മാന്നാര്‍: ഏഴുമാസം മുന്‍പ് മാന്നാറില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ പരിപാടി വിലക്കിയ സിപിഎം ഔദ്യോഗിക നേതൃത്വം ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വോട്ട് ലഭിക്കാന്‍ വിഎസിന് പരവതാനി വിരിക്കുന്നു.
മാന്നാര്‍ കേന്ദ്രീകരിച്ചുള്ള ദേശാഭിമാനി സ്വയംസഹായ സംഘം ത്തിന്റെ നേതൃത്വത്തില്‍ നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ദാനത്തിനാണ് മാര്‍ച്ച് 29ന് പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെ വിഎസിന്റെ പരിപാടി നിശ്ചയിച്ചിരുന്നത്. എന്നാല്‍ സംസ്ഥാന സമ്മേളനത്തില്‍ വിഎസ് ഔദ്യോഗിക നേതൃത്വത്തെ വെല്ലുവിളിച്ച് ഇറങ്ങിപോയതിനെ തുടര്‍ന്ന് ജില്ലാ നേതൃത്വം ഇടപെട്ട് മാന്നാറിലെ പരിപാടി വിലക്കി.
ഇത് ലംഘിച്ച് വിഎസ് എത്തുകയും പാര്‍ട്ടി ലോക്കല്‍, ബ്രാഞ്ച് കമ്മറ്റി ഭാരവാഹികള്‍, ജനപ്രതിനിധികള്‍ ഉള്‍പ്പെടെ പങ്കെടുക്കുകയും ചെയ്തു. ഇത് ദേശീയ രാഷ്ട്രീയത്തില്‍ പോലും ചര്‍ച്ചയായി.
ഇതിന്റെ തുടര്‍ നടപടിയായി പാര്‍ട്ടി ലോക്കല്‍ കമ്മറ്റിയംഗം ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ സിപിഎം നേതൃത്വം നടപടി സ്വീകരിക്കുകയും വിവാദമായതോടെ മണിക്കൂറുകള്‍ക്കകം പിന്‍വലിച്ചു. ഇതോടെ മാന്നാര്‍ മോഡല്‍ കേരളത്തില്‍ പലസ്ഥലത്തും വിഎസ് പക്ഷം പരീക്ഷിച്ചു വിജയിച്ചു.
പിന്നീട് ഇതിന് ബദലായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പരിപാടി മാന്നാറില്‍ സംഘടിപ്പിച്ചെങ്കിലും പാര്‍ട്ടി അംഗങ്ങള്‍ പോലും ബഹിഷ്ക്കരിച്ചു. ഇത് മാന്നാറില്‍ ഔദ്യോഗിക നേതൃത്വത്തിന് ലഭിച്ച കനത്ത ആഘാതമായിരുന്നു. ഇതോടെ കരുത്താര്‍ജ്ജിച്ച വിഎസ് പക്ഷം ഔദ്യോഗിക നേതൃത്വത്തെ മാന്നാറില്‍ ഒതുക്കി.
തെരഞ്ഞെടുപ്പ് അടുത്തതോടെ ജനകീയ മുഖമില്ലാത്ത സിപിഎം നേതൃത്വം അച്യുതാനന്ദന്റെ മുന്നില്‍ മുട്ടുമടക്കുകയായിരുന്നു. വിലക്കിയ നേതാക്കള്‍ മാലയുമായി സ്വീകരിക്കാന്‍ നില്ക്കുമ്പോള് വിഎസിനും അനുകൂലികള്‍ക്കും മധുര പ്രതികാരം കൂടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: