ബാലകൃഷ്ണന് ചേനോളി
പേരാമ്പ്ര: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടത്- വലത് മുന്നണികള്‍ക്ക് ബിജെപി ഉയര്‍ത്തുന്നത് ശക്തമായ വെല്ലുവിളി. പ്രചരണ രംഗത്ത് ബിജെപി സ്ഥാനാര്‍ത്ഥികള്‍ ബഹുദൂരം മുന്നിലാണ്. വീട് വീടാന്തരം കയറിയുള്ള വോട്ടഭ്യര്‍ത്ഥനയും കുടുംബയോഗങ്ങളും എതിരാളികളെ അസ്വസ്ഥരാക്കിയിട്ടുണ്ട്. യുവതലമുറയുടെ ബിജെപിയിലേക്കുള്ള കുത്തൊഴുക്ക് ഇരുമുന്നണികളുടേയും പ്രതീക്ഷകള്‍ക്ക് മങ്ങളേല്പ്പിച്ചിരിക്കുകയാണ്. പേരാമ്പ്ര മേഖലയില്‍ ചിട്ടയായ പ്രവര്‍ത്തനമാണ് പാര്‍ട്ടി കാഴ്ചവെക്കുന്നത്. ചില വാര്‍ഡുകളില്‍ ബിജെപി മുന്നേറ്റം വിജയത്തോടടുക്കുകയാണ്. നൊച്ചാട് പഞ്ചായത്തിലെ വിവിധവാര്ഡുകളും ബിജെപിക്ക് വിജയപ്രതീക്ഷയുണ്ട്. ഇക്കാലമത്രയും പഞ്ചായത്ത് ഭരണം കുത്തകയാക്കി വെച്ചിരുന്ന സിപിഎം ഇവിടെ വെള്ളം കുടിക്കുകയാണ്. നൊച്ചാട് പഞ്ചായത്തില്‍ എന്ത് വികസനമാണ് ഇക്കാലമത്രയും നടത്തിയതെന്ന ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിപോലും നല്കാന് സിപിഎം നേതാക്കള്‍ക്ക് കഴിയുന്നില്ല. കഴിഞ്ഞ ഭരണസമിതിയില്‍ ആകെ 17 സീറ്റില്‍ 16ഉം ഇടതുമുന്നണിയ്ക്കായിരുന്നു. ഇതില്‍ 15 ഓളം സിപിഎമ്മിനും ചുരുക്കം ചില ചെറുകിട വ്യവസായ യൂണിറ്റുകളെ ഇവിടെ ഉണ്ടായിരുന്നു. എന്നാല്‍ തൊട്ടതൊക്കെ വിഴുങ്ങിയതോടെ അവയെല്ലാം അടച്ചുപൂട്ടികഴിഞ്ഞു. കളോളിപ്പൊയിലെ വൈരക്കല്ല് നിര്‍മ്മാണ യൂണിറ്റ്, സോപ്പു നിര്‍മ്മാണ കേന്ദ്രം, നൊച്ചാട്ടെ പച്ചത്തേങ്ങ സംഭരണ പദ്ധതി തുടങ്ങിയവ ചില ഉദാഹരണങ്ങള്‍ മാത്രമാണ്. പന്യാംകൊട കുടിവെള്ള പദ്ധതിയും ഒതയോത്ത് താഴത്തെജലസംഭരണ കിണറും ചില നേതാക്കളുടെ സാമ്പത്തിക നേട്ടങ്ങള്‍ മാത്രമായി ഒതുങ്ങി. നൊച്ചാട് ചാലിക്കര കേന്ദ്രമായി ആരംഭിച്ചസുഭിക്ഷ കോക്കനട്ട് പദ്ധതിയും അഴിമതിയില്‍ മുങ്ങി വിജിലന്‍സ് കേസ്സില്‍ അകപ്പെട്ടിരിക്കുകയാണ്. ഏഴായിരം സ്ത്രീതൊഴിലാളികള്‍ക്ക് തൊഴില്‍ വാഗ്ദാനവുമായി രംഗത്തെത്തിയ സുഭിക്ഷ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും അടര്‍ത്തിമാറ്റി സിപിഎം നേതാക്കളുടെ സ്വകാര്യകമ്പനിയാക്കിയതോടെ പാവപ്പെട്ട സ്ത്രീകളുടെ തൊഴില്‍ പ്രതീക്ഷയും അട്ടിമറിയ്ക്കപ്പെട്ടു.
വ്യാജ ബിപിഎല്‍ സര്‍ട്ടിഫിക്കറ്റ് വിവാദം, വ്യാജകുടുംബശ്രീ, ഗ്രാമസഭാ മിനുട്സ് മോഷണം എന്നിവ സംബന്ധിച്ച് പഞ്ചായത്ത് തല അന്വേഷണം പ്രഹസനമാക്കിയതിനെതിരെ ഇവിടെ ശക്തമായ പ്രതിഷേധമുയര്‍ന്നിരുന്നു. ക്ഷേമകാര്യ സ്റ്റാന്റിംങ് കമ്മറ്റി ചെയര്മാന് സിപിഎമ്മിനെ അപ്രീതിക്ക് പാത്രീഭൂതനായിസ്ഥാനത്യാഗംചെയ്യേണ്ടിവന്നതില് ജനങ്ങള്‍ക്കും ഒരുവിഭാഗംസിപിഎം പ്രവര്‍ത്തകര്‍ക്കുമുള്ള അമര്‍ഷം വോട്ടില്‍ പ്രതിഫലിക്കുന്നു.
കഴിഞ്ഞ തവണ ഒരു സീറ്റ് വ്യത്യാസത്തിനാണ് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്, പേരാമ്പ്ര ഗ്രാമപഞ്ചായത്ത്, കൂത്താളി,ചക്കിട്ടപാറ പഞ്ചായത്തുകള്‍ സിപിഎം മുന്നണി കരസ്ഥമാക്കിയത്. യുഡിഎഫിലെ തമ്മിലടി ഇവിടങ്ങളില്‍ ഇത്തവണയും എല്‍ഡിഎഫിന് പ്രതീക്ഷ നല്‍കുന്നുണ്ട് എന്നാല്‍ ബിജെപിയുടെ ശക്തമായ സാന്നിദ്ധ്യം ഇവിടങ്ങളില്‍ പ്രവചനം അസാദ്ധ്യമാക്കിയിട്ടുണ്ട്. പേരാമ്പ്ര ബ്ലോക്കിലെ ചെറുവണ്ണൂര്‍ പഞ്ചായത്തിലും ബിജെപി സാന്നിദ്ധ്യം ശക്തമാണ്. മാലിന്യ സംസ്കരണപ്രശ്നം പേരാമ്പ്രയില്‍ സിപിഎമ്മിന്റെ ബാലികേറാമലയാണ്. ടൗണില്‍ കുന്നുകൂടിക്കിടക്കുന്ന മാലിന്യങ്ങള്‍ ശാസ്ത്രീയമായീ സംസ്കരിക്കാനോ കുഴിച്ചുമൂടുന്നതിനോ യാതൊരു സംവിധാനവുമില്ല. ചേര്മല കോളനിയുടെ ശോചനീയാവസ്ഥ, ശുദ്ധജലവിതരണത്തിലെ അപര്യാപ്തത ബൈപാസ്സ് നിര്‍മ്മാണത്തിലെ സ്തംഭനാവസ്ഥ, ടൗണിലെ ഗതാഗതക്കുരുക്ക് എന്നിവയെല്ലാം പേരാമ്പ്രയില്‍ പ്രചരണവിഷയങ്ങളാണ്. കൂടാതെ പേരാമ്പ്ര ഗവ. ആശുപത്രിയിലെ അസൗകര്യങ്ങള്‍ മുഖ്യവിഷയമാണ്. ആശുപത്രിയുടെ വികസനത്തിനും അപര്യാപ്തതയ്ക്കുമെതിരെ ശക്തമായ പ്രക്ഷോഭമാണ് ബിജെപി നടത്തിയത്. ചെറുവണ്ണൂര്‍ പഞ്ചായത്തില്‍ യുഡിഎഫ് ഭരണ സമിതിയുടെ കെടുകാര്യസ്ഥതക്കെതിരെ ബിജെപി ശക്തമായപ്രചരണമാണ് നടത്തുന്നത്. പഞ്ചായത്തിലെ മുഖ്യ വരുമാനമാര്‍ഗ്ഗം ആറ് കടവുകള്‍ ഉള്‍ക്കൊള്ളുന്ന പുഴയോരമാണ്.യുഡിഎഫ് ഭരണ കാലത്ത് ഏറ്റവുമധികം വിവാദമായത് മണല്‍ക്കടവിലെ അഴിമതിയാണ്. പ്ലാസ്റ്റിക് റീസൈക്ലിങ്ങ് യൂണിറ്റിന്റെ പ്രവര്‍ത്തന രഹിത്യവും കരുവോട്ചിറ, ആവളപാണ്ടി എന്നീ നെല്ലറകള്‍ കൃഷിയോഗ്യമാക്കുന്നതിലുള്ള ഭരണപരമായ വീഴ്ചയും ആവള പിഎച്ച്സിയുടെ ശോച്യാവസ്ഥയും പ്രചരണായുധമാക്കിയാണ് ഇവിടെ ബിജെപി മുന്നേറ്റം. ചങ്ങരോത്ത് പഞ്ചായത്തില്‍ യുഡിഎഫ് ഭരണസമിതിയുടെ വീഴ്ചകളും എല്‍ഡിഎഫ് ഭരണകാലത്തെ അഴിമതിയും സ്വജനപക്ഷപാതവും പ്രചാരണആയുധമാക്കിയ ബിജെപി ശക്തമായ ത്രികോണ മത്സരത്തിന് കളമൊരുക്കിയിരിക്കുകയാണ് അനധികൃത മണല്‍കടത്തും, പട്ടികജാതികോളനികളോടുള്ള അവഗണനയും മുസ്ലീം ലീഗിന്റെ മേധാവിത്വവും ഇവിടെ പ്രചരണായുധമാണ്. ചക്കിട്ടപാറ പഞ്ചായത്തിലും ബിജെപിയുടെ മുന്നേറ്റം ഇരുമുന്നണികള്‍ക്കും വെല്ലുവിളിയാണ്. റിബല്‍ ശല്യം , പന്നിഫാം പ്രശ്നം, കാട്ടുമൃഗങ്ങളുടെ കൃഷി നശിപ്പിയ്ക്കല്‍ വികസന പ്രവര്‍ത്തനങ്ങളുടെ അപര്യാപ്തത എന്നിവ ഇവിടെ സിപിഎമ്മിനെയും മുന്‍ഭരണസമിതികളുടെ ഭരണപരാജയങ്ങള്‍ യുഡിഎഫിനെയും വേട്ടയാടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: