ചേര്‍ത്തല: പ്രചരണം ശക്തം, ഇരു മുന്നണികളെയും പിന്നിലാക്കി നഗരസഭയില്‍ കരുത്ത് തെളിയിക്കാന്‍ ബിജെപി-എസ്എന്‍ഡിപി സഖ്യം. നഗരസഭയിലെ എല്ലാ വാര്‍ഡുകളിലും താഴെ തട്ടിലുള്ള തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലും സഖ്യം ഏറെ മുന്നിലാണ്. ജനതാല്‍പ്പര്യങ്ങളെ പാടേ അവഗണിച്ച കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തെ യുഡിഎഫ് നേതൃത്വത്തിലുള്ള ഭരണത്തിന്റെ പോരായ്മകള്‍ ചൂണ്ടിക്കാട്ടിയാണ് സമത്വ മുന്നണി സ്ഥാനാര്‍ത്ഥികള്‍ പ്രചരണം നടത്തുന്നത്.
സ്വച്ഛ് ഭാരത് അഭിയാന് പദ്ധതിയിലൂടെ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് വ്യക്തമായ നിര്‍ദ്ദേശവും ദിശാബോധവും നല്‍കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ പരിശ്രമങ്ങള്‍ക്ക് നേരെ ഭരണസമിതി മുഖം തിരിച്ചു. നാട് മുഴുവന്‍ മാലിന്യം കുന്നു കൂടിയിട്ടും മാലിന്യനിര്‍മാര്‍ജനവും സംസ്കരണവും നടപ്പാക്കാന്‍ കഴിഞ്ഞില്ല. ദേശീയാംഗീകാരമുള്ള താലൂക്കാശുപത്രിയെ തകര്‍ക്കുവാന്‍ ഭരണപക്ഷം ബോധപൂര്‍വ്വമായ ശ്രമം നടത്തിയതായും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. നിഷ്ക്രിയമായ പ്രതിപക്ഷം ഭരണപക്ഷത്തിന് നിശബ്ദരായി നിന്ന് ഒത്താശചെയ്തു കൊടുത്തുവെന്നതും ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. നഗരസഭയുടെ വിവിധഭാഗങ്ങളില്‍ നൂറിലധികം കുടുംബങ്ങളാണ് പുറംപോക്കില്‍ താമസിക്കുന്നത്. ഇവര്‍ക്ക് വീടും സ്ഥലവും നല്‍കുന്നതിനുള്ള നടപടികള്‍ക്ക് മുന്‍ഗണന നല്‍കുക, താലൂക്കാശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുക, നഗരം മാലിന്യവിമുക്തമാക്കുക, അമൃതം പദ്ധതിയിലൂടെ എല്ലാവര്ക്കും വീട് നല്‍കുക, തുടങ്ങി അഴിമതിരഹിതവും, സംശുദ്ധവുമായ ഭരണം എന്ന ലക്ഷ്യത്തിനായി സമത്വമുന്നണി സഖ്യം തെരഞ്ഞെടുപ്പിന് ഒരുങ്ങിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: