ചെന്നൈ: കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവരെ വന്ധ്യംകരണം ചെയ്തും ശിക്ഷിക്കണമെന്ന് മദ്രാസ് ഹൈക്കോടതി.പ്രാകൃതമായ കുറ്റകൃത്യങ്ങള്‍ക്ക് പ്രാകൃതശിക്ഷതന്നെ വേണ്ടതുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. വിദേശീയര്‍പോലും രാജ്യത്തെത്തി കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കുന്ന സംഭവങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ജസ്റ്റീസ് കൃപാകരന്‍, ഒമ്പതാം ക്ലാസുകാരനെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ബ്രിട്ടീഷ് പൗരന് സമര്‍പ്പിച്ച, കേസു റദ്ദാക്കണമെന്ന ആവശ്യം പരിഗണിക്കുകയായിരുന്നു.
”പരമ്പരാഗത നിയമവഴികള്‍ ഗുണഫലം നല്കാന് പര്യാപ്തമല്ല. വന്ധ്യംകരണമെന്ന നിര്‍ദ്ദേശം പ്രാകൃതമാണെന്നു തോന്നിയേക്കാം, പക്ഷേ പ്രാകൃത കുറ്റകൃത്യങ്ങള്‍ക്ക് പ്രാകൃത ശിക്ഷതന്നെയാണ് മാതൃക. പലരും ഇതിനോട് യോജിച്ചേക്കില്ല. എന്നാല്‍, സമൂഹത്തിലെ ഘോരമായ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് എല്ലാവരും ഈ ശിക്ഷാ നിര്‍ദ്ദേശത്തെ പിന്തുണയ്ക്കണം,” ജസ്റ്റീസ് എന്‍. കൃപാകരന്‍ പറഞ്ഞു. കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന തോത് വെറും 2.4 ശതമാനമാണെന്ന് കോടതി പറഞ്ഞു. 2008-നും 2014-നും ഇടയില്‍ കുറ്റങ്ങളുടെ എണ്ണം 400 ശതമാനം വര്‍ദ്ധിച്ചു, ജസ്റ്റീസ് ചൂണ്ടിക്കാട്ടി.
കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കുന്നവര്‍ക്ക് ശിക്ഷയ്ക്കൊപ്പം വന്ധ്യംകരണവും നടപ്പാക്കിയാല്‍ കുട്ടികളുടെ ദുരുപയോഗം തടയുന്നകാര്യത്തില്‍ മാന്ത്രികമായ ഗുണഫലം ഉണ്ടാകും. അമേരിക്കയിലും മറ്റു പല രാജ്യങ്ങളിലും രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചുള്ള വന്ധ്യംകരണം നടപ്പിലുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
കഴിഞ്ഞയാഴ്ചയും ദല്‍ഹിയില്‍ കൊച്ചുകുട്ടി ബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് കോടതിയുടെ കര്‍ക്കശ നിര്‍ദ്ദേശം. രക്തം ഉറഞ്ഞുപോകുന്നത്ര ഭീകരമായ സംഭവമെന്ന് അതിനെ ജഡ്ജ് വിശേഷിപ്പിച്ചു. 2013-ല്‍ നിര്‍ഭയ കേസിന്റെ കാലത്ത് കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ, അല്ലെങ്കില്‍ രാസീയ വന്ധ്യംകരണം ഏര്‍പ്പെടുത്തണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയും അഭിപ്രായപ്പെട്ടിരുന്നു.
പോളണ്ട്, റഷ്യ, എസ്റ്റോണിയ, കാലിഫോര്‍ണിയ, ഫ്ളോറിഡ, ഓറിഗോണ്‍, ടെക്സാസ്, വാഷിങ്ടണ്‍ എന്നിവിടങ്ങളില്‍ വന്ധ്യംകരണ ശിക്ഷ നടപ്പിലുണ്ടെന്നു പറഞ്ഞ ജഡ്ജ്, ഏഷ്യന്‍ രാജ്യങ്ങളില്‍ ദക്ഷിണ കൊറിയയാണ് ആദ്യം ഈ ശിക്ഷാ വിധി നടപ്പാക്കിയത്.
കുട്ടികള്‍ക്കെതിരേയുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയാന്‍ 2012-ലെ ചട്ടം നിലവിലുണ്ട്. എന്നിട്ടും 2012-ല്‍ 38,172 ആയിരുന്ന കേസുകള്‍ 2014-ല്‍ 89,423 ആയി. ചട്ടങ്ങള്‍ പ്രശ്നപരിഹാരത്തിന് പര്യാപ്തമല്ലാതാകുമ്പോള് കോടതികള്‍ക്ക് കൈയും കെട്ടി മൂകസാക്ഷിയായി ഇരിക്കാനാവില്ല,” കോടതി പറഞ്ഞു.
മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഇതിനെ എതിര്‍ത്തേക്കാം. അവര്‍ ആദ്യം ചെയ്യേണ്ടത്, അത്തരം കുറ്റകൃത്യങ്ങളിലെ ഇരകളെ കണ്ട് അവരോട് അനുഭാവവും പിന്തുണയും അറിയിക്കുകയാണ്, അല്ലാതെ കുറ്റക്കാരോട് പിന്തുണ പ്രഖ്യാപിക്കുകയല്ല,” കോടതി പറഞ്ഞു.
ഈ നാട്ടിലെ രാക്ഷസന്മാര്ക്കു പുറമേ, വിദേശികളും ഇവിടെ പതിവായെത്തി നമ്മുടെ കുട്ടികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് ജഡ്ജ് പറഞ്ഞു.
നല്ല വിദ്യാഭ്യാസം നല്‍കാമെന്ന് അമ്മയോട് വാഗ്ദാനം ചെയ്ത് 2011-ല്‍ ഒരു ബ്രിട്ടീഷ് പൗരന് തമിഴ്നാട്ടില്‍നിന്ന് ഒമ്പതാം ക്ലാസുകാരനെ ദല്‍ഹിയില്‍ കൊണ്ടുപോയി പീഡിപ്പിച്ചതാണ് കോടതിയുടെ പരിഗണനയില്‍ വന്നത്. കുട്ടിയെ സാമൂഹ്യപ്രവര്‍ത്തകര്‍ രക്ഷിക്കുകയായിരുന്നു. കേസില്‍ തട്ടിക്കൊണ്ടു പോകല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്തിരുന്നു. എന്നാല്‍ കുട്ടിയുടെ അമ്മയ്ക്ക് പണംകൊടുത്ത്, സമ്മതപ്രകാരമാണ് കുട്ടിയെ അയച്ചതെന്നു പ്രതി കോടതിയില്‍ പറയിക്കുകയായിരുന്നു. ഈ മൊഴിമാറ്റംതന്നെ കുറ്റംതെളിയിക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: