ന്യൂദല്‍ഹി:തെക്കനേഷ്യന്‍ രാജ്യങ്ങളെയാകെ കുലുക്കിയ ഭൂകമ്പത്തില്‍ പാക്കിസ്ഥാന്, അഫ്ഗാനിസ്ഥാന് എന്നിവിടങ്ങില്‍ 180ലേറെ മരണം. ആയിരത്തിലധികംപേര്‍ക്ക് പരിക്കേറ്റു. അഫ്ഗാനിലെ ഹിന്ദുക്കുഷ് മേഖല പ്രഭവകേന്ദ്രമായി ഇന്നലെ ഉച്ചയ്ക്ക് 2.45ന് ഉണ്ടായ ഭൂകമ്പത്തിന്റെ തീവ്രത റിക്ടര്‍ സ്കെയിലില്‍ 7.5 രേഖപ്പെടുത്തി. ജമ്മുകശ്മീര്‍, ദല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഭൂകമ്പം വലിയ തോതില്‍ അനുഭവപ്പെട്ടെങ്കിലും രാജ്യത്തെങ്ങും ആളപായമുണ്ടായിട്ടില്ല. നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡു അടക്കമുള്ള നഗരങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.
പാക്കിസ്ഥാന്, അഫ്ഗാനിസ്ഥാന് എന്നീ രാജ്യങ്ങളിലാണ് ഭൂകമ്പം സര്‍വ്വനാശം വിതച്ചത്. പാക്കിസ്ഥാനില്‍ 76 പേരും അഫ്ഗാനിസ്ഥാനില്‍ 24 പേരും മരിച്ചതായാണ് ഔദ്യോഗിക കണക്ക്. മരണനിരക്ക് ഇനിയും വലിയ തോതില്‍ ഉയരാനാണ് സാധ്യത. നൂറുകണക്കിനാളുകള്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കുള്ളില്‍ പെട്ടിട്ടുണ്ട്. കാബൂളില്‍ നിന്നും 254 കിലോമീറ്റര്‍ ദൂരെ ഹിന്ദുക്കുഷ് മലനിരകളില്‍ 213 കിലോമീറ്റര്‍ ഭൂമിക്കടിയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. 7.5 രേഖപ്പെടുത്തിയ ആദ്യചലനത്തിന് ശേഷം 4.8 തീവ്രതയില്‍ തുടര്‍ ചലനങ്ങളും ഉണ്ടായി.
2005ല്‍ അഫ്ഗാനിസ്ഥാനെ പിടിച്ചുകുലുക്കിയ 7.6 തീവ്രതയിലുണ്ടായ ഭൂകമ്പകേന്ദ്രത്തില് നിന്നും കിലോമീറ്ററുകള്‍ മാത്രം അകലെയാണ് ഇന്നലെ ഭൂകമ്പമുണ്ടായ പ്രദേശം. 2005ല്‍ 75,000 പേര് മരിക്കുകയും 35 ലക്ഷം പേര് ഭവനരഹിതരാകുകയും ചെയ്തിരുന്നു. അഫ്ഗാനിസ്ഥാനില്‍ സ്കൂള്‍ കെട്ടിടം തകര്‍ന്ന് വീണ് 12 വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ മരിച്ചിട്ടുണ്ട്. കാബൂളിലുള്ള ഭാരത പൗരന്മാരെല്ലാം സുരക്ഷിതരാണെന്ന് അംബാസിഡര്‍ അമര്‍ സിന്‍ഹ അറിയിച്ചു.
പാക്കിസ്ഥാനിലെ ലാഹോര്‍, റാവല്‍പിണ്ടി, പെഷവാര്‍, ക്വറ്റ, ഇസ്ലാമാബാദ്, സ്വാത്ത് മേഖലകളിലെല്ലാം അതിശക്തമായ ഭൂകമ്പമാണ് അനുഭവപ്പെട്ടത്. പാക്കിസ്ഥാനില്‍ സൈന്യത്തിന് ജാഗ്രതാ നിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.
ഭാരതത്തില്‍ തലസ്ഥാന നഗരമായ ദല്‍ഹിയിലും സമീപ സംസ്ഥാനങ്ങളിലും ഭൂകമ്പം ഭീതിവിതച്ചു. ഉയര്‍ന്ന കെട്ടിടങ്ങളില്‍ നിന്നും ആളുകള്‍ പരിഭ്രാന്തരായി ഇറങ്ങിയോടി. ജമ്മുകാശ്മീര്‍, പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം ഭൂകമ്പത്തിന്റെ സ്വാധീനമുണ്ടായി. ദല്‍ഹിയില്‍ മെട്രോ സര്‍വ്വീസ് അല്‍പ്പ നേരത്തേക്ക് നിര്‍ത്തിവെച്ചു.
പ്രകമ്പനം കൊച്ചിയിലും
കൊച്ചി: ഉത്തരഭാരതത്തിലുണ്ടായ ഭൂചലനത്തിന്റെ ഭാഗമായി കൊച്ചിയിലും തുടര്‍ചലനമുണ്ടായി. കൊച്ചി കലൂരിലെ 22 നിലകളുള്ള മിനിമുത്തൂറ്റ് ടവറിലാണ് ചലനമനുഭപ്പെട്ടത്. എട്ടാംനിലയ്ക്ക് മുകളിലാണ് പ്രകമ്പനമുണ്ടായത്. പരിഭ്രാന്തരായ ജീവനക്കാര്‍ ടവറില്‍ നിന്നും ഇറങ്ങിയോടി. നാശനഷ്ടങ്ങളില്ല. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.45നായിരുന്നു ഇടവിട്ട് മൂന്നുതവണ ചലനമുണ്ടായത്. തലകറക്കം അനുഭവപ്പെട്ട ജീവനക്കാര്‍ ഭയചകിതരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: