെ ക്രൂശിത രൂപത്തില്‍ നിന്നും വെള്ളമൊഴുകുന്നത് അത്ഭുതമാണെന്ന് സഭ പ്രചരിപ്പിച്ചിരുന്നു. ഒരു സ്വകാര്യ ചാനലില്‍ നടന്ന ചര്‍ച്ചയില്‍ കേടുവന്ന അഴുക്കുചാലില്‍ നിന്നുള്ള വെള്ളമാണതെന്ന് സനല്‍ ഇടമറുക് തെളിയിച്ചതിനാണ് അദ്ദേഹത്തിനെതിരെ സഭാനേതൃത്വം രംഗത്തെത്തിയത്. ചില കടലാസ് സംഘടനകളുടെ പ്രവൃത്തികളെ ചൂണ്ടിക്കാട്ടി ‘ഹൈന്ദവ ഫാസിസ’ത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ മൂന്നര വര്‍ഷമായി സനല്‍ ഇടമറുകിന്റെ നാടുകടത്തല്‍ അറിഞ്ഞില്ലെന്ന് നടിക്കുന്നത് ഇരട്ടത്താപ്പ് വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: