ആലപ്പുഴ: ആലപ്പുഴ നഗരത്തില്‍ ഇടതു- വലതു മുന്നണികളെ നയിക്കുന്ന പ്രമുഖ പാര്‍ട്ടികള്‍ മുഖം രക്ഷിക്കാന്‍ പല വാര്‍ഡുകളിലും ഒത്തുകളിക്കുന്നു. ഇരുമുന്നണികളുടെയും ചെയര്മാന് സ്ഥാനാര്‍ത്ഥികളും മറ്റു ചില പ്രമുഖരും പരാജയപ്പെടാതിരിക്കാനാണ് രാഷ്ട്രീയമര്യാദകള്‍ പോലും ലംഘിച്ച് ഒത്തുകളി തുടങ്ങിയിരിക്കുന്നത്. മുന്‍കാലങ്ങളിലും സിപിഎം, സിപിഐ, മുസ്ലീംലീഗ് പാര്‍ട്ടികളിലെ ചില പ്രമുഖര്‍ പതിവായി ജയിച്ചിരുന്നതും ഇതേ ഒത്തുകളിയുടെ ഭാഗമായാണ്.
ഇത്തവണയും സ്വന്തം അണികളേപ്പോലും കബളിപ്പിച്ച് ഇതേതന്ത്രമാണ് നഗരത്തില്‍ പയറ്റുന്നത്. സിപിഎമ്മിന്റെ ചെയര്മാന് സ്ഥാനാര്‍ത്ഥി ഡി. ലക്ഷ്മണന്, കോണ്‍ഗ്രസിന്റെ ചെയര്മാന് സ്ഥാനാര്‍ത്ഥി തോമസ് ജോസഫ് എന്നിവരുടെ നില ഭദ്രമാക്കാന്‍ നേരത്തെ തന്നെ ധാരണ ഉണ്ടാക്കിയതായി ആക്ഷേപമുയര്‍ന്നിരുന്നു.
നഗരത്തിലെ മറ്റു ചില വാര്‍ഡുകളിലും പരസ്പരം ഒത്തുകളിക്കുകയാണ് കോണ്‍ഗ്രസും സിപിഎമ്മും. കോണ്‍ഗ്രസിന്റെ അഭിമാനപോരാട്ടം നടക്കുന്ന വാര്‍ഡുകളില്‍ സിപിഎം പ്രവര്‍ത്തനം മന്ദീഭവിപ്പിക്കുകയും മറിച്ച് സിപിഎമ്മിന്റെ ആവശ്യപ്രകാരം മറ്റുചില വാര്‍ഡുകളില്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനവും മന്ദഗതിയിലാണ്.
ആലപ്പുഴ നഗരത്തിലെ തെക്കേ അതിര്‍ത്തിയിലെ രണ്ടു വാര്‍ഡുകളില്‍ ഈ രീതിയിലുള്ള ഒത്തുകളിയില്‍ അണികളില്‍ അമര്‍ഷം ഉളവായിക്കഴിഞ്ഞു. കോണ്‍ഗ്രസിന്റെ വനിതാ സ്ഥാനാര് ത്ഥിയെ ജയിപ്പിക്കാനായി സിപിഎമ്മിന്റെ ലോക്കല്‍ കമ്മറ്റി നേതാവ് മത്സരിക്കുന്ന വാര്‍ഡില്‍ കോണ്‍ഗ്രസ് വോട്ടു മറിക്കാനാണ് ധാരണയായിട്ടുളളത്. മറ്റേ വാര്‍ഡില്‍ സിപിഎമ്മിന്റെ വനിതാ സ്ഥാനാര്‍ത്ഥി മത്സരിക്കുന്നത് നക്ഷത്രചിഹ്നത്തിലാണ്.
ഇവിടെ ഏതാനും ദിവസങ്ങളായി ഇടതുപക്ഷത്തിന്റെ പ്രചാരണം നിലച്ച സ്ഥിതിയിലാണ്. ഇത്തവണ ചെയര്മാന് സ്ഥാനം മോഹിച്ചിരുന്ന സിപിഎം പ്രമുഖ നേതാവ് കാലുവാരുമെന്ന ഭയംമൂലം നഗരത്തിന്റെ തെക്കന്‍ പ്രദേശങ്ങളിലെ പല വാര്‍ഡുകളിലും സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ അവിശുദ്ധബന്ധം തുടങ്ങിക്കഴിഞ്ഞു. നേതാക്കള്‍ തമ്മില്‍ ഒത്തുകളി തുടങ്ങിയെങ്കിലും അണികള്‍ ഇത് എത്രത്തോളം സ്വീകരിക്കുമെന്ന് കാത്തിരുന്നു തന്നെ കാണണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: