ആലപ്പുഴ: അതിരു കവിഞ്ഞ അവകാശവാദങ്ങളില്ലാതെ അരൂരിന്റെ സമഗ്ര വികസനത്തിനായി പ്രയത്നിക്കുമെന്ന് ഉറപ്പു നല്‍കിയാണ് വിലാസിനി പുരുഷോത്തമന് ജില്ലാ പഞ്ചായത്ത് അരൂര്‍ ഡിവിഷനില്‍ ബിജെപിക്കുവേണ്ടി മാറ്റുരയ്ക്കുന്നത്. രാഷ്ട്രീയ സാമൂഹിക സേവന മേഖലകളില്‍ സജീവ സാന്നിദ്ധ്യമാണ് ബിജെപി നിയോജകമണ്ഡലം കമ്മറ്റിയംഗംകൂടിയായ വിലാസിനി.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ സമുദ്രോത്പന്ന കയറ്റുമതി സ്ഥാപനങ്ങള്‍ സ്ഥിതിചെയ്യുന്ന അരൂര്‍ ഡിവിഷനില്‍ ഇനിയും വികസനം അന്യമാണ്. കൊച്ചിയുടെ ഉപഗ്രഹനഗരം എന്ന നിലയില്‍ വികസിക്കേണ്ട അരൂര്‍ ഇന്നും ആ നിലയിലേക്ക് ഉയരാത്തത് മാറിമാറി പ്രതിനിധീകരിച്ച കക്ഷികളുടെ വീഴ്ചയാണെന്ന് വിലാസനി ചൂണ്ടിക്കാട്ടുന്നു. കുടുംബശ്രീ പ്രവര്‍ത്തക, സെന്റ് റാഫേല്‍സ് പള്ളി അയല്‍ക്കൂട്ടം പ്രസിഡന്റ് വിന്‍സെന്റര്‍ അയല്‍ക്കൂട്ടം പ്രസിഡന്റ്, വിവിധ സന്നദ്ധ സംഘനടകള്‍, സേവന പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ സജീവമാണ് വിലാസിനി. പട്ടിജാതി മോര്‍ച്ച സംസ്ഥാന ജനറല്‍സെക്രട്ടറിയും ബിജെപി ജില്ലാ വൈസ് പ്രസിഡന്റുമായ ഭര്‍ത്താവ് സി.എ. പുരുഷോത്തമന്റെ പാത പിന്തുടര്ന്നാണ് വിലാസിനിയും പൊതുരംഗത്ത് സജീവമായത്.
സിപിഎമ്മിന്റെ ദലീമയും യുഡിഎഫിന്റെ ഗിരിജ ദയാനന്ദനുമാണ് എതിര്‍സ്ഥാനാര്‍ത്ഥികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: