കാബൂള്‍: അമേരിക്കന്‍, നാറ്റോ സൈന്യങ്ങളുടെ പിന്‍വാങ്ങലിന് ശേഷം അഫ്ഗാനിസ്ഥാന് വീണ്ടും ഭീകരന്മാരുടെ പറുദീസയായിക്കൊണ്ടിരിക്കുകയാണെന്ന് അഫ്ഗാന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മുന്നറിയിപ്പ് നല്കി. അല്‍-ഖ്വയ്ദ വീണ്ടും ശക്തമാവുകയും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ഭീഷണി ഗുരുതരമായിരിക്കുകയുമാണിപ്പോള്.
ഇപ്പോള്‍ നിലവുള്ള 9800 ട്രൂപ്പിനെയും അടുത്ത വര്‍ഷം പിന്‍വലിക്കുമെന്ന യുഎസ് പ്രസിഡന്റ് ബരാക്ക് ഒബാമയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് സുരക്ഷാ ഉപദേഷ്ടാവ് മുഹമ്മദ് ഹനീഫ് അദ്മര് മുന്നറിയിപ്പ് നല്‍കുന്നത്. ഭീകരസംഘങ്ങള്‍ ഒത്ത്ചേരുകയും കലാപത്തിന് കോപ്പ്കൂട്ടുകയുമാണ്. ഇവര്‍ക്ക് പുറമെനിന്നുള്ള പണവും പിന്തുണയുമുണ്ട്. യുഎസ് സൈന്യത്തിന്റെ പിന്‍വാങ്ങളിന് ശേഷം അഫ്ഗാന് സൈന്യത്തിന്റെ ശക്തി കുറഞ്ഞത് ഭീകരന്മാര്ക്ക് സഹായകമായിട്ടുണ്ട്.
അഫ്ഗാനിസ്ഥാന് ഇപ്പോള്‍ ആവശ്യം യുഎസിന്റെയും നാറ്റോയുടെയും തുടര്‍ന്നുള്ള പിന്തുണയാണ്. 2001ല്‍ യുഎസ് സൈന്യം ഒഴുപ്പിച്ച വടക്കന്‍ കുണ്ടൂസില്‍ ഭീകരര്‍ തിരിച്ചെത്തിയിരിക്കുകയാണ്. വിവിധ നഗരങ്ങളില്‍ താലിബാന്റെ ഭീഷണി ഉയര്‍ന്ന് കഴിഞ്ഞു. പാക്കിസ്ഥാനില്‍ നിന്നും വന്‍തോതില്‍ ഭീകരരാണ് അഫ്ഗാനിസ്ഥാനില്‍ എത്തിക്കൊണ്ടിരിക്കുന്നത്.
വനവാസിമേഖലകള് ഇവരുടെ സുരക്ഷിത താവളങ്ങളായി മാറിക്കഴിഞ്ഞു. ചൈന, ഉസ്ബക്കിസ്ഥാന്, റഷ്യ, മധ്യേഷ്യന്‍ രാജ്യങ്ങളില്‍ നിന്നും നിരവധി ഭീകരഗ്രൂപ്പുകള്‍ ഇവിടേക്ക് എത്തുന്നുണ്ട്. ഇവര്‍ക്ക് ലോകം മുഴുവന്‍ കണ്ണികളുണ്ട്. ഇതിനെ ഫലപ്രദമായി നേരിടേണ്ടതുണ്ട്. ഇതിനായി റഷ്യയും ചൈനയും ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്നും സഹായം പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: