കാലത്തിനൊത്ത് കോലം കെട്ടിക്കൊണ്ട് നാം ഓരോരുത്തരും അതിവേഗം ജീവിതപ്രയാണം തുടരുമ്പോള്‍ പെട്ടെന്നൊരു ബ്രേക്ക്. ഈ ബ്രേക്കിന് ഹേതുവായ സംഭവങ്ങളെ ഉടന്‍തന്നെ വിസ്മരിച്ചുകൊണ്ട് പഴയതിനേക്കാള്‍ വേഗത്തില്‍ വീണ്ടും നെട്ടോമോടുന്നു. മുന്‍പിന്‍, ഇടംവലം നോക്കാതെ യാതൊരു ലക്കും ലഗാനുമില്ലാതെയുള്ള ഈ പോക്ക് എങ്ങോട്ടാണ്? നമ്മള് സ്വയം ആപത്ത് ക്ഷണിച്ചുവരുത്തുകയല്ലേ? ഓരോരുത്തരും അവനവനോട് ആവര്‍ത്തിച്ച് ചോദിക്കേണ്ട ചോദ്യങ്ങള്‍. പക്ഷേ, അതിന് നമുക്ക് നേരമില്ലല്ലോ! ഇനി ഇതിനാവശ്യമായ നേരമത്രയും ദൈവം നമുക്ക് 24 മണിക്കൂറുകള്ക്കധികമായി നല്‍കിയെന്ന് തന്നെ കരുതുക. എന്നാലും നമ്മള് ചോദിക്കുകയില്ല. തീര്‍ച്ച. കാരണം? നമുക്ക് മറ്റുള്ളവരോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ വളരെ ഇഷ്ടമാണ്. നമ്മോട് ഇങ്ങോട്ടുള്ള ചോദ്യങ്ങളാണെങ്കില്‍ അനിഷ്ടമുണ്ടാക്കിത്തീര്ക്കുകയും ചെയ്യുന്നു. ഇങ്ങോട്ടുള്ള ചോദ്യം ഒരുതരം ചോദ്യം ചെയ്യലായിട്ടാണ് പലര്‍ക്കും അനുഭവപ്പെടുന്നത്.
ചോദ്യങ്ങളെ ഭയപ്പെടാത്തവരായി ആരുംതന്നെ ഇല്ലെന്ന് ഈ സൂചിപ്പിച്ചതിനര്‍ത്ഥമില്ല. പക്ഷേ ഇത്തരക്കാരില്‍ ഭൂരിഭാഗം പേരും ഉത്തരങ്ങള്‍ മുന്‍കൂട്ടി ‘സ്റ്റോക്ക്’ ഉള്ളവരാണ്. ആധുനിക ട്രെന്ഡിനനുസൃതമായി ‘റെഡിമെയ്ഡ്’ ഉത്തരങ്ങളോടാണ് ഇവര്‍ക്ക് കൂടുതല്‍ പ്രിയം. ഉത്തരം കിട്ടാത്ത ചോദ്യങ്ങളെ നമ്മുടെ മസ്തിഷ്കത്തില്‍നിന്നും പുറന്തള്ളുവാനാണ് നമുക്ക് താല്‍പ്പര്യം. പക്ഷേ ഈ ഉത്തരം കിട്ടാത്ത ചോദ്യങ്ങളാണ് ശരിയായ ഉത്തരങ്ങളെന്ന് അല്‍പ്പം ആലോചിച്ചാല്‍തന്നെ നമുക്ക് മനസ്സിലാവും. ഇതിനു വലിയ ആത്മജ്ഞാനമൊന്നും വേണ്ട.
ആത്മാര്‍ത്ഥമായി ചോദ്യം ചോദിക്കാനുള്ള മനസ്സുണ്ടായാല് മാത്രം മതി. ഉത്തരങ്ങള്‍ താനെ യഥാസമയം നമ്മെ തേടിവന്നുകൊള്ളും. ഇത് നമ്മെ വലിയ ആത്മജ്ഞാനത്തിലേക്ക് നയിക്കുകയും ചെയ്യും. അപ്പോള്‍ നമുക്ക് ബോധ്യമാവും ജീവിതമെന്നത് ഒരു പദപ്രശ്നം പൂരിപ്പിക്കലാണെന്ന്. ചിലര്‍ അതി സങ്കീര്‍ണമായ ഒരു പദപ്രശ്നത്തെ അതിലളിതമായി അല്ലെങ്കില്‍ അയത്നലളിതമായി പൂരിപ്പിച്ച് വളരെ എളുപ്പം ജീവിതവിജയം കൈവരിക്കുന്നു. ചിലര്‍ നേരെ മറിച്ചാണ്. അവര്‍ അതിലളിതമായ ഒരു പദപ്രശ്നത്തെ അതിസങ്കീര്‍ണമായി പൂരിപ്പിച്ച് പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു.
പരാജയങ്ങള്‍ വിജയത്തിലേക്കുള്ള പടികളാണല്ലോ? അതുകൊണ്ടുതന്നെ തുടര്ശ്രമങ്ങളാല് ഇവര്‍ക്ക് നിശ്ചയമായും വിജയം കൈവരിക്കാനാവും.
മൂന്നാമത്തെ വിഭാഗക്കാര്‍ അതിസങ്കീര്‍ണമായ പദപ്രശ്നത്തെ അതികഠിനമായിതന്നെ പൂരിപ്പിച്ച് നിശ്ചയദാര്‍ഢ്യംകൊണ്ട് വിജയം പിടിച്ചുവാങ്ങുന്നു. നാലാമത്തെ വിഭാഗക്കാര്‍ അതിലളിതമായ പ്രശ്നത്തിന് അതിലളിതമായിത്തന്നെ ഉത്തരം കണ്ടെത്തുന്നു. ഇവര്‍ ജന്മംകൊണ്ടും കര്‍മംകൊണ്ടും ഭാഗ്യവാന്മാരും മുജ്ജന്മ സുകൃതം ചെയ്തവരാണെന്നും പറയാം. അഞ്ചാമത്തെ വിഭാഗക്കാര്‍ പദപ്രശ്നത്തെ അഭിമുഖീകരിക്കാന്‍തന്നെ ഭയപ്പെടുന്നവരാണ്. അനിയന്ത്രിതമായ ഭയം മൂലം ഇവര്‍ ഉത്തരം കണ്ടെത്താന്‍ ശ്രമിച്ചാല്‍ തന്നെ ശ്രമിക്കുന്തോറും അത് അഴിയാക്കുരുക്കുപോലെ കൂടുതല്‍ കൂടുതല്‍ സങ്കീര്‍ണമായി തീരുകയും അവസാനം ഇവര്‍ ഈ പദപ്രശ്നം പൂരിപ്പിക്കല്‍ പ്രക്രിയ തന്നെ ഉപേക്ഷിച്ച് ഒളിച്ചോടുകയും ചെയ്യുന്നു. നിര്‍ഭയരായി ശ്രമിച്ചാല്‍ വിജയം ഇവര്‍ക്കും പ്രാപ്യം തന്നെയാണ്.
ഭീരുത്വമാണ് തോല്‍വിക്ക് ഹേതു. ധീരതയാണ് വിജയത്തിനടിസ്ഥാനം. ഈ തത്വമാണ് ജീവിതത്തിന്റെ അടിസ്ഥാന പാഠം. ആത്മീയതയുമായി ബന്ധപ്പെടുന്ന, എന്നാല്‍ ഒട്ടും ആത്മീയമല്ലാത്ത ചില സമീപകാല സംഭവങ്ങള്‍ നമുക്ക് മുമ്പില്‍ ചോദ്യങ്ങളായി കടന്നുവരുമ്പോള്‍ ഈ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ ചൂളിപ്പോകാതെ അന്തസ്സായി ഇവയ്ക്കൊക്കെ ഉത്തരങ്ങള്‍ തേടേണ്ടത് നീതിയുക്തമായ മാര്‍ഗത്തില്‍ നീങ്ങിക്കൊണ്ടിരിക്കുന്നവരുടെ കടമയാണ്. പക്ഷേ ഈ കടമ നിര്‍വഹിക്കുമ്പോള്‍ വീണ്ടുവിചാരം കൂടിയേ തീരൂ.
‘ആത്മീയ വ്യാപാര’മാണല്ലോ ഇപ്പോഴത്തെ പ്രധാന ചര്‍ച്ചാവിഷയം. അപ്പോള്‍ സ്വാഭാവികമായും ഒരു ചോദ്യം ഉയര്‍ന്നുവരുന്നു-എന്താണ് ആത്മീയത?
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: